തിരുവനന്തപുരം: ഡിജിപിയുടെ സർക്കുലറിന് പുല്ലുവില നൽകി പോലീസിലെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം. കഴിഞ്ഞ ദിവസം കളിയാക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ സ്റ്റാറ്റസ് ആക്കിയത്. എസ്ഐയും അസോസിയേഷൻ ഭാരവാഹികളുമടക്കം റീൽസിലുണ്ട്.
പോലീസിലെ റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് ഡ്യൂട്ടിക്കിടെ റീൽസ് എടുക്കുന്നത് വിലക്കികൊണ്ട് 2015ൽ ഡിജിപി ഉത്തരവിറക്കിയത്. വ്യക്തിപരമായ അക്കൗണ്ടുകളിൽ യൂണിഫോമിൽ പ്രൊഫൈൽ ചിതം അടക്കം ഇടാൻ പാടില്ലെന്നും രാഷ്‌ട്രീയം പറയുകയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ സർക്കുലറിൽ മെല്ലെപ്പോക്ക് വന്നതോടെ വനിതാ ബറ്റാലിയൻ കമാൻഡൻ്റ് യോഗേഷ് മാന്ധയ്യയും കർശന നിർദേശം നൽകിയിരുന്നു.
പോലീസ് യൂണിഫോമിൽ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്നതും റീൽസ് ചിത്രീകരിച്ച് പോസ്റ്റു ചെയ്യുകയും ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അവർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ വീണ്ടും റീൽസ് ചിത്രീകരിച്ച സംഭവമുണ്ടായത്.
















