ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ഓരോ തിരിച്ചടികള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ ഏറ്റവുമധികം ആഘോഷം നടക്കുന്നത് ഇന്ന് കോണ്‍ഗ്രസ് മന്ദിരങ്ങളിലാണ്. അതില്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത രണ്ട് പേര്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും ആണ്. സോണിയാഗാന്ധിയുടെ വിശ്വസ്തന്‍ ആയതിനാല്‍ ഓരോ ദിവസവും കോണ്‍ഗ്രസിന് അനുകൂലമായ, മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എന്തെങ്കിലും പ്രസ്താവനകളോ വാര്‍ത്താസമ്മേളനങ്ങളോ തട്ടിക്കൂട്ടേണ്ടത് ജയറാം രമേശിന്റെ നിലനില്‍പിന് അത്യാവശ്യവുമാണ്.
എച്ച് 1 ബി വിസയ്‌ക്കുള്ള ഫീ 1.32 ലക്ഷം രൂപയില്‍ നിന്നും 88 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചതില്‍ ഏറ്റവുമധികം സന്തോഷിച്ച വ്യക്തിയാണ് ജയറാം രമേശ്. വാസ്തവത്തില്‍ ട്രംപ് ഇന്ത്യയ്‌ക്ക് എതിരെ മാത്രമായി എടുത്ത തീരുമാനമല്ല ഇത്. വിദേശ രാജ്യങ്ങളില്‍ നിന്നും എച്ച് 1 ബി വിസ ഉപയോഗിച്ച് അമേരിക്കയിലേക്ക് കുടിയേറുന്നവരെ തടയുക എന്നതാണ് ട്രംപ് ലക്ഷ്യമാക്കിയിരുന്നുള്ളൂ. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്ന രണ്ട് രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. ഏറ്റവുമധികം തിരിച്ചടി നേരിടുന്ന മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ട്രംപിനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. കാരണം തെരഞ്ഞെടുപ്പുകാലത്ത് ട്രംപിന് കോടിക്കണക്കിന് ഡോളര്‍ സംഭാവന നല്‍കിയവരാണ് അമേരിക്കയിലെ ടെക് കമ്പനികള്‍. െന്നാല്‍ ഇപ്പോള്‍ ഈ വമ്പന്‍ ടെക് കമ്പനികളെ മുഴുവന്‍ തകര്‍ക്കുന്ന നടപടിയാണ് എച്ച് 1 ബി വിസയുടെ ഫീ കുത്തനെ ഉയര്‍ത്തിയ സംഭവം. ഇതുവഴി ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും മിടുക്കന്മാരായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ അമേരിക്കയില്‍ കൊണ്ടുവരാന്‍ ഭീമന്‍ ടെക് കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നു. അതിന്റെ കടയ്‌ക്കലാണ് ട്രംപ് കത്തിവെച്ചത്.
പക്ഷെ ജയറാം രമേശ് ഇത് മോദിയ്‌ക്കെതിരെ ട്രംപ് നടത്തിയ വ്യക്തിപരമായ പ്രതികാരമായാണ് വ്യാഖ്യാനിച്ചത്. ഇന്ത്യയ്‌ക്കേറ്റ ഈ തിരിച്ചടിയില്‍ ആഹ്ളാദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ജയറാം രമേശ് ഒരു പ്രസ്താവന ഇറക്കിയിരുന്നു. എച്ച്1 ബി വിസ ഫീസ് കൂട്ടിയതിൽ പ്രധാനമന്ത്രി പ്രതികരിക്കുമോ? ട്രംപിന്റെ അവകാശവാദങ്ങൾക്ക് മറുപടിയുണ്ടോ? തുടങ്ങി നൂറുകണക്കിന് ചോദ്യങ്ങളുയര്‍ത്തുന്ന ജയറാം രമേശിന്റെ പ്രസ്താവന ഞായറാഴ്ച പുറത്തിറങ്ങിയിരുന്നു. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ എന്ന മൂഡിലാണ് ജയറാം രമേശ്.
















