പഹല്‍ഗാമില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ ക്രൂരതയ്‌ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ കനത്ത തിരിച്ചടിയാണ് ഭാരതം പാകിസ്ഥാന് നല്‍കിയത്. എന്നാല്‍ ഇസ്ലാമാബാദിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്നും മധ്യസ്ഥത വഹിച്ചുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടയ്‌ക്കിടെ അവകാശപ്പെടുന്നു. ഭാരതം നിരവധി തവണ ഇത് നിഷേധിച്ചു. കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭയിലും ട്രംപ് ഇതാവര്‍ത്തിച്ചു. പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദറും ട്രംപിന്റെ വാദം തള്ളിക്കൊണ്ട് അടുത്തിടെ സത്യം വെളിപ്പെടുത്തിയിരുന്നു. മധ്യസ്ഥതയുടെ പേരില്‍ സമാധാന നൊബേലിന് തന്നെ ശിപാര്‍ശ ചെയ്യുവാന്‍ ന്യൂദല്‍ഹിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ട്രംപ് ചെലുത്തിയിരുന്നത്. ട്രംപിന് വഴങ്ങിയ പാകിസ്ഥാന്‍ രണ്ട് തവണ അദ്ദേഹത്തെ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തു.
ഭാരതത്തിനുമേല്‍ ചുമത്തിയ 50% തീരുവയ്‌ക്കും മധ്യസ്ഥതാ അവകാശവാദത്തിന് പിന്നിലെയും പ്രധാന കാരണം ട്രംപിന്റെ ഈ നൊബേല്‍ മോഹമാണ്.
അധികാരമേറ്റെടുത്ത ദിവസം മുതല്‍ സമാധാന ദൂതനെപ്പോലെ ലോകമാകെ സഞ്ചരിക്കുകയായിരുന്നു ട്രംപ്. വിവിധ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിച്ചുകൊണ്ട് ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഭാരതം-പാകിസ്ഥാന്‍ വിഷയത്തിന് പുറമെ അസര്‍ബൈജാന്‍-അര്‍മേനിയ, ഇസ്രയേല്‍- പലസ്തീന്‍, റഷ്യ-ഉക്രൈന്‍ എന്നിങ്ങനെ ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് തീരുവ യുദ്ധത്തിന്റെ കാതലെന്ന് ട്രംപ് ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കും അതില്‍ മുഖ്യപങ്കുണ്ട്. അവിടെയാണ് നൊബേല്‍ സമ്മാന മോഹമുയര്‍ന്നുവരുന്നത്. അതിനുപിന്നില്‍ ഒരു നീണ്ടകാല വ്യക്തി വൈരാഗ്യത്തിന്റെ കഥയുണ്ട്. ട്രംപിന്റെ പ്രസിഡന്റ് പദവി പോലും അതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒബാമയുടെ പരിഹാസവും ട്രംപിന്റെ പ്രസിഡന്റ് പദവിയും
2010-11 കാലഘട്ടത്തിലാണ് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുടെ ജന്മദേശത്തെ സംബന്ധിക്കുന്ന വിവാദം അമേരിക്കയിലുണ്ടായത്. അന്നത്തെ പ്രചാരണങ്ങളുടെ നായകരിലൊരാളായിരുന്നു ട്രംപ്. ഒബാമ കൊണ്ടുവന്ന പാരിസ്ഥിതിക നിയമങ്ങളും സ്വീകരിച്ച നിലപാടുകളുമാണ് വന്‍കിട കെട്ടിട നിര്‍മാതാക്കളിലൊരാളായ ട്രംപിനെ ഒബാമ വിരുദ്ധനാക്കിയത്. വിവാദമുണ്ടായയുടനെ വിവിധ ടെലിവിഷന്‍ ഷോകളില്‍ പ്രത്യക്ഷപ്പെട്ട ട്രംപ്, ഒബാമ അമേരിക്കയില്‍ ജനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും പ്രസിഡന്റ് പദവിയുടെ നിയമസാധുതയില്‍ സംശയം പ്രകടിപ്പിക്കുകയും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ 2011 ഏപ്രില്‍ 30 നുണ്ടായ ഒരു സംഭവം എല്ലാം മാറ്റിമറിച്ചു. പ്രസിഡന്റ് ഒബാമയൊരുക്കിയ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴ വിരുന്നില്‍ അതിഥിയായെത്തിയെ ട്രംപിനെ തന്റെ പ്രസംഗത്തിനിടെ ഒബാമ കണക്കറ്റ് പരിഹസിച്ചു. ‘ഡൊണാള്‍ഡ് ട്രംപ് ഇന്ന് രാത്രി ഇവിടെയുണ്ട്! ഈ ജനന സര്‍ട്ടിഫിക്കറ്റ് വിഷയം പരിഹരിക്കുന്ന കാര്യത്തില്‍ ഡൊണാള്‍ഡിനേക്കാള്‍ സന്തോഷവാനും അഭിമാനിയുമായ മറ്റാരുമുണ്ടാവില്ല. കാരണം ഇതിനുശേഷം അദ്ദേഹത്തിന് പ്രധാനപ്പെട്ട മറ്റ് വിഷയങ്ങളിലേക്ക് മടങ്ങുവാനുള്ളതാണ്. ചന്ദ്രനില്‍ കാലു കുത്തിയത് വ്യാജമായിരുന്നോ! റോസ്വെല്ലില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്! ബിഗ്ഗിയും ടുപാക്കും എവിടെയാണ്!’ എന്നിങ്ങനെ അമേരിക്കയില്‍ സംഭവിച്ചതും ഊതിപ്പെരുപ്പിച്ചതുമായ കഥകള്‍ അന്വേഷിക്കുന്ന വ്യക്തിയായി ചിത്രീകരിച്ചുകൊണ്ട് ട്രംപിനെതിരെ പരസ്യമായ പരിഹാസ ശരങ്ങള്‍ ഒബാമ അഴിച്ചുവിട്ടു.
ട്രംപിന്റെ ടെലിവിഷന്‍ പരിപാടികളെയും ഒബാമ പരിഹസിച്ചു., ‘ഇത്തരം തീരുമാനങ്ങളാണ് രാത്രിയില്‍ എന്റെ ഉറക്കമില്ലാതാക്കുന്ന’ തെന്നാണ് അദ്ദേഹം പറഞ്ഞത്. പരിഹാസം ഇതുകൊണ്ട് അവസാനിച്ചില്ല. ‘ട്രംപ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ആശ്ചര്യകരമാണ്. കാരണം അദ്ദേഹം മത്സരിക്കുന്നത് ഒരു തമാശയാണെന്ന് ഞാന്‍ കരുതി’. പിന്നീട് സംസാരിച്ച ഹാസ്യകലാകാരന്‍ സേത്ത് മെയേഴ്സ് ട്രംപിനെ കളിയാക്കികൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ എരിതീയില്‍ എണ്ണയൊഴിച്ചു.
വേദി കൂട്ടച്ചിരികളാല്‍ മുഖരിതമായപ്പോള്‍ പ്രകോപിതനായിട്ടും നിശബ്ദനായിരിക്കുന്ന ട്രംപായിരുന്നു പിറ്റേന്ന് മാധ്യമങ്ങളിലെ താരം. ‘അമേരിക്കന്‍ പ്രസിഡന്റ് അദ്ദേഹത്തെയൊരു പിയാറ്റയെപ്പോലെയാണ് പരിഗണിച്ചത്. അത് അദ്ദേഹത്തിന് അപമാനമുണ്ടാക്കിയതായി ഞാന്‍ കരുതുന്നു,’ വെന്നാണ് അത്താഴ വിരുന്നില്‍ പങ്കെടുത്ത ‘ദി ന്യൂയോര്‍ക്കര്‍’ പത്രത്തിന്റെ എഡിറ്റര്‍ ഡേവിഡ് റെംനിക് പിന്നീട് പറഞ്ഞത്. മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയും ട്രംപ് ‘കോപത്താല്‍ മയങ്ങി’ യെന്ന് എഴുതി.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ട്രംപ് മുമ്പ് പല അഭിപ്രായ പ്രകടനങ്ങളും നടത്തിയിരുന്നുവെങ്കിലും 2016 -ല്‍ മത്സരിക്കുമെന്ന ഉറച്ച തീരുമാനമെടുത്തത് ഈ അത്താഴ വിരുന്നിലുണ്ടായ അപമാനത്തെ തുടര്‍ന്നാണ്. ‘അവിടെയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ താടിയെല്ലിന്റെ പിടുത്തം ഞാന്‍ കണ്ടു. അദ്ദേഹം മത്സരിക്കാന്‍ പോകുകയാണെന്ന് ആ സമയത്ത് ഞാന്‍ തിരിച്ചറിഞ്ഞു’ വെന്നായിരുന്നു ട്രംപി
ന്റെ ദീര്‍ഘകാല ഉപദേശകനായയിരുന്ന റോജര്‍ സ്റ്റോണിന്റെ ഇതിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. എന്നാല്‍ നാല് വര്‍ഷത്തിനിപ്പുറം ചരിത്രം വഴിമാറി. ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ കലിയടങ്ങാന്‍ ആ വിജയം പര്യാപ്തമായിരുന്നില്ല. തന്നെ പരിഹസിച്ച ഒബാമയ്‌ക്ക് 2009 -ല്‍ ലഭിച്ച നൊബേല്‍ പുരസ്‌കാരം താനും നേടുമെന്ന വാശിയിലാണ് അദ്ദേഹമിപ്പോള്‍. ഈ വാശി നേടിയെടുക്കുന്നതിനാണ് ഭാരതം-പാകിസ്ഥാന്‍ സംഘര്‍ഷം താന്‍ അവസാനിപ്പിച്ചുവെന്നും മധ്യസ്ഥത വഹിച്ചുവെന്നും ലോകത്തോട് നിരന്തരം അദ്ദേഹം വിളിച്ചു പറയുന്നത്. എന്നാല്‍ അതില്‍ വാസ്തവമില്ല.
ട്രംപിന്റെ വിദേശനയ തീരുമാനങ്ങള്‍
ഭാരതത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്താന്‍ ട്രംപ് തീരുമാനിച്ചത് വ്യക്തിപരമായ നീരസം കാരണമാണെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനമായ ജെഫറീസിന്റെ വെളിപ്പെടുത്തല്‍ ഈ വാദങ്ങള്‍ ശരി വയ്‌ക്കുന്നു. ട്രംപ് അവകാശപ്പെടുന്നതു പോലെ ഭാരതം റഷ്യന്‍ എണ്ണ വാങ്ങുന്നതല്ല, മറിച്ചു ഭാരതം പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അനുവദിക്കാത്തതിന്റെ നീരസമാണ് ഇരട്ടത്തീരുവ ചുമത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് ജെഫറീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നൊബേല്‍ സമ്മാനത്തിന് ശിപാര്‍ശ ചെയ്യണമെന്ന ആവശ്യം മോദി തള്ളിയതാണ് അധിക തീരുവ അടിച്ചേല്‍പ്പിക്കാന്‍ കാരണമായതെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യസ്ഥത വഹിക്കാന്‍ ട്രംപ് തയ്യാറായിരുന്നിട്ടും ഭാരതമത് അംഗീകരിച്ചില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദറും ഇപ്പോള്‍ വെളുപ്പെടുത്തി.
വ്യക്തി താല്‍പര്യങ്ങള്‍ക്കായി വിദേശ നയത്തെ അദ്ദേഹം ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. പാക് സൈനിക മേധാവി അസിം മുനീറിനെ രണ്ട് മാസത്തിനിടയില്‍ രണ്ട് തവണയാണ് ട്രംപ് കണ്ടത്. ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ സംരംഭമായ ‘വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യ’ ലും (ഡബ്ല്യുഎല്‍എഫ്) പാകിസ്ഥാനില്‍ പുതുതായി രൂപീകരിച്ച ക്രിപ്റ്റോ കൗണ്‍സിലുമായി (പിസിസി) 2025 ഏപ്രില്‍ 26 ന് ഒപ്പുവെച്ച പുതിയ ബിസിനസ് കരാറിന്റെ ഭാഗമായാണ് ട്രംപ് പാകിസ്ഥാനെ നിരന്തരം പിന്തുണയ്‌ക്കുന്നതും ഭാരതത്തെ അപമാനിക്കുന്നതും.സമാനമായി വിവിധ വിഷയങ്ങളില്‍ ഇടപെടുന്നതിന് പിന്നില്‍ നൊബേല്‍ മോഹവും ബിസിനാസ് താത്പര്യങ്ങളുമുണ്ട്.
ഒക്ടോബര്‍ 6 മുതല്‍ 10 വരെയാണ് ഈ വര്‍ഷത്തെ നൊബേല്‍ പ്രഖ്യാപനം. സമ്മാനം നല്‍കുന്ന സ്വീഡനും ട്രംപ് 39 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. എന്നാല്‍ കമ്മിറ്റി അംഗങ്ങള്‍ ട്രംപിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ വിരളമാണ്. ട്രംപും അത് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തന്റെ നിലപാട് അദ്ദേഹം മയപ്പെടുത്തുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. വ്യാപാര ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘത്തെ അദ്ദേഹം ഭാരതത്തിലേക്കയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു ജന്മദിനാശംസകള്‍ നേര്‍ന്നു. റഷ്യ-ഉക്രൈന്‍ യുദ്ധമിപ്പോള്‍ കൂടുതല്‍ ശക്തമാവുകയും യൂറോപ്പിലേക്കും വ്യാപിക്കുകയുമാണ്. പ്രശ്‌നം യൂറോപ്പിന്റേത് മാത്രമാണെന്നും റഷ്യന്‍ വിമാനങ്ങള്‍ തകര്‍ക്കാന്‍ നാറ്റോയോടും അദ്ദേഹം ആഹ്വാനം ചെയ്തു കഴിഞ്ഞു.
ഗാസയെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ ഇസ്രയേലിന് ട്രംപ് കൂടുതല്‍ പിന്തുണയും നല്‍കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചിരിക്കുന്നു. അടുത്തിടെ അമേരിക്ക ഗ്രീന്‍ലാന്‍ഡിനുമേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. നൊബേല്‍ പ്രഖ്യാപനം കഴിഞ്ഞാല്‍ ഗ്രീന്‍ ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക തന്നെ നേരിട്ടിറങ്ങുമോ എന്ന സംശയമാണ് ഇപ്പോഴുയരുന്നത്.
















