എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നാലുഗ്രാം തൂക്കമുള്ള സ്വര്‍ണമെഡല്‍ നല്‍കുന്നത് ഇടതുമുന്നണി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു. അഞ്ചുവര്‍ഷമായി ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കുന്നില്ല. അഞ്ചുവര്‍ഷത്തിനിടെ ഇരുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്. 2019 ലാണ് സ്വര്‍ണ്ണ മെഡല്‍ അവസാനമായി നല്‍കിയതെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ വെളിപ്പെട്ടിരിക്കുന്നു. 2023 മുതലുള്ള ഇതു സംബന്ധിച്ച കണക്കുകള്‍ പട്ടികജാതി വികസന വകുപ്പിന്റെ ഓഫീസില്‍ ഇല്ലെന്നാണ് അറിയുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പട്ടികജാതി വിഭാഗത്തിലെ പ്രതിഭകള്‍ക്ക് നല്‍കേണ്ട പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും തടഞ്ഞു വച്ചിരിക്കുകയാണ്. 2019 മുതല്‍ ഇത് നല്‍കുന്നില്ലെന്നു മാത്രമല്ല, അതിനുശേഷം അപേക്ഷ പോലും പട്ടികജാതി വികസന വകുപ്പ് സ്വീകരിക്കുന്നില്ല.
വില കൂടിയതിനാലാണ് സ്വര്‍ണ്ണ മെഡല്‍ നല്‍കല്‍ തടസപ്പെട്ടിരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ല. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും, മന്ത്രിമാര്‍ക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങാനും, മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും അനാവശ്യ വിദേശയാത്രകള്‍ നടത്താനും, സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്താനുമൊക്കെ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണ് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കാര്യം വരുമ്പോള്‍ പണമില്ലെന്നു പറഞ്ഞ് കൈമലര്‍ത്തുന്നത്. ഈ വിഭാഗത്തെ അവഗണിച്ചാല്‍, വഞ്ചിച്ചാല്‍ ചോദിക്കാനും പറയാനും ആരും വരില്ലെന്നു കരുതിയാണോ സര്‍ക്കാര്‍ ഇങ്ങനെ പെരുമാറുന്നത്? പട്ടികജാതി വികസന വകുപ്പിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
പട്ടികജാതി വഞ്ചന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ മുഖമുദ്രയാണ്. അര്‍ഹതപ്പെട്ട അനുകൂല്യങ്ങള്‍ പലതും ഇവര്‍ക്ക് നല്‍കുന്നില്ലെന്നു മാത്രമല്ല, അധികൃതരുമായി ഒത്തുകളിച്ച് സിപിഎമ്മുകാര്‍ ഈ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വ്യാജ രേഖ ചമച്ച് പട്ടികജാതിക്കാരുടെ ജോലി സിപിഎമ്മുകാര്‍ തട്ടിയെടുത്തത് വലിയ വിവാദമായി. പക്ഷേ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തതായി അറിവില്ല. ഭരിക്കുന്നത് ഞങ്ങളാണെന്നും, ഇങ്ങനെയൊക്കെ ചെയ്യാന്‍ ഞങ്ങള്‍ക്ക് അധികാരം ഉണ്ടെന്നുമുള്ള ധാര്‍ഷ്ട്യമാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. ഭരിക്കുന്നവര്‍ ഇതിനൊക്കെ ഒത്താശ ചെയ്യുന്നു.
ഐക്യ കേരളം രൂപീകരിക്കപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ടായി. ഇത്രയും കാലത്തിനിടെ ആറേഴ് മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാരുകള്‍ വന്നു. എന്നിട്ടും പട്ടികജാതി വിഭാഗങ്ങളുടെ ദുരിത ജീവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. ഒരോ ജില്ലയിലുമുള്ള ഡസന്‍ കണക്കിന് പട്ടികജാതി കോളനികള്‍ ഇതിന് തെളിവാണ്. ഇടതുപക്ഷ കേരളത്തില്‍ ഇങ്ങനെയൊന്ന് ഉള്ളതായി പോലും പലരും നടിക്കാറില്ല. കേരള മോഡല്‍ വികസനത്തില്‍ ഇതുകൂടിയുണ്ട് എന്ന അപ്രിയ സത്യം തന്ത്രപൂര്‍വ്വം മൂടിവയ്‌ക്കുകയും ചെയ്യുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പട്ടികജാതി വിഭാഗങ്ങളെ നിരന്തരം വഞ്ചിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളും. എല്ലാവരെയും ഒപ്പം നിര്‍ത്തുന്നു എന്നാണല്ലോ മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അവരെ വഞ്ചിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നു മാത്രം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.














