ധാക്ക : ബംഗ്ലാദേശിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. കുന്നിൻ പ്രദേശമായ ഖഗ്രാചാരിയിലുണ്ടായ അക്രമത്തിൽ മൂന്ന് ഗോത്രവർഗക്കാർ കൊല്ലപ്പെട്ടതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്ത് സംഘർഷം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പ്രദേശത്തെ ആദിവാസി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിനെ തുടർന്നാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഭരണകൂടം സെക്ഷൻ 144 ഏർപ്പെടുത്തിയെങ്കിലും പ്രതിഷേധങ്ങൾ തുടരുകയും അക്രമം പൊട്ടിപ്പുറപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെക്കുകിഴക്കൻ ജില്ലയിലെ ഒരു ആദിവാസി സമൂഹവും ബംഗാളി സമൂഹത്തിലെ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. മരണങ്ങൾ പോലീസ് സ്ഥിരീകരിച്ചെങ്കിലും അവരുടെ ഐഡന്റിറ്റികൾ പുറത്തുവിട്ടിട്ടില്ല. ഖഗ്രാചാരിയിലെ കുന്നിൻ പ്രദേശങ്ങളിൽ ഇരുവിഭാഗവും അക്രമാസക്തരാകുകയും പരസ്പരം കടകളും വീടുകളും കത്തിക്കുകയും ചെയ്തതായി പ്രദേശവാസികളും ദൃക്‌സാക്ഷികളും റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും മ്യാൻമറും അതിർത്തി പങ്കിടുന്ന ചിറ്റഗോംഗ് കുന്നിൻ പ്രദേശങ്ങളിലെ മൂന്ന് കുന്നിൻ ജില്ലകളിൽ ഒന്നാണ് ഖഗ്രാച്ചാരി ജില്ല. അതേ സമയം അക്രമത്തിൽ 13 സൈനികർക്കും മൂന്ന് പോലീസുകാർക്കും പരിക്കേറ്റതായി ധാക്കയിലെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച് ഖഗ്രാച്ചാരിയിൽ നിന്ന് 36 കിലോമീറ്റർ തെക്കുള്ള ഗുയിമാര പ്രദേശത്താണ് മൂന്ന് മരണങ്ങളും സംഭവിച്ചത്. സൈന്യത്തിന്റെയും അർദ്ധസൈനിക ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പട്രോളിംഗ് ഉണ്ടായിരുന്നിട്ടും അക്രമം പടർന്നതായാണ് വിവരം.
അതേ സമയം കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായും പെൺകുട്ടിയെ മാതാപിതാക്കളും അയൽക്കാരും അർദ്ധരാത്രിയോടെ നഗരത്തിലെ വിജനമായ പ്രദേശത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
















