ശബരിമല വികസനത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഉള്ള സമൂഹത്തില്‍ നാം ജീവിക്കുമ്പോള്‍ ശബരിമലയുടെ ഗുണഭോക്താക്കളായ യഥാര്‍ത്ഥ തീര്‍ത്ഥാടകര്‍ നല്‍കുന്ന കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത മിക്കപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നു.
ഒരു മണ്ഡലകാലം മുഴുവന്‍ വ്രതം നോറ്റും പ്രാര്‍ത്ഥനാനിരതരായും ശ്രീധര്‍മ്മശാസ്താവിനെ ഒരു നോക്ക് കാണാന്‍ വരുന്ന യഥാര്‍ത്ഥ ഭക്തരുടെ ആഗ്രഹം പലപ്പോഴും ശബരിമല വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കുന്നവര്‍ ശ്രദ്ധിച്ചിട്ടില്ല. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമലക്കാടുകളും സന്നിധാനവും ലോകത്തിലെ അപൂര്‍വ്വ സസ്യ ജന്തു വൈവിധ്യങ്ങളുടെ കലവറയാണ്. വനംവകുപ്പിന്റെ അധീനതയിലുള്ള ഈ മേഖലയിലെ കുറച്ച് ഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ശബരിമല തീര്‍ത്ഥാടനം നടത്തുന്നതിന് കുറച്ചുകാലങ്ങളായി പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഭാഗങ്ങളാണ് പമ്പയും സന്നിധാനവും ഉള്‍പ്പെടുന്ന ഭൂപ്രദേശം. ഇതിനിടയില്‍ വരുന്ന പമ്പ മുതല്‍ സന്നിധാനം വരെയുള്ള നടപ്പാത ഈയടുത്ത കാലത്താണ് ദേവസ്വം ബോര്‍ഡിന് വനം വകുപ്പ് കൈമാറിയത്. പാട്ട ഭൂമിയില്‍ വന നശീകരണം പാടില്ലെങ്കിലും വിശ്വാസികള്‍ക്ക് വേണ്ടി വന നശീകരണം നടത്തി തന്നെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതിനായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ചിലവാക്കുന്നത്.
കാല്‍നടയായി കാനനങ്ങള്‍ താണ്ടിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് കാനനവാസനായ അയ്യപ്പന് പകരം കോണ്‍ക്രീറ്റ് മാളികകള്‍ക്കിടയില്‍ നിലകൊള്ളുന്ന ശ്രീകോവിലാണ് കാണാന്‍ സാധിക്കുക. അതായത് സോപാനത്തേക്കാള്‍ മുകളില്‍ നില്‍ക്കുന്ന കെട്ടിടങ്ങളും അതില്‍ നിന്ന് പുറത്തുവരുന്ന മലിനജല നിര്‍ഗമന മാര്‍ഗങ്ങളും കാണേണ്ട അവസ്ഥ! ഒരു ഭക്തനും യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കാത്ത തരം വികസനം. സന്നിധാനത്തെയും പരിസരത്തെയും ആവാസ വ്യവസ്ഥാ നശീകരണത്തെയും വെടിവഴിപാടും പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെയുള്ളവയുടെ മലിനീകരണത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ഇത് സംബന്ധിച്ച് വനംവകുപ്പ് പ്രതികരിച്ചാല്‍ കോടതി വരെ വനംവകുപ്പിനെതിരെ തിരിയും. ശബരിമലയില്‍ വരുന്ന തീര്‍ത്ഥാടകരുടെ കണക്കിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് പറയുന്നതല്ലാതെ മറ്റാര്‍ക്കും അറിയാത്ത കാലം ഏതാണ്ട് 2000 -ാമാണ്ട് വരെ നിലകൊണ്ടു.
എങ്കിലും 90 കളുടെ അവസാന കാലഘട്ടത്തില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ സാമൂഹ്യ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തലയെണ്ണി തന്നെ തീര്‍ത്ഥാടകരുടെ കൃത്യമായ കണക്കെടുപ്പ് നടത്താന്‍ സാധിച്ചു. അതുപ്രകാരം 40 മുതല്‍ 45 ലക്ഷം വരെ ആണ് മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയിരുന്നത് എന്ന് മനസ്സിലായി. അതുവരെ ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്ന കോടികളുടെ കണക്ക് തെറ്റാണെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു. 2024- 25 കാലഘട്ടങ്ങളില്‍ അത് ഏകദേശം 50 ലക്ഷത്തില്‍ താഴെ മാത്രമാണെന്നും നിലവിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് മനസിലാവുന്നു. അപ്പോള്‍ കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും അല്ല വേണ്ടത് എന്ന് ഉറപ്പിക്കാം.
ഇനി യഥാര്‍ത്ഥത്തില്‍ എന്ത് സൗകര്യമാണ് വേണ്ടതെന്നറിയാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന തീര്‍ത്ഥാടകരോട് ഒരു അഭിപ്രായ സര്‍വ്വേയും നടത്തിയിരുന്നു. അതുപ്രകാരം, തീര്‍ത്ഥാടകരായി വരുന്നവര്‍ക്ക് തൃപ്തികരമായ രീതിയില്‍ ദര്‍ശനം ലഭിക്കുന്നതിനും, അല്പനേരം വിശ്രമിക്കുന്നതിനും കുടിവെള്ളവും ഭക്ഷിക്കാന്‍ പ്രസാദവും മാത്രം കിട്ടിയാല്‍ മതിയെന്ന് 85 ശതമാനം തീര്‍ത്ഥാടകരും അഭിപ്രായപ്പെട്ടു. ദൂരദേശങ്ങളില്‍ നിന്നു വരുന്നവര്‍ മാത്രം തങ്ങുന്നതിനായി അപൂര്‍വ്വം കെട്ടിടങ്ങള്‍ ആവാം എന്ന് അഭിപ്രായപ്പെട്ടു. 15 ശതമാനം പേര്‍ മാത്രമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ സംവിധാനങ്ങള്‍ സന്നിധാനത്ത് തന്നെ വേണമെന്ന് അവര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല.
അങ്ങനെയെങ്കില്‍ സന്നിധാനത്തേക്ക് വരുന്ന സ്വാമി ഭക്തര്‍ക്ക് വിരി വയ്‌ക്കുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനും പ്രസാദം ഭക്ഷിക്കുന്നതിനും അല്പം വിശ്രമിക്കുന്നതിനുമുള്ള സൗകര്യം മാത്രമല്ലേ ചെയ്യേണ്ടതുള്ളൂ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മിനിമം കെട്ടിടങ്ങള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ പൊളിച്ചുമാറ്റി സ്വാഭാവിക വന ആവാസ പുനരുജ്ജീവനമല്ലേ യഥാര്‍ത്ഥ വികസനമാക്കി കൊണ്ടുവരേണ്ടത്? അപ്പോഴല്ലേ കാനനവാസനായ അയ്യനെ ഭക്തര്‍ക്ക് സുഗമമായി ദര്‍ശിക്കാന്‍ സാധിക്കൂ.
എട്ടു വര്‍ഷത്തെ പ്രവര്‍ത്തന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ഒരു ദിവസം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ വരുമ്പോള്‍ തിക്കും തിരക്കും കൂടി അനിയന്ത്രിതമായി അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട് പോലീസ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ഒരു ദിവസം ഒരു ലക്ഷത്തില്‍ താഴെ തീര്‍ത്ഥാടകര്‍ എന്ന നിബന്ധന പാലിച്ചാല്‍ തീര്‍ത്ഥാടകര്‍ക്ക് നല്ല ദര്‍ശനം ഉറപ്പിക്കാന്‍ സാധിക്കും. ദര്‍ശനം പതിനെട്ടാം പടിയില്‍ നിന്ന് നേരിട്ട് സോപാനത്തേക്ക് കയറുന്ന രീതിയില്‍തന്നെ ക്രമീകരിക്കുകയും വേണം. എങ്കില്‍ ഭക്തര്‍ക്ക് കൂടുതല്‍ നേരം ദര്‍ശന സമയം കിട്ടും.
അപ്പം, അരവണ മുതലായ വില്‍പ്പന പ്രസാദങ്ങള്‍ പമ്പയിലോ നിലയ്‌ക്കലിലോ വണ്ടിപ്പെരിയാറിലോ കുമളിയിലോ നല്‍കിയാല്‍ തിരക്കും അധ്വാനവും ചിലവും മലിനീകരണവും വലിയൊരു അളവുവരെ കുറയ്‌ക്കാന്‍ സാധിക്കും. അതിനായി ‘റോപ്പ് വേ’യുടെ ആവശ്യവുമില്ല. ജൈവ- അജൈവ മാലിന്യങ്ങള്‍ ഏതാണ്ട് മുഴുവനായും കൈകാര്യം ചെയ്യാനും സാധിക്കും. പുതുതായി വനഭൂമിയോ മറ്റും നല്‍കേണ്ടതുമില്ല.
പമ്പാ – സന്നിധാനം കാനനപാത വന്യജീവികള്‍ക്ക് കടന്നു പോകുന്നതിനും പ്രകൃതി സൗഹൃദം ആക്കുന്നതിനും ശ്രദ്ധവച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ നിരവധി വന്യജീവികളാണ് പമ്പാ സന്നിധാനം റൂട്ടില്‍ കടന്നു പോകുമ്പോള്‍ അപകടം പറ്റിയും പ്ലാസ്റ്റിക് കവറിനകത്തെ ഭക്ഷണ അവശിഷ്ടങ്ങള്‍ കഴിച്ച് മരണപ്പെടുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ കൂടി പരിഗണിച്ചാവണം യഥാര്‍ത്ഥത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വികസനകാംക്ഷികളും തീരുമാനങ്ങള്‍ എടുക്കേണ്ടത്.
(പെരിയാര്‍ കടുവാ സങ്കേതത്തിലെ മുന്‍ സാമൂഹ്യ ശാസ്ത്രജ്ഞനാണ് ലേഖകന്‍)
















