അതു കൃത്യമായ മറുപടിയായിരുന്നു. ഒപ്പം ശക്തമായ മുന്നറിയിപ്പും. ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ ലഹരിയില്‍, ആരുടേയും ആഹ്വാനമോ നിര്‍ദേശമോ കൂടാതെതന്നെ പന്തളത്തേയ്‌ക്ക് പ്രവഹിച്ച ഭക്തജനത്തിന്റെ ഒഴുക്ക് ആരേയും അതിശയിപ്പിക്കുന്നതായി. സംഘാടകരുടെ പ്രതീക്ഷകളുടേയും കണക്കുകൂട്ടലുകളുടെയും താളം തെറ്റിക്കുകയും ചെയ്തു. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും എത്തിയ, വനിതകള്‍ അടക്കമുള്ള ഭക്തരില്‍ പകുതിക്കുപോലും, സമ്മേളന വേദിയായ മൈതാനത്തേയ്‌ക്ക് കടക്കാന്‍ പോലും കഴിഞ്ഞില്ല. എന്നിട്ടും, പരാതിയും പരിഭവവുമില്ലാതെ അവര്‍ സംതൃപ്തരായി മടങ്ങി. അവരെത്തിയത് അയ്യപ്പന്റെ സന്നിധാനവും പൂങ്കാവനവും ആചാരങ്ങളും സംരക്ഷിക്കുമെന്ന പ്രതിജ്ഞയില്‍ പങ്കു ചേരാനാണല്ലോ. അതു നല്‍കുന്ന ആത്മനിര്‍വൃതി മാത്രമായിരുന്നു അവരുടെ മനസ്സില്‍. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കോടികള്‍ ചെലവാക്കി നടത്തിയ ആഗോള അയ്യപ്പ സംഗമമെന്ന കച്ചവട സംഗമം അമ്പേ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെ നടന്ന ഈ ശബരിമല സംരക്ഷണ സംഗമം, കേരളത്തിലെ പൊതു സമൂഹത്തിന്റെ മനസ്സ് എങ്ങോട്ട് എന്നതിന്റെ വ്യക്തമായ ചിത്രമായിരുന്നു.
പണക്കൊഴുപ്പല്ല, ഭക്തിയും ആചാരങ്ങളുമാണ് തങ്ങള്‍ക്കു പ്രധാനമെന്ന മൗന പ്രഖ്യാപനമായിരുന്നു അത്. ഏതാനും വര്‍ഷം മുന്‍പ്, ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ബലമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അതിനെതിരെ പന്തളത്തു നടന്ന നാമജപ ഘോഷയാത്രയോട് കിടപിടിക്കുന്നതും അതിനെ ഓര്‍മിപ്പിക്കുന്നതുമായിരുന്നു ഈ രണ്ടാം പന്തള സംഗമം. അധികാരത്തിന്റെ പി
ന്‍ബലത്തില്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മേല്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ സര്‍ക്കാരിനും ആചാര നിഷേധികള്‍ക്കും ഹൈന്ദവ സമാജത്തിന്റെ താക്കീതും ആചാര സംരക്ഷണ വിളംബരവുമായി ഈ കൂട്ടായ്‌മ. അയ്യപ്പന്റെ പിതൃസ്ഥാനീയരായ പന്തളം കൊട്ടാരം പ്രതിനിധികളും നൂറിലേറെ ഹൈന്ദവ സംഘടനകളും ആചാര്യന്‍മാരും സംന്യാസി ശ്രേഷ്ഠന്‍മാരും ഗുരുസ്വാമിമാരും പെരിയോന്‍മാരും ഭക്ത സമൂഹവും അടങ്ങിയതായിരുന്നു ആ സദസ്സ്. അധികാരവും പോലീസ് മുറകളും പീഡനങ്ങളും കേസുകളുമൊന്നും തങ്ങളെ തളര്‍ത്തില്ലെന്ന് സാന്നിദ്ധ്യം കൊണ്ടും ശരണ മന്ത്രങ്ങളിലൂടെയും ഭക്തര്‍ പ്രഖ്യാപിച്ചു.
തിരിച്ചറിവും വിവേചന ബുദ്ധിയും പ്രതിബദ്ധതയും ഉണ്ടെങ്കില്‍, ഇവിടെ സംസ്ഥാനം ഭരിക്കാന്‍ അവസരം കിട്ടിയവര്‍ക്ക് മനസ്സിലാക്കാന്‍ പലതുമുണ്ടായിരുന്നു ഈ സംഗമത്തില്‍. പ്രതികാര ബുദ്ധിയും താന്‍പോരിമയും രാഷ്‌ട്രീയ ലക്ഷ്യവും മാറ്റിവച്ചു ചിന്തിക്കണമെന്നു മാത്രം. ഇരിക്കുന്ന കസേരയില്‍ എത്തിയത് ജനങ്ങളുടെ സമ്മതിദാനത്തിന്റെ ബലത്തിലാണെന്നും അവരുടെ താത്പര്യസംരക്ഷണമാണ് തെരഞ്ഞെടുക്കപ്പെട്ടവരുടെ കടമയെന്നും ഉള്ള ബോധം ഉള്ളവര്‍ക്കേ ഇപ്പറഞ്ഞതൊക്കെയുണ്ടാവുകയുള്ളു. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും അജണ്ടയും നടപ്പാക്കാന്‍ പാര്‍ട്ടിക്കു കിട്ടിയ ലൈസന്‍സാണ് ഭരണ ലബ്ധിയെന്നും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള അധികാര ദണ്ഡാണ് ഭരണമെന്നും ഉള്ള ധാരണയ്‌ക്കു തുടര്‍ച്ചയായി കിട്ടുന്ന തിരിച്ചടി മനസ്സിലാക്കാനും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനുമുള്ള സാമാന്യ ബുദ്ധിയെങ്കിലും അധികാരക്കസേരയിലിരിക്കുന്നവര്‍ക്കു വേണം. അതില്ലാത്തതിന്റെ ഫലമാണ് കേരളത്തില്‍ ഒരു പ്രത്യേക വിഭാഗം മാത്രം അനുഭവിച്ചു പോരുന്ന വിവേചനവും ആചാരപരവും മാനസികവുമായ പീഡനങ്ങളും. ഭരണകര്‍ത്താക്കള്‍ പാര്‍ട്ടിക്കാര്‍ മാത്രമായി അധപ്പതിക്കുന്നതിന്റെ തുടര്‍ച്ചയായ ദുരന്തമാണിതെന്നതാണു യാഥാര്‍ഥ്യം. ക്ഷേത്ര ഭരണം കയ്യാളുന്ന തങ്ങള്‍ക്കു ഹൈന്ദവ ക്ഷേത്രങ്ങളുടെ പണം മാത്രം മതിയെന്നും ക്ഷേത്ര സംരക്ഷണമോ ആചാര സംരക്ഷണമോ തങ്ങളുടെ ബാധ്യതയല്ലെന്നും ഹൈന്ദവാചാര നിഷേധമാണു തങ്ങളുടെ നയമെന്നുമുള്ള ഇക്കൂട്ടരുടെ നിലപാടാണ് തുടരെ വെളിപ്പെടുന്നത്. അതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് പമ്പയില്‍ ആര്‍ഭാടമായി നടത്തിയ ആഗോള അയ്യപ്പ സംഗമം. അതിനെ ഭക്തര്‍ പൂര്‍ണമായും തിരസ്‌കരിച്ചത് കടുത്ത ഭാഷയിലുള്ളൊരു മുന്നറിയിപ്പാണ്. ഹൈന്ദവ വിശ്വാസികളുടെ ഭക്തി വിറ്റും വികസനത്തിന്റെ പേരു പറഞ്ഞും പണം വാരാനുള്ള തത്രപ്പാടില്‍ ഇക്കൂട്ടര്‍ മറന്നു പോയ ചില സത്യങ്ങളാണ് വിശ്വാസി സമൂഹം പന്തളത്തു വെളിപ്പെടുത്തിയത്. ശരിയേതെന്നും ഉദ്ദേശ്യശുദ്ധി എവിടെയെന്നും തങ്ങള്‍ക്കു വ്യക്തമായ ധാരണയുണ്ടെന്നും അതിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും അവിടെ ഭീഷണിയോ പണക്കൊഴുപ്പോ വിലപ്പോവില്ലെന്നും പ്രവര്‍ത്തിയിലൂടെ അവര്‍ തെളിയിച്ചു. അതൊരു സമൂഹത്തിന്റെ പ്രഖ്യാപനമാണ്. ചുവരെഴുത്തു വായിക്കുന്നവര്‍ക്ക് അതു മനസ്സിലാകും.
















