ഒരിയ്‌ക്കല്‍ തിരുവനന്തപുരത്തു നിന്നും ചെങ്ങന്നൂര്‍ക്കൊരു ബസ് യാത്രയില്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നത് പ്രമുഖ വയലിന്‍ വിദ്വാന്‍ ബി. ശശികുമാറായിരുന്നു. വലിയൊരു കലാകാരനോട് ഞാന്‍ പുലര്‍ത്തിയ ഭയഭക്തിബഹുമാനങ്ങള്‍ പാടേ തുടച്ചുനീക്കാന്‍ ശശികുമാറിന് പെട്ടെന്ന് കഴിഞ്ഞു. ചെങ്ങന്നൂര്‍ ഐതിഹ്യങ്ങള്‍, എംസി റോഡിന്റെ ചരിത്രം, മാന്നാര്‍ അമ്പലത്തില്‍ ഒരിയ്‌ക്കല്‍ എ.കെ.സി. നടരാജന്‍ മോഹനരാഗം വിസ്തരിച്ചത്, മാവേലിക്കര കൊട്ടാരക്കഥകള്‍, ഹരിപ്പാട് ബ്രദേഴ്‌സിന്റെ നാദസ്വര വായന….ആ വിജ്ഞാന ധാരാളിത്തം എന്നെ കൂടുതല്‍ വിനയാന്വിതനാക്കി; ശശികുമാറിനെ കൂടുതല്‍ സംസാരപ്രിയനും!
ആ ബസ് യാത്ര അവിസ്മരണീയമായിരുന്നു; എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമാംവണ്ണം ഹ്രസ്വവും!
തിരുവനന്തപുരം ആകാശവാണി നിലയത്തിലെ പ്രമുഖ വയലിന്‍ വിദ്വാന്‍ കൂടിയായിരുന്ന ബി. ശശികുമാര്‍ ഗാനരചയിതാവായും സാഹിത്യകാരനായും ഏറെ അറിയപ്പെട്ടിരുന്നു. ആകാശവാണിയുടെ സാംസ്‌ക്കാരിക പൈതൃകത്തിന് ചേരുന്ന ഒരു പുതുമുദ്ര – ഐക്കണ്‍ – ആയിരുന്നു ശശികുമാര്‍.
സംഗീതജ്ഞനും വയലിന്‍ വിദ്വാനുമായിരുന്ന ബി. ശശികുമാര്‍ (27 ഏപ്രില്‍ 1949 – 25 നവംബര്‍ 2023) തിരുവല്ല സ്വദേശിയായിരുന്നു. നാദസ്വര വിദ്വാനായ അച്ഛന്‍ എം.കെ.ഭാസ്‌കര പണിക്കര്‍ ആയിരുന്നു ആദ്യഗുരു. അയല്‍പക്കക്കാരനെ അനുകരിച്ച് വയലിന്‍ സമര്‍ത്ഥമായി വായിച്ച ശശികുമാര്‍ അച്ഛന്റെ ഫ്‌ലൂട്ട് കച്ചേരിക്ക് വയലിന്‍ വായിച്ചു കൊണ്ട് പന്ത്രണ്ടാം വയസ്സില്‍ തന്നെ അരങ്ങേറ്റം കുറിച്ചു. അന്നത്തെ രീതിയനുസരിച്ച് കഥാപ്രസംഗത്തിനും ഹരികഥയ്‌ക്കുമായിരുന്നു ശശികുമാര്‍ ആദ്യം കൂടുതല്‍ വായിച്ചിരുന്നത്. പരിപാടികളില്‍ നിന്ന് തെറ്റില്ലാത്ത വരവും അദ്ദേഹത്തിന് ലഭിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍, ശശികുമാറിന് മ്യൂസിക് അക്കാദമിയില്‍ ഗാനഭൂഷണത്തിന് പ്രവേശനം ലഭിച്ചു. കോഴ്സ് പാസായ ശേഷം അക്കാദമിയില്‍ അദ്ധ്യാപകനായി നിയമിതനായി. അതിനിടയില്‍ അദ്ദേഹം ആകാശവാണിയുടെ ലളിതഗാന വിഭാഗത്തില്‍ ഓഡിഷന്‍ ടെസ്റ്റും പാസായി. തുടര്‍ന്ന് അദ്ദേഹത്തിന് അവിടെ ലളിതഗാന വിഭാഗത്തില്‍ ജോലിയും ലഭിച്ചു.
ദൈര്‍ഘ്യമേറിയ തന്റെ ആകാശവാണി സേവനകാലത്ത് ‘നാദോപാസന’, ‘സപ്തസ്വരങ്ങളില്‍ ലയിച്ച മഹാനുഭാവന്‍’ ‘ത്യാഗരാജന്‍, ‘ഗണേശപ്രഭാവം’ ‘സ്വാതി പ്രാണം’, ‘ഭാവയാമി രഘുരാമം’ തുടങ്ങി എണ്ണമറ്റ സംഗീത ശില്‍പങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചു്. സ്വാതിതിരുനാള്‍ മഹാരജാവിന്റെ നവാവരണ കൃതികളുടെ നിലീന ഭംഗികള്‍ ചേതോഹരമാം വിധം പുറത്തു കൊണ്ടുവന്ന ദീര്‍ഘപരമ്പരയായിരുന്നൂ ‘നവാവരണ കൃതിമഹിമ’.
ചില വര്‍ഷങ്ങളില്‍ ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ പ്രസ്റ്റീജ് പരിപാടികളില്‍ ഒന്നായ അദ്ധ്യാത്മ രാമായണ പാരായണത്തിന്റെ സംവിധാനവും ശശികുമാര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. കര്‍ണ്ണാടക സംഗീത രചനകള്‍ കോര്‍ത്തിണക്കി ശശികുമാര്‍ പലപ്പോഴായി ഒരുക്കിയ ‘ഗുരുസാക്ഷാത്പരബ്രഹ്‌മ’, ‘മാധവമാനവം’, ‘കാവേരി’, ‘സംഘഗാനം’, ‘കര്‍ണ്ണകി’ തുടങ്ങിയ സംഗീതശില്‍പങ്ങളും നാടകങ്ങളും ആകാശവാണിയുടെ പ്രൗഢഗംഭീരമായ ദേശീയ വാര്‍ഷിക അവാര്‍ഡുകള്‍ നേടിയെടുത്തിട്ടുണ്ട്.
സാമൂഹ്യജീവിതത്തെ അല്‍പം ഹാസ്യം ചാലിച്ച് അവതരിപ്പിച്ചതു വഴി ആകാശവാണിക്ക് ഏറെ ജനപ്രിയത നേടിക്കൊടുത്ത ഏകാങ്ക കുറും നാടക പരമ്പരയായ ‘കണ്ടതും കേട്ടതും’ പലപ്പോഴും ശശികുമാര്‍ രചിച്ചിട്ടുണ്ട് എന്നത് ഈ കര്‍ണ്ണാടക സംഗീത പ്രതിഭയുടെ ആരാധന പിടിച്ചു പറ്റുന്ന മറ്റൊരു മുഖമാണ്. ആഭിജാത്യം വിടാത്ത, നിലവാരം പുലര്‍ത്തുന്ന ഹാസ്യാത്മക ചേരുവയോടെ ശശികുമാര്‍ എഴുതിയിട്ടുള്ള റേഡിയോ നാടകങ്ങള്‍ പലതും ശ്രദ്ധേയം തന്നെ. ‘ഠാ വട്ടത്തില്‍ ഒരു നാടകം’, ‘ശിഷ്യന്‍’, ‘എനിക്കെന്റെ വീട്ടില്‍ പോണം’, ‘ശാന്തിവില്ല’, ‘പിശുക്കന്‍’, ‘പാവം മാവേലി’, ‘കത്തിവേഷം പാപ്പുക്കുട്ടി ആശാന്‍’, തുടങ്ങിയവ ശശികുമാര്‍ ചാരുത ചേര്‍ത്ത റേഡിയോ രൂപകങ്ങളാണ്.
തന്ത്രി വാദ്യങ്ങള്‍ മാത്രമുള്‍ക്കൊള്ളിച്ച് ‘സ്ട്രിങ്‌സ്’ എന്നൊരു സംഗീതപരിപാടിയും താളവാദ്യങ്ങള്‍ കൂടിയിണക്കി ‘വാദ്യതരംഗം’ എന്ന സിംഫണിയും ഉയിര്‍കൊണ്ടത് ശശികുമാറെന്ന സംഗീതപ്രിയന്റെ മനസ്സിലാണ്.
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും ശശികുമാറിന് കൈവന്ന അംഗീകാരങ്ങളാണ്. സാഹിത്യത്തില്‍ അദ്ദേഹത്തിന്റ്റെ രചനാ സാമര്‍ത്ഥ്യത്തിന് അംഗീകാരമായി 1990-ല്‍ തന്നെ ശശികുമാറിന് ഭാഷാ സാഹിത്യ പരിഷത്തിന്റെ ബഹുമതി ലഭിച്ചിരുന്നു. വയലിന്‍ കൈകാര്യം ചെയ്യുന്നതലെ പ്രതിഭയ്‌ക്കും സാങ്കേതിക തികവിനും കൈവന്ന ബഹുമതിയായിരുന്നു 2001-ല്‍ കുവൈറ്റില്‍ നിന്നും ലഭിച്ച വയലിന്‍ സാമ്രാട്ട് പുരസ്‌കാരം.
സംഗീതത്തില്‍ താന്‍ പിന്തുടര്‍ന്നു പോന്ന സമീപനത്തെ കുറിച്ച് ഒരിയ്‌ക്കല്‍ ശശികുമാര്‍ ഇങ്ങനെയാണ് മനസ്സ് തുറന്നത്:
‘ഓരോരുത്തര്‍ക്കും പാട്ട് ആലപിക്കുന്നതില്‍ അവരുടേതായ ശൈലിയുണ്ട്. ഞാന്‍ എന്റെ അച്ഛന്റെ രീതിയാണ് പിന്തുടരുന്നത്. കല്‍പ്പനാസ്വരങ്ങള്‍ക്കും കല്‍പ്പനാസംഗീതത്തിനും ഞാന്‍ പ്രാധാന്യം നല്‍കുന്നു . സാഹിത്യം അടുത്തത് മാത്രമാണ്. കര്‍ണാടക സംഗീതത്തില്‍ ഗമകങ്ങള്‍ കൃത്യതയോടെ ആലപിക്കണം. രാഗഭാവം നിലനിര്‍ത്തണം. എം.ഡി. രാമനാഥന്റെ ശബ്ദ നിലവാരം ആശ്വാസകരമല്ലായിരിക്കാം, പക്ഷേ ഒരു രാഗം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന ഇടവേള, സമയം, അതാണ് ശ്രോതാവിനെ ആകര്‍ഷിക്കുന്നത്.’
2023 നവംബര്‍ 25-ന് രാത്രി തിരുവനന്തപുരത്തെ സ്വവസതിയില്‍ വച്ചാണ് സംഗീതത്തെയും സാഹിത്യത്തെയും സ്‌നേഹിച്ച് സമ്മോഹനമാക്കിയ ശശികുമാര്‍ പരമപദം
പൂകിയത്.












