ചെന്നൈ: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവ് നടന്‍ വിജയ് പങ്കെടുത്ത റാലിയിലെ തിരക്കില്‍ പെട്ട് 39 പേര്‍ മരിച്ചു.ചെന്നൈ ∙ . കുഴഞ്ഞു വീണ കുട്ടികളടക്കം 107 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്
നാമക്കലില്‍ നടന്ന റാലിക്ക് ശേഷം വിജയ് പ്രസംഗിക്കേണ്ടിയിരുന്ന വേദിയില്‍ 30,0000 പേരെങ്കിലും തടിച്ചുകൂടിയിരുന്നുവെന്നും വിജയ് വരാന്‍ ആറ് മണിക്കൂറിലധികം വൈകിയതോടെ ജനക്കൂട്ടം അനിയന്ത്രിതമായെന്നും പൊലീസ് അറിയിച്ചു.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു..
സംഭവത്തിന് ശേഷം വിജയ് തിരുച്ചിറപ്പള്ളിയിലേക്ക് തിരിച്ചുപോയി. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്‌ദേഹം വിസമ്മതിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ദുഖം പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും സാധാരണ നില പുനഃസ്ഥാപിക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു.
‘തന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. എനിക്ക് ഇത് താങ്ങാന്‍ കഴിയുന്നില്ല. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ട്, അവരുടെ നന്മയ്‌ക്കായി പ്രാര്‍ഥിക്കുന്നു.’ – വിജയ് എക്‌സില്‍ കുറിച്ചു.
















