തിരുവനന്തപുരം: വികസനകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവാണ് മോദിയെന്നും ജനങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്ന നേതാവാണ് മോദിയെന്നും ഉദാഹരണസഹിതം വിവരിച്ച് കേരളത്തിന്റെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്. പണ്ട് കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന ശരത് പവാറിനൊപ്പം കേന്ദ്രത്തില്‍ ജോലി ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശോക് മോദിയെക്കുറിച്ച് പഴയൊരു കഥ ഓര്‍ത്തെടുക്കുകയായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ കാര്യക്ഷമതയുടെ കഥ വിവരിച്ചത്.
“മോദിയ്‌ക്ക് വേണ്ടി ഗുജറാത്തില വിവിധ ആരോഗ്യ പദ്ധതികള്‍ക്ക് അനുമതി തേടി സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദല്‍ഹിയില്‍ വരാറുണ്ട്. അവിടുത്തെ ചീഫ് സെക്രട്ടറിയുടെ പദവിയുള്ള ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു പേപ്പര്‍ പാസാക്കികിട്ടാന്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറായിരുന്നു. കാരണം അതില്‍ ശരത് പവാറിന്റെ ഒപ്പുവാങ്ങി വന്നില്ലെങ്കില്‍ അയാള്‍ക്ക് മോദിയുടെ കയ്യില്‍ നിന്നും ചീത്തകേള്‍ക്കും. അത്രയ്‌ക്ക് കര്‍ക്കശക്കാരനാണ് മോദി. ഗുജറാത്തിലെ ഒരു വലിയ ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ അനുമതി ശരത് പവാറില്‍ നിന്നും കിട്ടേണ്ടതുണ്ടായിരുന്നു. പക്ഷെ ശരത് പവാര്‍ അത് ഒപ്പിട്ടുകൊടുത്തില്ല. രണ്ട് തവണ പേപ്പറുമായി ഗുജറാത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വന്നു. രണ്ടു തവണയും ശരത് പവാറില്‍ നിന്നും ഒപ്പുകിട്ടിയില്ല.”- ബി.അശോക് പറഞ്ഞു.
“മൂന്നാമത്തെ തവണയും കത്തുമായി ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും വന്നു. അതില്‍ മോദി ശരത് പവാറിന് വേണ്ടി ഒരു വ്യക്തിപരമായ കുറിപ്പും എഴുതി ചേര്‍ത്തിരുന്നു. ഇനി ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ നേരിട്ട് ഹാജരാവാന്‍ തയ്യാറാണ്. ആവശ്യമെങ്കില്‍ അറിയിക്കുക എന്നായിരുന്നു മോദിയുടെ ഈ കുറിപ്പ്. ഇതു കണ്ടതോടെ രണ്ടാമതൊന്നാലോചിക്കാതെ ശരത് പവാര്‍ ആ പേപ്പര്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. ശരത് പവാറിന് മോദിയുടെ കരുത്തും കഴിവും നല്ലതുപോലെ അറിയാമായിരുന്നു.- ബി. അശോക് വിവരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിയ്‌ക്കുമ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയ്‌ക്ക് ദല്‍ഹിയില്‍ നല്ല അധികാരമുണ്ടായിരുന്നുവെന്നും ബി.അശോക് പറയുന്നു.
മോദിയുടേത് അപാര ബോയഡേറ്റ, മോദിക്ക് തുല്യന്‍ മോദി മാത്രം
“മോദിയുടേത് അപാര ബയോഡേറ്റ ആണെന്നും 15 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന മോദി പിന്നീട് 13 വര്‍ഷമായി പ്രധാനമന്ത്രിയായിരിക്കുന്നു. ഇങ്ങിനെ മറ്റൊരാളില്ല. ഇത് അപൂര്‍വ്വമാണ്. ഞാന്‍ മോദിയെ ദൂരേ നിന്നും വീക്ഷിക്കുന്നത് കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന ശരത് പവാറിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്”. – അശോക് പറയുന്നു.
















