പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപീഠം
സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നു കണ്ടെത്തി. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെടുത്തത്. ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠങ്ങള്‍ നിര്‍മിച്ച് നല്‍കിയിരുന്നെന്നും ഇവ കാണാതായെന്നും ആരോപണമുന്നയിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇതോടെ സംഭവത്തില്‍ അടിമുടി ദുരൂഹത ഉയരുകയാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണത്തിനു പിന്നാലെ ഹൈക്കോടതിയാണ് പീഠങ്ങള്‍ കണ്ടെത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയത്. ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു. വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്‌ട്രോങ് റൂമുകളും പരിശോധിച്ച ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് പീഠങ്ങള്‍ കണ്ടെടുത്തത്. ഇത് ദേവസ്വം സ്ട്രോങ് റൂമിലേക്ക് മാറ്റി. ഇന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും ബെംഗളൂരുവിലെയും വീടുകളില്‍ പരിശോധനയും നടത്തി. ഇതിനിടയിലാണ് പീഠങ്ങള്‍ വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടില്‍ ഉണ്ടെന്ന വിവരം വിജിലന്‍സിനു ലഭിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജോലിക്കാരനായ വാസുദേവന്റെ വീട്ടിലായിരുന്നു പീഠം ആദ്യം സൂക്ഷിച്ചത്. കോടതി ഇടപെട്ടതോടെ ഇയാള്‍ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിച്ചു. പിന്നീടാണ് സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.
















