പത്തനംതിട്ട: കര്‍ഷകര്‍ക്ക് പെന്‍ഷനും സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ രൂപീകരിച്ച കര്‍ഷക ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം അഞ്ച് വര്‍ഷമായിട്ടും ഫയലില്‍ത്തന്നെ ഒതുങ്ങുന്നു. കര്‍ഷക ക്ഷേമം ഉറപ്പാക്കാനും യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് കര്‍ഷക ക്ഷേമ ബോര്‍ഡ് തുടങ്ങിയത്. 2020 ഒക്ടോബര്‍ 14ന് തത്ത്വത്തില്‍ ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങിയതാണ്. എന്നാല്‍ തുടര്‍നടപടിക്കും അംഗീകാരത്തിനുമായി ബോര്‍ഡ് അംഗങ്ങള്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പലതവണ കണ്ടെങ്കിലും അനുകൂല നടപടിയൊന്നുമുണ്ടായില്ല. കൃഷി വകുപ്പ് സിപിഐയുടെ കീഴിലായതിനാല്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും താല്‍പര്യമില്ലാത്തതാണ് ബോര്‍ഡിനെ നിര്‍ജീവമാക്കുന്നത്.
ബോര്‍ഡില്‍ ഇതുവരെ പന്തീരായിരം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി 60 വയസ് തികഞ്ഞവര്‍ക്ക് അടുത്ത വര്‍ഷം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നുള്ള ഫീസും അവര്‍ അടയ്‌ക്കുന്ന അംശദായവും മാത്രമാണ് ഇപ്പോള്‍ ബോര്‍ഡിന്റെ ആകെ വരുമാനം. അംശദായത്തിന്റെ തോതനുസരിച്ച് 5000 രൂപ വരെ മാസം കര്‍ഷക പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 2022ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡിന്റ പദ്ധതി രേഖ പുതുക്കി സമര്‍പ്പിച്ചെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ല. 2023 ആഗസ്ത് രണ്ടിന് മുഖ്യമന്ത്രിക്ക് ബോര്‍ഡ് അംഗങ്ങള്‍ കത്ത് നല്‍കി. സപ്തംബറില്‍ അവര്‍ കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തിയതും വെറുതെയായി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. തുടര്‍നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഏപ്രിലില്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫയല്‍ ഇതുവരെ അനങ്ങിയിട്ടില്ല. അടുത്തമാസം 14 ആകുമ്പോള്‍ ബോര്‍ഡ് തുടങ്ങിയിട്ട് അഞ്ചുവര്‍ഷമാകും. പക്ഷേ ക്ഷേമപ്രവര്‍ത്തനം ഫയലില്‍ മാത്രം.
















