നൃത്തോപാസനയുടെ നാല് പതിറ്റാണ്ട്
നൃത്തസപര്യയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സുനില്‍ നെല്ലായി. തൃശൂര്‍ ജില്ലയിലെ ആനന്ദപുരത്താണ് ജനനം. നെല്ലായി മതുക്കാരുമുക്കു മനയില്‍ രാധാമണി അന്തര്‍ജനവും പരേതനായ രാമന്‍ നമ്പൂതിരിയുമാണ് മാതാപിതാക്കള്‍. ആനന്ദപുരം ഗവ. എല്‍.പി സ്‌കൂളിലായിരുന്നു പഠനം. അദ്ധ്യാപകരാണ് സുനിലിനുള്ളിലെ കലാഭിരുചി തിരിച്ചറിഞ്ഞത്. ഭരതനാട്യം, പ്രകട പ്രസംഗം, നാടകം, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം ഇതിലെല്ലാം മികവ് തെളിയിച്ചു. ആ സ്‌കൂളിലെ അദ്ധ്യാപകര്‍ നല്‍കിയ പ്രോത്സാഹനവും ആത്മവിശ്വാസവുമാണ് കലയില്‍ നിലയുറപ്പിക്കാന്‍ പ്രേരണയായത്. വിവേകാനന്ദന്‍ മാസ്റ്ററാണ് നൃത്തത്തില്‍ ആദ്യ ഗുരു. തുടര്‍ന്ന് തൃപ്പൂണിത്തുറ കലാലയത്തില്‍ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ടീച്ചറുടെ കീഴില്‍ ശാസ്ത്രീയ നൃത്തപഠനം തുടങ്ങി. മോഹിനിയാട്ടമാണ് ആദ്യം പഠിച്ചത്. ടീച്ചറിന്റെ നിര്‍ബന്ധമായിരുന്നു ഭരതനാട്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നത്. അന്ന് ടീച്ചറിന്റെ അടുത്ത് നിരവധി ആണ്‍കുട്ടികള്‍ മോഹിനിയാട്ടം പഠിച്ചിരുന്നു. പക്ഷേ ടീച്ചര്‍ സുനിലിനോട് പറഞ്ഞത് പുരുഷന്മാര്‍ക്ക് എപ്പോഴും ഭരതനാട്യം തന്നെയാണ് കൂടുതല്‍ യോജിച്ചത് എന്നാണ്. ഗുരുവിന്റെ ഉപദേശമനുസരിച്ച് ഭരതനാട്യത്തിന്റെ വഴി തിരഞ്ഞെടുത്തു. മോഹിനിയാട്ടം ഐച്ഛിക വിഷയമായും പഠിച്ചു. വിശ്വപ്രസിദ്ധ നര്‍ത്തകന്‍ ധനഞ്ജയന്‍ മാസ്റ്ററുടെ ശിഷ്യനാണ് സുനില്‍ നെല്ലായി. കലാക്ഷേത്രയിലെ സാവിത്രി ജഗന്നാഥ റാവു, കലാക്ഷേത്ര ജയലക്ഷ്മി ടീച്ചര്‍, സി.എസ്. തോമസ് തുടങ്ങിയ പ്രഗത്ഭരുടെ കീഴിലും നൃത്തം അഭ്യസിച്ചു.
അമ്മയും മുത്തശ്ശിയും ചിറ്റയും പാട്ടുകാരായിരുന്നു. അമ്മ ആധികാരികമായി തന്നെ പാട്ടുപഠിച്ചിട്ടുണ്ട്. തിരുവാതിര കളിയിലും ഇവര്‍ മികവ് പുലര്‍ത്തിയിരുന്നു. കലാപാരമ്പര്യം അമ്മവഴിയാവാം പകര്‍ന്നുകിട്ടിയതെന്ന് സുനില്‍ നെല്ലായി പറയുന്നു.
ആര്‍എല്‍വിയിലെ ആദ്യ പുരുഷ വിദ്യാര്‍ത്ഥി, അദ്ധ്യാപകന്‍
പതിനഞ്ചാമത്തെ വയസ്സിലാണ് ഭരതനാട്യത്തിന് അഡ്മിഷന്‍ തേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെത്തുന്നത്. ഭരതനാട്യത്തില്‍ ഡിപ്ലോമ എടുക്കണമെന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. 1984-1985 ലായിരുന്നു അത്. ആണ്‍കുട്ടികള്‍ക്ക് അന്ന് അവിടെ സീറ്റ് നല്‍കിയിരുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ കൊടുക്കാന്‍ പാടില്ല എന്ന് നിയമം ഇല്ലെന്നും പക്ഷേ കൊടുക്കാറില്ല എന്നും അറിഞ്ഞു. അവിടെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച് നിര്‍ത്തി കളിപ്പിക്കാനുള്ള സ്ഥലം ഇല്ല എന്നതായിരുന്നു അധികൃതരുടെ ഭാഷ്യം.
സുനില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ വിയോഗം. അതിനാല്‍ അന്ന് ചെന്നൈ കലാക്ഷേത്രയിലൊന്നും പോയി പഠിക്കാനുള്ള ജീവിത സാഹചര്യം ഇല്ലായിരുന്നു. തൊട്ടടുത്ത് മികച്ച കോളജ് ആര്‍എല്‍വിയാണുള്ളത്. അവിടെ അവസരം നിഷേധിക്കപ്പെട്ടാല്‍ കായലില്‍ ചാടി മരിക്കുമെന്നുവരെ അന്നത്തെ പക്വതക്കുറവില്‍ കോളജ് പ്രിന്‍സിപ്പാളിനോട് പറഞ്ഞിട്ടുണ്ട് സുനില്‍. എന്നാല്‍ പോരാടാനായിരുന്നു തീരുമാനം. സെക്രട്ടറിയേറ്റില്‍ ഒരു മാസത്തോളം കയറിയിറങ്ങി. അന്ന് ആര്‍എല്‍വി കോളജ് പ്രിന്‍സിപ്പാള്‍ വൈറ്റില വിമന്‍സ് ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റലിന്റെ മുന്നില്‍ പോയി നിന്നും അപേക്ഷിച്ചു. ഫലമുണ്ടായില്ല. ഒടുവില്‍ ആരുടെയൊക്കെയോ സഹായത്താല്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ കാര്‍ഡ് എഴുതിക്കിട്ടി. അഭിമുഖത്തില്‍ പങ്കെടുത്തു. മികച്ച രീതിയില്‍ ഇന്റര്‍വ്യൂ പാസായി. അല്‍പം പാളിപ്പോയിരുന്നെങ്കില്‍ ആര്‍എല്‍വിയില്‍ അഡ്മിഷന്‍ കിട്ടില്ലായിരുന്നുവെന്നും സുനില്‍ പറയുന്നു. പ്രകടനത്തില്‍ എന്തെങ്കിലും പോരായ്‌മ കണ്ടിരുന്നുവെങ്കില്‍ ആ കാരണം കൊണ്ട് തോല്‍പ്പിക്കാനായിരുന്നു തീരുമാനമെന്ന് പിന്നീട് അറിഞ്ഞു. തുടര്‍ന്ന്, പുരുഷ വിദ്യാര്‍ത്ഥിയായ സുനിലിനെ പഠിപ്പിക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് കാണിച്ച് അദ്ധ്യാപകരുടെ സമ്മതപത്രം വാങ്ങിയാണ് പഠനം തുടരാനായത്. അങ്ങനെ ഭരതനാട്യത്തില്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞ് അവിടെത്തന്നെ ഗസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ ആര്‍എല്‍വിയിലെ ആദ്യ പുരുഷ വിദ്യാര്‍ത്ഥിയും ഭരതനാട്യം അദ്ധ്യാപകനുമായി സുനില്‍ നെല്ലായി.
രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ആര്‍എല്‍വിയെ എംജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തത്. ഡിഗ്രിയുടെ താഴെയാണ് ഡിപ്ലോമ എന്നതിനാല്‍ അവിടെത്തന്നെ ഡാന്‍സില്‍ ബിഎയും എംഎയും ചെയ്തു. തുടര്‍ന്നും മൂന്ന് വര്‍ഷത്തോളം ഗസ്റ്റായി പ്രവര്‍ത്തിച്ചു. ആ സമയത്ത് എംജി സര്‍വകലാശാലയുടെ എക്സാമിനറായി. സെന്റ് തെരേസാസ്, കാലടി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും എക്സാമിനറായി.
നൃത്തം ഐച്ഛിക വിഷയമായി എടുത്തപ്പോള്‍ എങ്ങനെ ഈ മേഖലയില്‍ വരാന്‍ ചങ്കൂറ്റം ഉണ്ടായി എന്നതിലാണ് സുനിലിന് ആശ്ചര്യം. ഏതോ ഒരു അദൃശ്യ ശക്തിയാണ് തന്നെ ഈ മേഖലയിലേക്ക് കൊണ്ടുവന്നതെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. ജീവിതത്തിന്റെ പൂര്‍ണതയും സംതൃപ്തിയും നല്‍കിയത് നൃത്തമാണെന്ന് സുനില്‍ പറയുന്നു. ആര്‍എല്‍വിയിലെ പഠന കാലം കഠിനാധ്വാനത്തിന്റേത് കൂടിയായിരുന്നു. രാവിലെ 6.10 ന്റെ പാസഞ്ചര്‍ ട്രെയിനിലായിരുന്നു യാത്ര. ഒമ്പത് മണിയാകുമ്പോഴേക്കും കോളജിലെത്തും. ചെന്നാലുടനെ ഉച്ചഭക്ഷണം എടുത്ത് കഴിക്കും. വളരെ ചിട്ടയായ ക്ലാസ് ആയിരുന്നു ആര്‍എല്‍വിയിലേത്. ഉച്ചയാകുമ്പോഴേക്കും കളിച്ച് ക്ഷീണിക്കും. വിശപ്പും തുടങ്ങും. പട്ടിണിയാകും. വൈകിട്ട് ഏഴ് മണിയോടെ വീടെത്തുന്നതുവരെ വിശപ്പ് സഹിക്കണം. പരാധീനതകള്‍ക്കിടയിലും ഒറ്റ ക്ലാസ് പോലും മുടക്കിയില്ല. പക്ഷേ ആ കഷ്ടപ്പാടിന് ഇന്ന് ഫലം ഉണ്ടായി. ഭാരതത്തിലും വിദേശത്തുമായി നിരവധി വേദികളില്‍ കലാപ്രകടനം നടത്തി. കഴിഞ്ഞ 22 വര്‍ഷമായി യുഎസ്, യുകെ എന്നിവിടങ്ങളില്‍ വര്‍ക് ഷോപ്പുകള്‍ നടത്തി വരുന്നു.

നൃത്താനുഭവങ്ങള്‍, ആവിഷ്‌കാരങ്ങള്‍
ആര്‍എല്‍വിയില്‍ ചേര്‍ന്നപ്പോള്‍ ഡാന്‍സ് കോസ്റ്റിയൂം ഇട്ട് വന്ന പുരുഷ വിദ്യാര്‍ത്ഥിയെ കാണാന്‍ കൗതുകത്തോടെ എത്തി നോക്കിയ മുഖങ്ങള്‍ ഇന്നും സുനിലിന് മായാത്ത ഓര്‍മയാണ്. വേദികളെല്ലാം അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. ഓരോ വേദിയും വ്യത്യസ്തമാണ്. ഏതൊരു കലാകാരനും കാണപ്പെട്ട ദൈവം പ്രേക്ഷകരാണ് എന്നാണ് സുനിലിന്റെ അഭിപ്രായം. അവര്‍ അവരുടെ സമയമാണ് കലാകാരന് നല്‍കുന്നത്. ആ ബഹുമാനം ആസ്വാദകന് നല്‍കണം. ന്യൂയോര്‍ക്കില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ രണ്ട് വട്ടം അപകടം സംഭവിച്ചിരുന്നു. കണങ്കാലിലെ എല്ല് പരിപാടിക്ക് മുമ്പ് പൊട്ടിയതാണ് അതിലൊന്ന്. അന്ന് പരിപാടി പൂര്‍ത്തിയാക്കിയ ശേഷമാണ് ചികിത്സ തേടിയത്. പിന്നീട് നാട്ടില്‍ എത്തുന്നതുവരെ വീല്‍ ചെയറിലായിരുന്നു. ജതി കളിച്ചുകൊണ്ടിരുന്നപ്പോള്‍ തടികൊണ്ടുണ്ടാക്കിയ വേദിയില്‍ വച്ച് എണ്ണയില്‍ വഴുതി വീണതാണ് മറ്റൊന്ന്. നട്ടെല്ലിന് ക്ഷതമേല്‍ക്കുമായിരുന്ന വീഴ്ച. ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല.
1998 ല്‍ അബുദാബി മലയാളി സമാജത്തിന്റെ ബെസ്റ്റ് ഇന്ത്യന്‍ ഡാന്‍സര്‍ അവാര്‍ഡ് സുനിലിനായിരുന്നു. അന്ന് ഇടശ്ശേരിയുടെ പൂതപ്പാട്ടാണ് നൃത്താവിഷ്‌കാരം ചെയ്ത് അവതരിപ്പിച്ചത്. അതാണ് ആദ്യമായി ചെയ്ത കൊറിയോഗ്രാഫി. തുടര്‍ന്ന് നാല്‍പതോളം സീരിയലുകള്‍ക്കും തന്ത്ര എന്ന ചിത്രത്തിനും വേണ്ടി നൃത്ത സംവിധാനം ചെയ്തു. കുടുംബാംഗങ്ങളേയും ശിഷ്യരേയും ചേര്‍ത്ത് അവതരിപ്പിച്ച ഭക്തമീരയാണ് മറ്റൊന്ന്. മീരയായി മകള്‍ മാളവികയും കുഞ്ഞുകൃഷ്ണനായി മകന്‍ മാധവും മീരയുടെ ഭര്‍തൃമാതാവായി ഭാര്യ രശ്മിയും വലിയ കൃഷ്ണനായി സുനിലും രംഗത്തെത്തി. ദശാവതാരമായിരുന്നു മറ്റൊരു ആവിഷ്‌കാരം. ജീവിതത്തിന്റെ ആത്യന്തികമായ പൊരുള്‍ അടയാളപ്പെടുത്തുന്ന പൂന്താനത്തിന്റെ ജ്ഞാനപ്പാനയ്‌ക്കും നൃത്താവിഷ്‌കാരമൊരുക്കിയിട്ടുണ്ട്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണശേഷം അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ ചെല്ലുമ്പോള്‍ സംഘാടകര്‍ ആവശ്യപ്പെട്ടത് ബാലഭാസ്‌കറിന് സമര്‍പ്പണമായി ഒരു ഐറ്റം ചെയ്യണമെന്നാണ്. പ്രത്യേകിച്ച് മുന്നൊരുക്കങ്ങള്‍ ഒന്നും ഇല്ല. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഒടുവില്‍ സൂര്യ ഫെസ്റ്റിവലിനായി ബാലഭാസ്‌കര്‍ ചെയ്ത തീം സോങ്ങിന് നൃത്താവിഷ്‌കാരം നല്‍കി വേദിയില്‍ അവതരിപ്പിച്ചു. മകളില്ലാത്ത ഭൂമിയില്‍ നില്‍ക്കാനാവാതെ കുഞ്ഞിനെ തേടി വയലിന്‍ വായിച്ചുകൊണ്ട് സ്വര്‍ഗലോകത്തേക്ക് ചെല്ലുന്ന ബാലഭാസ്‌കറെയാണ് അന്ന് അവതരിപ്പിച്ചത്. നെല്ലായി നൃത്താഞ്ജലി ഡാന്‍സ് സ്‌കൂള്‍ ഡയറക്ടറായ സുനിലിന് സ്വദേശത്തും വിദേശത്തുമായി നിരവധി ശിഷ്യഗണങ്ങളുണ്ട്. സമയനിഷ്ഠയും സത്യസന്ധതയുമാണ് ജീവിതത്തില്‍ അനിവാര്യമെന്ന ഉപദേശമാണ് സുനിലിന് പുതുതലമുറയ്‌ക്ക് കൈമാറാനുള്ളത്. കലകൊണ്ട് മാത്രം ജീവിക്കുക എന്നത് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണെന്നും അക്കാദമിക് പഠനത്തിനൊപ്പം കല പാഷനായെടുത്ത് ചിട്ടയോടെ കൊണ്ടുപോകണമെന്നും അദ്ദേഹം പറയുന്നു. ഒക്ടോ. 2ന് വിജയദശമി ദിനത്തില്‍ ഭരതനാട്യം ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
കുടുംബം
കലാകുടുംബമാണ് സുനിലിന്റേത്. ഭാര്യയും മക്കളും എല്ലാം കലാരംഗത്ത് മികവ് തെളിയിച്ചവര്‍. എറണാകുളത്ത് നെല്ലായി നൃത്താഞ്ജലി എന്ന വീട്ടിലാണ് താമസം. ഭാര്യ രശ്മി നാരായണന്‍ സംഗീതജ്ഞയാണ്. കേരള സര്‍വകലാശാലയില്‍ നിന്ന് എംഎ സംഗീതം ഒന്നാം റാങ്കോടെയാണ് പാസായത്. നൃത്തത്തില്‍ സുനിലാണ് ഗുരു. ഹിന്ദിയില്‍ എംഎയും ബിഎഡും എടുത്തിട്ടുള്ള രശ്മി വടുതല ചിന്മയ സ്‌കൂളില്‍ ഹിന്ദി അദ്ധ്യാപികയാണ്. സഹപാഠി 1975 എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതി, സംഗീതം ചിട്ടപ്പെടുത്തി, ഗാനം ആലപിച്ചു.
മാളവികയും മാധവുമാണ് മക്കള്‍. ഏഷ്യാനെറ്റില്‍ സംപേക്ഷണം ചെയ്ത സ്വാമി അയ്യപ്പനിലൂടെ സുപരിചിതനാണ് മകന്‍ മാധവ്. അയ്യപ്പനായി അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയ മാധവ് ജോണി ജോണി യെസ് പപ്പ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ബാല്യകാലവും അവതരിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൃദംഗം, കരാട്ടെ, ബാഡ്മിന്റണ്‍ എന്നിവയിലും പ്രതിഭയാണ്.
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ മീര ജാസ്മിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് മാളവികയാണ്. രസതന്ത്രത്തിലും ഇന്നത്തെ ചിന്താവിഷയത്തിലും അഭിനയിച്ചു. ജോര്‍ജിയയില്‍ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ജോര്‍ജിയയില്‍ ആദ്യമായി ഭരതനാട്യം ക്ലാസ് തുടങ്ങിയതും മാളവികയാണ്.












