കാസര്‍കോട്: തിരോധാന കേസുകള്‍ ജില്ലയില്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക. ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 163. ഇതില്‍ കാണാതായ കേസുകള്‍ 123 എണ്ണം. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍.
43 കേസുകളാണ് ഇവിടെയുള്ളത്. ആദൂരില്‍ 19, അമ്പലത്തറ 11, ബേക്കല്‍ 6, മേല്‍പറമ്പ് 2, ബേഡകം 10, കാസര്‍കോട് വനിതാ സ്റ്റേഷന്‍ 1, വിദ്യാനഗര്‍ 6, മഞ്ചേശ്വരം 8, കുമ്പള 12, രാജപുരം 9, നീലേശ്വരം 7, ചീമേനി 1, ചന്തേര 7, ചിറ്റാരിക്കാല്‍ 7, വെള്ളരിക്കുണ്ട് 4, ഇതില്‍ 20 കുട്ടികളും 40 സ്ത്രീകളും വിവിധ സ്റ്റേഷനുകളിലായി ഉണ്ട്.
പോലീസിന്റെ നിഷ്‌ക്രിയത്വമാണ് അന്വേഷണം നടത്തി കണ്ടെത്താന്‍ സാധിക്കാത്തതെന്ന ആരോപണം ശക്തമാണ്. പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികളുടെ തിരോധാനവും കൂട്ട ബലാത്സംഗവും കൊലപാതകവും സംബന്ധച്ചുള്ള അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി കേരള സ്റ്റേറ്റ പട്ടിക സമാജം രംഗത്തെത്തിയിരിക്കുകയാണ്.15 വര്‍ഷമായി വിവിധ ഏജന്‍സികളാണ് രണ്ട് കേസുകളും അന്വേഷിച്ചിട്ടുള്ളത്.
2010ല്‍ കാഞ്ഞങ്ങാട്ടുള്ള ടീച്ചേര്‍സ് ട്രെയിനിങ് സെന്ററില്‍ പഠിക്കാനായി ആദിവാസി ഉന്നതിയില്‍ നിന്നും എത്തിയ 17കാരിയെ പ്രണയം നടിച്ച് വശത്താക്കി തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്യുകയും, കൊലപ്പെടുത്തി മൃതദേഹം ഉള്‍പ്പെടെ തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കഴിഞ്ഞ 15 വര്‍ഷം പോലീസിലെ വിവിധ ഏജന്‍സികള്‍ ഉന്നത പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ അന്വേഷിച്ച കേസില്‍ 2025 മെയ് 16നാണ് പാണത്തൂരുള്ള കരാറുകാരനായ ബിജു പൗലോസ് എന്നയാളെ അറസ്റ്റ് ചെയ്തത്.
ബിജു പൗലോസിനെതിരെ കൊലക്കുറ്റം ചാര്‍ത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കുടുംബം സംശയിക്കുന്ന പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുമായി അന്വേഷണസംഘം ഒത്തു കളിക്കുകയാണെന്ന് കേരള സ്റ്റേറ്റ് പട്ടിക സമാജം നേതാക്കള്‍ ആരോപിക്കുന്നു.
2012ല്‍ മറ്റൊരു ആദിവാസി പെണ്‍കുട്ടിയുടെ തിരോധന കേസ് കൂടി അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത അന്വേഷിച്ച് വരുന്നുണ്ട്. 13 വര്‍ഷമായി അന്വേഷിച്ചു വരുന്ന ഈ കേസ് നിലവില്‍ ജില്ല ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തിവരുന്നത്. ഈ പെണ്‍കുട്ടിയെ 2005ല്‍ ഒടയംചാലില്‍ വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തിരുന്നു. ആ സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയിരുന്നില്ല.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടി ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിഞ്ഞുവരുന്ന സമയത്ത് ഒടയംചാലിലുളള ജോര്‍ജ്ജിന്റെ വീട്ടില്‍ വീട്ടുവേലക്ക് നിന്നിരുന്നു. ആ സമയത്താണ് കുട്ടി ക്കൂട്ടബലാത്സംഗത്തിന് ഇരയായത്. രാജപുരം പോലീസ്, സെബാസ്റ്റ്യന്‍, വിനു എന്നിവര്‍ക്കെതിരെ കേസെടുക്കുകയും പ്രതികളെ റിമാന്‍ഡ് ചെയ്യുകയും കോടതി കേസ് വിചാരണ ചെയ്യുകയും ചെയ്തിരുന്നു.
ബന്ധുവലം പോലുമില്ലാതെ പെണ്‍കുട്ടിക്ക് പീഡനത്തിനുശേഷം ഗൗരവ പൂര്‍ണമായ സംരക്ഷണം ഒരുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമായിട്ടു കൂടി ഒരു സംരക്ഷണവും ഒരുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല കേസിന്റെ വിചാരണവേളയില്‍ പെണ്‍കുട്ടി അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് പട്ടിക സമാജം നേതാക്കള്‍ പറയുന്നു.
പെണ്‍കുട്ടിയുടെ തിരോധാനത്താല്‍ കോടതി പ്രതികളെ വിട്ടയച്ച സാഹചര്യത്തില്‍ നിലവിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി മുമ്പാകെ കേസ് ഫയല്‍ ചെയ്യാന്‍ കുടുംബം തയ്യാറെടുത്തു വരികയാണെന്ന് സംസ്ഥാന ജന.സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, എം.ആര്‍.പുഷ്പ, കെ.ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവര്‍ പറഞ്ഞു.
















