ഇസ്ലാമാബാദ്: സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറുകൾ സംബന്ധിച്ച് പാകിസ്ഥാൻ പുതിയ പ്രസ്താവന പുറത്തിറക്കി. സൗദി അറേബ്യയുമായി അടുത്തിടെ ഒപ്പുവച്ച തന്ത്രപരമായ പരസ്പര പ്രതിരോധ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഔപചാരികമാക്കുന്നുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
കരാർ പ്രകാരം സൗദി അറേബ്യ പാകിസ്ഥാന്റെ ആണവ സുരക്ഷാ കുടയുടെ കീഴിൽ വരുമോ എന്ന് പാകിസ്ഥാൻ പത്രപ്രവർത്തകൻ, ഖ്വാജ ആസിഫിനോട് ചോദിച്ചപ്പോൾ ആസിഫ് നേരിട്ട് ഉത്തരം നൽകാൻ വിസമ്മതിച്ചു. പ്രതിരോധ കരാറുകൾ പൊതുവെ പരസ്യമായി വെളിപ്പെടുത്താത്തതിനാൽ താൻ ഇതിനെക്കുറിച്ച് അഭിപ്രായം പറയില്ല എന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങൾ സൗദി അറേബ്യയ്‌ക്ക് ആണവായുധങ്ങൾ വിൽക്കുന്ന ബിസിനസ്സിലല്ലേ എന്ന് ഖ്വാജ ആസിഫിനോട് ചോദിച്ചപ്പോൾ ആസിഫ് അതിനും മറുപടി പറഞ്ഞു. തീർച്ചയായും ഇല്ല. ഞങ്ങൾ വളരെ ഉത്തരവാദിത്തമുള്ള ആളുകളാണെന്നായിരുന്നു ആസിഫിന്റെ പ്രതികരണം.
ഇതിനു പുറമെ ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തോടുള്ള പ്രതികരണമാണോ കരാർ എന്ന് ആസിഫിനോട് ചോദിച്ചപ്പോൾ അദ്ദേഹം അത് നിഷേധിച്ചു. ഇസ്ലാമിക ഐക്യം, സാഹോദര്യം, പങ്കിട്ട തന്ത്രപരമായ താൽപ്പര്യങ്ങൾ, ആഴത്തിലുള്ള പ്രതിരോധ സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകദേശം എട്ട് പതിറ്റാണ്ട് പഴക്കമുള്ള ചരിത്രപരമായ സഹകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രതിരോധ കരാർ എന്ന് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് റിയാദിൽ പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലും ഏതെങ്കിലും ഒന്നിന് നേരെയുള്ള ആക്രമണം ഇരുവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ കരാർ. ഈ പുതിയ ക്രമീകരണത്തിന് കീഴിൽ പാകിസ്ഥാന്റെ ആണവ ശേഷികൾ റിയാദിന് ലഭ്യമാക്കാമെന്ന് ഖ്വാജ ആസിഫ് മുമ്പ് സൂചന നൽകിയിരുന്നു. എന്നിരുന്നാലും പിന്നീട് നടത്തിയ ഒരു അഭിമുഖത്തിൽ ആണവായുധങ്ങൾ കരാറിന്റെ ഭാഗമല്ലെന്നും അജണ്ടയിലില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
















