ന്യൂയോർക്ക് ∙ “കൂട്ടമായുള്ള കുടിയേറ്റം രാജ്യങ്ങളുടെ ഘടന തകർത്ത് നരകത്തിലേക്കാണ് കൊണ്ടുപോകുന്നത്. അമേരിക്ക സ്വീകരിച്ച കുടിയേറ്റ വിരുദ്ധ നയങ്ങൾ ലോക രാഷ്‌ട്രങ്ങൾക്കും മാതൃകയായിരിക്കണം” – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. കുടിയേറ്റ നിയന്ത്രണത്തോടൊപ്പം കാലാവസ്ഥാ മാറ്റത്തിനെതിരായ നടപടികളെയും അദ്ദേഹം കടുത്ത വിമർശനത്തിന് വിധേയമാക്കി.
“കാലാവസ്ഥാ മാറ്റം ഒരു തട്ടിപ്പാണ്. രാജ്യങ്ങൾ സ്വീകരിച്ച പരിസ്ഥിതി സൗഹൃദ നയങ്ങളിൽ നിന്ന് പിന്നോട്ടുപോകണം. ഫോസിൽ ഇന്ധനങ്ങളെയാണ് കൂടുതൽ ആശ്രയിക്കേണ്ടത്” – ട്രംപ് വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധത്തോട് ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. റഷ്യയ്‌ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് അമേരിക്ക ചുമത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ യൂറോപ്യൻ രാജ്യങ്ങളും നടപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, പലസ്തീനെ രാഷ്‌ട്രമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ നടപടിയെയും ട്രംപ് ശക്തമായി എതിർത്തു. “അത് ഹമാസിന് മാത്രമേ സഹായകരമാവൂ. ഹമാസ് പിടിച്ചിട്ടിരിക്കുന്ന ഇസ്രായേൽ പൗരന്മാരെ മോചിപ്പിക്കണം. അവശേഷിക്കുന്ന എല്ലാവരെയും തിരികെ കൊണ്ടുവരുന്ന വിധത്തിലുള്ള ഒരു വെടിനിർത്തലാണ് യുഎസിന്റെ ലക്ഷ്യം” – ട്രംപ് പറഞ്ഞു.
















