ഞാന്‍ ഏറെ ആരാധനയോടെ കാണുന്ന നേതാക്കളില്‍ ഒരാളാണ് മഹാത്മാ അയ്യന്‍കാളി. പുലയസമുദായത്തില്‍ ജനിച്ച അയ്യന്‍കാളി അക്കാലത്തെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടം ചരിത്രമാണ്. പൊതുവഴി നടക്കാന്‍ അവകാശമില്ലാതിരുന്ന ഒരു സമൂഹത്തിന് ആത്മധൈര്യമേകി നടത്തിയ വില്ലുവണ്ടി യാത്ര, ആറാലമ്മൂട് അടക്കമുള്ള ചന്തകളില്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെ അവകാശ സംരക്ഷണത്തിനു നടത്തിയ പോരാട്ടം, പുതുവല്‍ ഭൂമികള്‍ ( സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികള്‍) ഭൂരഹിതരായ പുലയരടക്കമുള്ള കീഴ്ജാതിക്കാര്‍ക്കു ലഭിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, പുലയക്കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ നടത്തിയ നീക്കം, കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം അങ്ങനെ ഒടുവില്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി ഉയര്‍ന്നു വന്ന അയ്യന്‍കാളിയുടെ ജീവിതത്തെ അഭിമാനത്തോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. ഈ ആരാധനയാണ് ‘തീണ്ടാളന്‍” എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം നോവലായി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
അയ്യന്‍കാളി, മേല്‍ജാതിക്കാരെ മുഴുവന്‍ ശത്രുക്കളായി കണ്ടിരുന്നില്ല. ഇങ്ങോട്ടു തല്ലിയവര്‍ക്കു അങ്ങോട്ടും ഇരട്ടി ഘനത്തില്‍ കൊടുത്തു എന്നു മാത്രം. അയ്യന്‍കാളിയുടെ അച്ഛനായ കാളിയെ കേരളത്തിലെ ആദ്യത്തെ ഭൂവുടമയാക്കിയത് മേല്‍ജാതിക്കാരനും കാളിയുടെ ജന്മിയുമായ പുത്തളത്ത് പരമേശ്വരന്‍ പിള്ളയാണെന്നോര്‍ക്കണം.
ആ ചരിത്ര പുരുഷനു ശേഷം പുലയ സമുദായത്തില്‍ മറ്റൊരു മഹാപുരുഷന്‍ ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാല്‍, അയ്യന്‍കാളിക്ക് സമാനനായി ആ മഹാപുരുഷന്റെ എല്ലാ ലക്ഷണങ്ങളോടും കൂടി ഒരു മനുഷ്യന്‍ മലബാറില്‍ ജീവിച്ചിരുന്നു. മലബാറിലെ അയ്യന്‍കാളി എന്നു വിശേഷിപ്പിക്കാവുന്ന, സുമുഖന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊയിലേര്യന്‍ കാഞ്ഞിരന്‍ ആണത്. ചരിത്രത്തില്‍ നിന്നു കാലം അദ്ദേഹത്തെ മായ്ച്ചു കളഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി കാഞ്ഞിരന്‍. ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ശക്തി പ്രകടിപ്പിച്ച കാഞ്ഞിരന്റെ പോരാട്ട ചരിത്രം മുത്തശ്ശിക്കഥയിലൊതുങ്ങി.
അയ്യന്‍കാളിയുടെ കാലത്തിനുശേഷവും ജാതി വ്യവസ്ഥ പൂര്‍ണ്ണമായും കെട്ടടങ്ങിയിരുന്നില്ല. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളില്‍ തീണ്ടാളരുടെ ശക്തമായ മുന്നേറ്റമുണ്ടായപ്പോള്‍ മലബാര്‍ മേഖലയില്‍ അതിന്റെ ഓളം കാര്യമായുണ്ടായില്ല. പുലയ സമുദായക്കാര്‍ വ്യാപകമായി മതപരിവര്‍ത്തനത്തിനു വിധേയരായി. തൊട്ടുകൂടായ്‌മ വേരറ്റുപോയതുമില്ല. വിദ്യാഭ്യാസം, ആരാധനാ സ്വാതന്ത്ര്യം എന്നിവയൊക്കെ അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. താണ ജാതിക്കാര്‍ക്ക് നല്ലപേരുപോലും ഇടാന്‍ കഴിയുമായിരുന്നില്ല. വൃക്ഷങ്ങളുടേയും നിറങ്ങളുടേയും പേരുകളാണ് ഇട്ടിരുന്നത്. വെള്ളന്‍, കറമ്പന്‍, കാരിക്കുട്ടി, കുഞ്ഞിക്കാരി, താമി, കോരന്‍, കൂര്‍മ്മന്‍, ഉണ്ണിയാലന്‍, ചക്കുട്ടി തുടങ്ങിയ പേരുകളാണ് പുരുഷന്മാര്‍ക്കുണ്ടായിരുന്നത്. സ്ത്രീകള്‍ക്കാകട്ടെ നീലി, കുറുംബ, കാളി, വള്ളി, ചക്കി, പിറുങ്ങ തുടങ്ങിയ പേരുകളാണുണ്ടായിരുന്നത്.
ഈ സാമൂഹ്യാവസ്ഥ നിലനിന്നിരുന്ന കാലത്താന് അഴീക്കോട് ദേശത്ത് സുമുഖന്‍ എന്ന് പില്‍ക്കാലത്ത് വിളിപ്പേരു വന്ന കൊയിലേര്യന്‍ കാഞ്ഞിരന്‍ ജനിച്ചത്. ഇദ്ദേഹത്തിന് കാഞ്ഞന്‍ എന്ന ഓമനപ്പേരുമുണ്ടായിരുന്നു. കാഞ്ഞിരന്റെ പേരുകളില്‍ത്തന്നെ വീരത്വം ഒളിഞ്ഞിരിപ്പുണ്ട്. ആരേയും കൂസാത്ത ധൈര്യശാലി എന്ന അര്‍ത്ഥമാണ് ഇതിനുള്ളത്. മുഖം നോക്കാതെ കാര്യങ്ങള്‍ പറയുന്നയാളെ അസൂയാവഹമായി ഇക്കാലത്തും ‘അവനൊരു കാഞ്ഞ വിത്താണ് ‘ എന്നു പറയാറുണ്ട്. കയ്‌പ്പുള്ളവന്‍ എന്ന അര്‍ത്ഥവുമുണ്ട്. അധികമാരും അടുക്കാന്‍ ധൈര്യം കാണിക്കില്ല. കണ്ണാടിപ്പറമ്പിലെ കൊയിലേര്യന്‍ വെള്ളച്ചിയുടെ മകനായിട്ടാണ് കാഞ്ഞിരന്‍ ജനിച്ചത്. സുമുഖന്‍ എന്നു വിളിപ്പേരുണ്ടായത് പില്‍ക്കാലത്താണ്. സ്വാതന്ത്ര്യ സമര സേനാനികളാണ് കാഞ്ഞിരന് സുമുഖന്‍ എന്ന പേരിട്ടതെന്നാണ് നാട്ടറിവ്.
1911ലാണ് അദ്ദേഹം ജനിച്ചതെന്നാണ് നിഗമനം. കണ്ണൂരിലെ സ്വാതന്ത്ര്യ സമര സേനാനികളായ ടി.വി.അനന്തന്‍, പാമ്പന്‍ മാധവന്‍ എന്നിവരൊക്കെ കാഞ്ഞിരന്റെ സമകാലികരാണ്. സുമുഖന്റെ ബാല്യകാലത്തെക്കുറിച്ച് അറിയാവുന്നവര്‍ ആരും ഇന്നില്ല. സുമുഖനെക്കുറിച്ചു പഠനം നടത്തിയ ഒരാള്‍ ചരിത്രാന്വേഷിയായ പള്ളിപ്രം പ്രസന്നനാണ്. അദ്ദേഹത്തില്‍ നിന്നും അതുപോലെ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നുമായാണ് വിവരങ്ങള്‍ ഏതാണ്ടൊക്കെശേഖരിക്കാനായത്. ടി.വി.അനന്തനെക്കുറിച്ചുള്ള ലഘു പുസ്തകത്തില്‍ സുമുഖനെക്കുറിച്ചു പരാമര്‍ശമുണ്ട്. അതാകട്ടെ സുമുഖന്‍ ജയിലില്‍ അനുഭവിച്ച കൊടും ക്രൂരതയുടെ വിവരണമാണ്. കടുത്ത ജാതി വിവേചനം ഉണ്ടായിരുന്നുവെങ്കിലും കല്യാശ്ശേരി എല്‍.പി.സ്‌കൂളില്‍ നാലാം തരം വരെ സുമുഖന്‍ പഠിച്ചു. മഹാത്മ അയ്യന്‍കാളി നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ അനുരണനം സുമുഖനെ പോലെയുള്ള അപൂര്‍വ്വം ആളുകള്‍ക്ക് വിദ്യാലയ പ്രവേശനം നേടാനിടയാക്കി.
വാഗ്ഭടാനന്ദന്റെ ജ്ഞാനസന്ദേശം കേരളീയ സാമൂഹ്യനവോത്ഥാനത്തിന്റെ മുന്നേറ്റത്തില്‍ ആചാര്യന്‍മാരും സംന്യാസികളും വഹിച്ച പങ്ക് വലുതാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ദലിത് വിഭാഗങ്ങളുടെ രക്ഷകനായിരുന്ന മഹാത്മാ അയ്യന്‍കാളിയുടെ ജീവിത രേഖയില്‍ അദ്ദേഹത്തിന് ആത്മബലം നല്‍കിയവരില്‍ പ്രമുഖന്‍ സദാനന്ദ സ്വാമികളാണ്. പാലക്കാട് ജില്ലയിലെ തത്തമംഗലത്ത് പുത്തന്‍വീട്ടില്‍ രാമനാഥ മേനോനാണ് യോഗ ജ്ഞാനങ്ങളും ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കി ബ്രഹ്മനിഷ്ഠനായി സദാനന്ദ സ്വാമികളായത്. അതുപോലെ കൊയിലേര്യന്‍ സുമുഖനും
ആത്മബലം നല്‍കാന്‍ ഒരു ഗുരുവുണ്ടായിരുന്നു. വാഗ്ഭടാനന്ദ ഗുരു. കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമത്തില്‍ വയലേരി കുഞ്ഞിക്കണ്ണനായിരുന്നു വാഗ്ഭടാനന്ദാചാര്യന്‍. ശ്രീവിദ്യാ കരുണാലയം വായനശാലയില്‍ നിന്നും എം.ടി. കുമാരന്‍, മഞ്ഞരിക്കണ്ടി അനന്തന്‍, ടി.വി.അനന്തന്‍ തുടങ്ങിയവരിലൂടെ രൂപപ്പെട്ട ആത്മവിദ്യാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൊയിലേര്യന്‍ സുമുഖനുമുണ്ടായിരുന്നു. വാഗ്ഭടാനന്ദന്‍ അഴീക്കോട്ടു നടത്തിയ പന്തിഭോജനത്തിന് നേതൃത്വം നല്‍കിയ ടി.വി. അനന്തന്റെ വലം കയ്യായി സുമുഖന്‍ വഹിച്ച പങ്ക് ചെറുതല്ല.
അരോഗ ദൃഢഗാത്രനായിരുന്നു സുമുഖന്‍. ടി.വി.അനന്തനാണ് സുമുഖനെ സ്വാതന്ത്ര്യ സമരമുഖത്തും ആത്മവിദ്യാ സംഘത്തിന്റെ പ്രവര്‍ത്തനത്തിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കും ഗാന്ധിയന്‍ ചിന്തയിലേക്കും കൊണ്ടുവന്നത്. അഴീക്കോട് വില്ലേജില്‍ ആദ്യമായി കോണ്‍ഗ്രസ്സ് കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ സുമുഖന്‍ കമ്മിറ്റി അംഗമോ ഭാരവാഹിയോ ആയിരുന്നില്ല. സാധാരണ പ്രവര്‍ത്തകനായിരുന്നു. സുമുഖന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു എന്നതിനെക്കുറിച്ച് അനന്തന്റെ ലഘു ജീവചരിത്ര പുസ്തകത്തില്‍ പറയുന്നതിങ്ങനെയാണ് -‘ ആരുടേയും മുന്നില്‍ തലകുനിക്കാത്ത സുമുഖന്‍ എന്ന ഹരിജന്‍ യുവാവ് അനന്തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു, അഴീക്കോട്ടുകാരന്‍. അഴീക്കോടിന്റെ മണ്ണിനേ അത്തരം സുമുഖന്മാരെ സൃഷ്ടിക്കാന്‍ കഴിയൂ. ടി.വി.അനന്തനോടൊപ്പം എപ്പോഴും സുമുഖനുമുണ്ടായിരിക്കും. അവര്‍ ഒരുമിച്ചാണ് രഹസ്യ യോഗങ്ങള്‍ സംഘടിപ്പിക്കുക. പോലീസ് പിടികൂടുന്നതും ഒരുമിച്ചായിരുന്നു’. ഇതില്‍ നിന്നു സ്വാതന്ത്ര്യ സമര സേനാനി ടി.വി. അനന്തനും സുമുഖനും തമ്മിലുണ്ടായിരുന്ന ബന്ധം രൂഢമൂലമായിരുന്നുവെന്നും സുമുഖന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണെന്നും വ്യക്തമാകും.
ലോക്കപ്പിലെ ക്രൂരത
സുമുഖന്റെ മകള്‍ വിമലയോട് സ്വാതന്ത്ര്യസമര കാലത്ത് അനുഭവിച്ച ക്രൂരതകളെക്കുറിച്ച് വല്ലതും അച്ഛന്‍ പറയാറുണ്ടോ എന്നന്വേഷിച്ചപ്പോള്‍ നിസ്സഹായതയോടെ പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു -‘സ്വാതന്ത്ര്യ സമരത്തില്‍ അച്ഛന്‍ പങ്കെടുത്തിട്ടുണ്ട്. പീഡനങ്ങള്‍ അനുഭവിച്ചതായും കേട്ടിട്ടുണ്ട്. അതേ സമയം പീഡനങ്ങളെക്കുറിച്ച് അച്ഛന്‍ ഒന്നും പറഞ്ഞിട്ടില്ല.’
ബ്രിട്ടീഷ് പോലീസ് അത്യന്തം ക്രൂരമായിട്ടാണ് സുമുഖനോടു പെരുമാറിയിരുന്നത്. നെഞ്ചകം തകരുന്ന ആ അനുഭവങ്ങള്‍ മക്കള്‍ ഒരിക്കലും അറിയരുതെന്ന് തീരുമാനിച്ചിട്ടുണ്ടാകണം. സുമുഖന്‍ അനുഭവിച്ച കൊടിയ പീഡനത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു ടി.വി.അനന്തന്‍. ഭയാനകമായ ആ ഓര്‍മ്മകള്‍ അനന്തന്‍ ഇടക്കെല്ലാം പങ്കുവെക്കാറുണ്ടെന്ന് അനന്തനെക്കുറിച്ചുള്ള പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അനന്തനോടൊപ്പം സുമുഖനേയും പല തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം ഒരു സംഭവം വിവരിക്കുന്നതിങ്ങനെ-‘ഹരിജനായ സുമുഖനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കും. അരുതെന്ന് വിലപിക്കാന്‍ പോലും മറ്റാര്‍ക്കും അവകാശമില്ലാത്ത അവസ്ഥ. ഒരിക്കല്‍ ലോക്കപ്പില്‍ വെച്ച് പോലീസുകാര്‍ സുമുഖന ചവിട്ടി വീഴ്‌ത്തി. അവന്റെ മുഖം ഷൂസിട്ട കാലുകൊണ്ട് അമര്‍ത്തി ഞെരിച്ചു. മൂക്കിന്റെ എല്ല് പൊട്ടി ചോരയൊലിച്ചു. അരിശം തീരാതെ കൈകള്‍ ജനലഴികള്‍ക്കിടയിലിട്ട് ഒടിച്ചു. എല്ല് പുറത്തേക്ക് തെറിച്ചു നിന്നു. രക്തവും മാംസവും പുറത്തു വന്നു. അവനൊരു പാവം ഹരിജനായിരുന്നു. അതാണ് പോലീസുകാര്‍ അവനില്‍ കണ്ട ഏറ്റവും വലിയ കുറ്റം. അതിന്റെ പേരില്‍ സുമുഖന എപ്പോഴും കഠിനമായി പീഡിപ്പിച്ചിരുന്നു. അയിത്തം മാറ്റാന്‍ പോലീസിന്റ ശുദ്ധികലശമാതൃക!.’
പല തവണ അറസ്റ്റിലായപ്പോഴും മറ്റു തടവുകാര്‍ക്കു ലഭിച്ചിരുന്ന യാതൊരു പരിഗണനയും സുമുഖനു ലഭിച്ചിരുന്നില്ല. പ്രത്യേകം സെല്ലിലാണ് അടച്ചിരുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥരും ഉച്ചനീചത്വങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാക്കാനാവുക. ഈ വിധം ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടി വന്ന സുമുഖന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിടത്തും സ്ഥാനം പിടിച്ചില്ലെന്നത് അതിശയിപ്പിക്കുന്നതാണ്.
ഒറ്റയാള്‍ പ്രതിഷേധം
സുമുഖനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ച പള്ളിപ്രം പ്രസന്നന്‍, സുമുഖന്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധത്തിന്റെ ചരിത്രം പറഞ്ഞു. അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനമില്ലായ്‌മക്കെതിരെയാണ് പ്രതിഷേധ സൂചകമായി സുമുഖന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കേളപ്പജിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ പ്രചാരണം കേരളത്തില്‍ വ്യാപകമായി നടന്നു. അതാണ് സുമുഖനെ ഒറ്റയാള്‍ പ്രതിക്ഷേധത്തിന് പ്രേരിപ്പിച്ചത്.
അഴീക്കോട്ടെ ഒരു ശിവക്ഷേത്രത്തില്‍ രണ്ടു തവണയാണ് സുമുഖന്‍ ഒറ്റക്ക് പ്രവേശിച്ചത്. ഭയം നിമിത്തം ദലിതരായ ആരും കൂടെ നില്‍ക്കാന്‍ തയ്യാറാവാത്തതിനാല്‍ രാത്രിയിലായിരുന്നു പ്രതിഷേധം. ക്ഷേത്രമതില്‍ ചാടിക്കടന്ന് സുമുഖന്‍, ‘ക്ഷേത്രത്തില്‍ പ്രവേശിച്ചു’ എന്ന് മതിലില്‍ എഴുതി വെച്ചു. പിറ്റേന്നു വെളുപ്പിന് ക്ഷേത്രത്തില്‍ എത്തിയവര്‍ ഈ കുറിപ്പുകണ്ട് പകച്ചു. അവര്‍ ആ എഴുത്ത് മായ്ച്ചു കളഞ്ഞു. മാത്രമല്ല, മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ അതേ ക്ഷേത്രത്തില്‍ സുമുഖന്‍ വീണ്ടും പ്രവേശിച്ച് മതിലില്‍ എഴുതി ‘കൊയിലേര്യന്‍ സുമുഖന്‍ ഈ ക്ഷേത്രത്തില്‍ പ്രവേശിച്ചു ‘വെന്ന്. ഇത്തവണ മേലാളന്‍മാര്‍ അടങ്ങിയിരുന്നില്ല. സുമുഖന് ഒരു കൂസലുമുണ്ടായില്ല. ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് മരണമാണ് ശിക്ഷയെങ്കില്‍ അതനുഭവിക്കാന്‍ തയ്യാറായിരുന്നു. പക്ഷെ, രാജ്യത്തിനും സമുദായത്തിനും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയാണ്. അതിനു സുമുഖന്‍ ജീവിച്ചിരിക്കണം. അതിനാല്‍ തത്ക്കാലം സുമുഖന്‍ മാറി നില്‍ക്കണമെന്ന് ആഗ്രഹിച്ചത് നാട്ടിലുള്ളവര്‍ തന്നെയാണ്. ടി.വി.അനന്തനെ പോലുള്ളവരായിരിക്കാം അത്തരം ഒരു ഉപദേശം സുമുഖനു നല്‍കിയത്. അവരുടെ താല്‍പ്പര്യപ്രകാരം അദ്ദേഹം ഒളിവില്‍ പോയി. ഗുരുവായൂര്‍ സത്യഗ്രഹ കാലത്താണ് സുമുഖന്‍ അഴീക്കോട്ടെ ശിവക്ഷേത്രത്തില്‍ പ്രവേശിച്ചതെന്ന് കരുതുന്നു. ആത്മവിദ്യാസംഘം പ്രവര്‍ത്തകര്‍ ക്ഷേത്രദര്‍ശനം നടത്താറില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള അവകാശപോരാട്ടമായതുകൊണ്ടായിരുന്നു സുമുഖന്റെ ക്ഷേത്ര പ്രവേശനം.
വിദ്യാലയ പ്രവേശം
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ത്ത അദ്ധ്യായമാണ് മഹാത്മാ അയ്യന്‍കാളി പഞ്ചമി, കൊച്ചുകുട്ടി എന്നീ കുട്ടികളെ ഊരൂട്ടമ്പലം പെണ്‍ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിച്ച സംഭവം. ഈ സംഭവം നടന്ന കാലത്ത് മലബാറിലെ ‘അയ്യന്‍കാളിക്ക് ‘ (സുമുഖന്) നാലോ അഞ്ചോ വയസാണു പ്രായം. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഊരൂട്ടമ്പലം സ്‌കൂളിലെ സംഭവത്തിനു സമാനമായ സംഭവം കണ്ണൂരിലുണ്ടായി. അതിലെ നായകന്‍ സുമുഖനാണ്. പുലയക്കുട്ടികള്‍ക്ക് അഴീക്കോട്ടെ സ്‌കൂളില്‍പ്രവേശനം നല്‍കാന്‍ പ്രധാന അദ്ധ്യാപകന്‍ വിസമ്മതിച്ചു. ക്ഷുഭിതനായ സുമുഖന്‍ രണ്ടു കുട്ടികളുമായി സ്‌കൂളില്‍ ചെന്ന് അവര്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ കുട്ടികള്‍ ആരാണെന്നും സ്‌കൂള്‍ ഏതാണെന്നും വ്യക്തതയില്ല. കുട്ടികള്‍ സുമുഖന്റെ കുടുംബത്തില്‍പെട്ടവരാണെന്ന് കേട്ടിട്ടുണ്ടെന്ന് പള്ളിപ്രം പ്രസന്നന്‍ പറഞ്ഞു. കുട്ടികള്‍ക്ക് വിദ്യാലയ പ്രവേശനം നിഷേധിച്ച പ്രധാന അദ്ധ്യാപകനുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയും കയ്യാങ്കളി വരെ എത്തുകയും ചെയ്തു. ഇത് കണ്ണൂരില്‍ വലിയ കോളിളക്കമുണ്ടാക്കി. മാത്രമല്ല ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് ദ്വിതീയ മേധാവിയായ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ ചര്‍ച്ചയാവുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിക്കുകയും മലബാര്‍ കലക്ടര്‍ അന്വേഷണം നടത്തുകയും ചെയ്തു.
മഹാത്മാ അയ്യന്‍കാളിയുടെ ജീവചരിത്രത്തിന് സമാനമായ ജീവിതമായിരുന്നു സുമുഖന്റേത്. പുലയന് ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലതീരുന്ന കാലത്ത് കേരളത്തില്‍ ആദ്യമായി പുലയന്‍ ഭൂവുടമയായത് തിരുവിതാംകൂറില്‍ അയ്യന്‍കാളിയുടെ അച്ഛന്‍ കാളിയാണ്. ജന്മി പുത്തളത്ത് പരമേശ്വരന്‍ പിള്ളയാണ് ഭൂമി നല്‍കിയത്. മലബാറില്‍ ആദ്യം ഭൂമിക്ക് ഉടമയായത് സുമുഖനാണ്. അഴീക്കോട് കക്കം പാലത്തിനു സമീപത്തായിരുന്നു സുമുഖന് രണ്ടര ഏക്കര്‍ ഭൂമി ലഭിച്ചത്. നെയ്‌ത്തുതൊഴിലാളിയായ സുമുഖന്‍ കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞു. സ്വന്തമായി കിട്ടിയ ഭൂമിയില്‍ വീടുവെച്ചു. കൃഷിയാവശ്യത്തിന് കുളം നിര്‍മ്മിച്ചു. സുമുഖന്‍ കുളം എന്ന പേരിലാണ് ഈ കുളം അറിയപ്പെട്ടിരുന്നത്. ആ വീടും കുളവും ഭൂമിയും പില്‍ക്കാലത്ത് സുമുഖന് നഷ്ടപ്പെടുകയും ചെയ്തു.
1982 സപ്തംബര്‍ 26നാണ് സംഭവ ബഹുലമായ ആ ജീവിതത്തിനു തിരശീല വീണത്. മകന്‍ ഭാനുപ്രകാശിന്റെ വീടിനു മുന്‍വശത്തെ പറമ്പില്‍ സുമുഖന്റെ സ്മൃതികുടീരം നിര്‍മ്മിച്ചിട്ടുണ്ട്. സുമുഖന്‍ ജീവിച്ച വീട് തകര്‍ന്ന് കാടുകയറികിടക്കുകയാണ്. ഇന്ന് തികച്ചും ശോകമൂകമാണ് മലബാറിന്റെ അയ്യന്‍കാളിയുടെ സ്മൃതികളുറങ്ങുന്ന വീട്.
















