കൊച്ചി: ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങളുടെ വന്‍ ഒഴുക്ക്. ഇന്ത്യയിലേക്ക് 198 വാഹനങ്ങളെങ്കിലും എത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു.
കേരളത്തില്‍ നിന്നും 20 വാഹനങ്ങള്‍ പിടിച്ചെടുത്തു. കേരളത്തില്‍ കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങള്‍ മുഴുവന്‍ ആഡംബര എസ്‍യുവി വാഹനങ്ങളാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നുണ്ട്.
റെയ്ഡ് റവന്യൂ ഇന്റലിജൻസും കസ്റ്റംസും നടത്തിയ രഹസ്യ വിവരശേഖരണത്തിന് പിന്നാലെ
മറ്റ് രാജ്യങ്ങളിൽ നിന്ന് വാഹങ്ങൾ ഇറക്കുമതി ചെയ്യാൻ 200% തീരുവ അടയ്‌ക്കണം. സെക്കന്‍ഡ് ഹാൻഡ് വാഹനങ്ങൾ രാജ്യത്ത് ഇറക്കുമതി ചെയ്യാനുള്ള അനുമതിയുമില്ല. ഇതെല്ലാം മറികടന്നുള്ള വൻ റാക്കറ്റ് തട്ടിപ്പിന് പിന്നിൽ ഉണ്ടെന്നാണ് വിവരം. റവന്യൂ ഇന്റലിജൻസും കസ്റ്റംസും ഏറെ കാലമായി നടത്തിയ രഹസ്യ വിവരശേഖരണത്തിന് ഒടുവിലാണ് ഇന്നത്തെ റെയ്ഡ്.
വാഹന ഡീലര്‍മാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രൽ സിൽക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവര്‍ വാഹനം വാങ്ങിയവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഈ രണ്ടു വാഹനങ്ങളും ബെംഗളൂരുവിലാണ്.
കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന കണ്ടെത്തലിലാണ് അന്വേഷണം. ഉതുമായി ബന്ധപ്പെട്ട് നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡിനെത്തിയത്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ കാറുകള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ വരെ നികുതി വെട്ടിച്ച് വ്യാജരേഖകളില്‍ എത്തിക്കും
ഓപ്പറേഷൻ നുംഖാർ എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. സിനിമാതാരങ്ങളുടെ വീടുകളില്‍ മാത്രമല്ല, വ്യവസായ പ്രമുഖരുടെ വീടുകളിലും കാർ ഡീലർമാരുടെ ഷോറൂമുകളിലും പരിശോധന നടക്കുകയാണ്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചത് അടക്കമുള്ള എസ്‍യുവികളാണ് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത്. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ ഇടങ്ങളിൽ എത്തിച്ച് വ്യാജ രജിസ്ട്രേഷൻ ഉണ്ടാക്കും. പിന്നീട് രാജ്യത്തെ പല ഭാഗങ്ങളിലേക്കും എത്തിച്ച് റി രജിസ്റ്റർ ചെയ്യും.
















