? മലയാള സിനിമാ വ്യവസായത്തിന്റെ നെടും തൂണുകളില്‍ ഒന്നാണ് താങ്കള്‍. മലയാളസിനിമയുടെ താങ്കള്‍ കാണുന്ന പരിമിതികളും സാധ്യതകളും എന്തൊക്കെയാണ്?
– മലയാള സിനിമയുടെ സാധ്യത എന്നു പറയുന്നത് ഇവിടെയുള്ള സമാനതകളില്ലാത്ത പ്രതിഭകളും സാങ്കേതികപ്രവര്‍ത്തകരുമാണ്. ഇന്ത്യയിലെവിടെയുമുള്ള സിനിമയ്ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒരു മലയാള താരത്തെയോ സാങ്കേതികവിദഗ്ധനയോ എങ്കിലും സഹകരിപ്പിക്കാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവില്ലെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളാണിവിടെയുള്ളത്. യുവതലമുറ തിരക്കഥാകൃത്തുക്കളും സംവിധായകരും വിഭാവന ചെയ്യുന്ന സിനിമകള്‍ അഖിലേന്ത്യാ തലത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന അവസ്ഥയുണ്ട്. അത് നമ്മുടെ സിനിമയുടെ നേട്ടവും മേന്മയും മാത്രമല്ല, സാധ്യതയും കൂടിയാണ്. വെബ് സീരീസ് പോലുള്ള മാധ്യമങ്ങളിലും നമ്മുടെ പ്രതിഭകള്‍ക്കു പാന്‍ ഇന്ത്യന്‍
സ്വീകാര്യത ലഭിക്കുന്നുണ്ട്. മറ്റു ഭാഷയിലെ ചലച്ചിത്രപ്രവര്ത്തര്ക്കു സ്വപ്പ്നം കാണാനാവാത്തവിധം ഭൂമിയില്‍ തൊട്ടുനില്ക്കുന്ന കഥകളും പ്രമേയങ്ങളും ഇതിവൃത്തങ്ങളുമാണ് നമ്മുടെ സിനിമാക്കാര് ആലോചിക്കുന്നത്. വിപണിയെന്ന നിലയ്ക്കും മലയാള സിനിമയ്ക്ക് മുമ്പെങ്ങുമില്ലാത്തവിധം പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുണ്ട്.
ഇനി പരിമിതികളെപ്പറ്റി പറയുകയാണെങ്കില്‍, തീര്‍ച്ചയായും ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ പരിധികള്‍ നമുക്കുണ്ട്. നമ്മുടേത് താരതമ്യേന വളരെ ചെറിയ ഒരു വ്യവസായമാണ്. പക്ഷേ, സാങ്കേതികത വികസിക്കുന്നതിനനുസരിച്ച് സബ് ടൈറ്റില്‍ പോലുള്ള മാര്‍ഗങ്ങളിലൂടെ ഭാഷാ അതിരുകള്‍ മാഞ്ഞുപോ കുന്നുണ്ടെന്നത് വാസ്തവമാണ്. അത് ഇത്തരം പരിമിതികളെ മറികടക്കാന്‍ നമുക്ക് കരുത്തു പകരുന്നു.
? ദശരഥത്തിലെ രാജീവ് മേനോന്, വരവേല്‍പ്പിലെ മുരളി, കിരീടത്തിലെയും ചെങ്കൊലിലെയും സേതു മാധവന്, ഭരതത്തിലെ കല്ലിയൂര്‍ ഗോപിനാഥന്, കിലുക്കത്തിലെ ജോജി, ചിത്രത്തിലെ വിഷ്ണു, കമലദളത്തിലെ നന്ദഗോപന്, ദൃശ്യത്തിലെ ജോര്ജു കുട്ടി എന്നിങ്ങനെ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്ന ഈ കഥാപാത്രങ്ങളെ താങ്കള്‍ എങ്ങനെയാണ് ഓര്‍മിക്കുന്നത്?
= ഒരു കഥാപാത്രത്തെയും പിന്നീട് കൊണ്ടുനടക്കുന്ന രീതിയല്ല എന്റേത്. സ്റ്റാര്‍ട്ടിനും കട്ടിനുമിടയ്ക്കുള്ള നിമിഷങ്ങളാണ് അഭിനയം എന്നൊക്കെ പറയാറില്ലേ. ഞാന്‍ അങ്ങനെ അഭിനയിക്കുന്ന ഒരാളാണ്. കഥാപാത്രങ്ങളെ എങ്ങനെ സ്വാംശീകരിക്കുന്നു. അതിനു വേണ്ട തയാറെടുപ്പുകളെന്തൊക്കെ എന്ന് പല മാധ്യമപ്രവര്‍ത്തകരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനൊന്നും സൈദ്ധാന്തികമായി മറുപടി പ റയാനൊന്നും എനിക്കറിയില്ല. വളരെ ചെറുപ്പത്തിലേ സിനിമയില്‍ നടനായി കടന്നു വന്ന ആളാണു ഞാന്‍. പിന്നീട് ഇടതടവില്ലാതെ അഭിനയംതന്നെ ചെയ്തും വരുന്നു. മറ്റൊരു തൊഴിലും എനിക്കറിയില്ലെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയാറുണ്ട്.
ഇപ്പോള്‍ സൂചിപ്പിച്ച കഥാപാത്രങ്ങളുടെ കാ ര്യമെടുത്താലും, നടന് എന്ന നിലയ്ക്കാലോചിച്ചാല്‍
പ്രതിഭാധനരായ എഴുത്തുകാരുടെ ഭാവനയില്‍ വിരിഞ്ഞ്, മികച്ച സംവിധായകരുടെ പിന്തുണയോടെ, മറക്കാനാവാത്ത കഥകളുടെ പിന്‍ബലത്തില്‍ ചെയ്യാനായവയാണവയൊക്കെ .അതൊരു കൂട്ടായയുടെ വിജയമാണ്. എഴുത്തുകാരനും സംവിധായകനും ചേര്‍ന്ന് ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ കഥാപാത്രം എങ്ങനെ പെരുമാറും എന്ന് ചിന്തിച്ച് ക്യാമറയ്ക്ക് മുന്നില്‍ ഘട്ടംഘട്ടമായി മുറിച്ചു മുറിച്ച് അഭിനയിക്കുകയാണല്ലോ. സിനിമ പോലെതന്നെ സിനിമാഭിനയവും ആ അര്‍ത്ഥത്തില്‍ ഒരു മെയ്ക്ക് ബിലീഫ് ആണ്.
എന്നെസംബന്ധിച്ച്, വേഷങ്ങളില്‍ വൈകാരികമായൊരു തുടര്‍ച്ച കാത്തുസൂക്ഷിക്കാന്‍ നോക്കാറുണ്ട്. അതും മനപ്പൂര്‍വം നമുക്കിങ്ങനെ ചെയ്തുകളയാം എന്നാലോചിച്ചുറപ്പിച്ചൊന്നും ചെയ്യുന്നതല്ല.
കൂടെ അഭിനയിക്കുന്നവരുമായുള്ള രസതന്ത്രം, കൊടുക്കല്‍ വാങ്ങല്‍…രസകരമായ കഥാസന്ദര്‍ഭം… അങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരു കഥാപാത്രം മികച്ചതാവുന്നത്.
എല്ലാ കഥാപാത്രങ്ങളും നമ്മള് ചെയ്യുന്നത് നമ്മുടെ പരമാവധി എഫേര്‍ട്ട് ഇട്ടുകൊണ്ടുതന്നെയാണ്. പിന്നെ ഓരോ കഥാപാത്രത്തിനും, ഓരോ സിനിമയ്ക്കും ഒരു ജാതകമുണ്ടല്ലോ. ചിലത് വിജയിക്കും. ചിലത് ശ്രദ്ധിക്കപ്പെടാതെ പോകും. ഇപ്പറഞ്ഞ വേഷങ്ങള്‍ ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നെങ്കില്‍, അവ അവശേഷിപ്പിച്ചവൈകാരികത അത്രമേല്‍ പ്രേക്ഷകനുമായി സംവദിച്ചതുകൊണ്ടാവണം. പക്ഷേ – ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയ പല കഥാപാത്രങ്ങളും സിനിമകളും പില്ക്കാലത്ത് വലിയ ചര്‍ച്ചയായതും നമ്മള് കണ്ടതാണല്ലോ.
? വന്‍ വിജയം നേടിയവയില്‍ കിരീടം, ദ്യശ്യം എന്നിങ്ങനെ അപൂര്‍വ്വം സിനിമകളുടെ മാത്രമേ രണ്ടാം ഭാഗം വന്നിട്ടുള്ളൂ. രണ്ടാം ഭാഗം ഉണ്ടാക ണമെന്ന് താങ്കള്‍ ആഗ്രഹിച്ചിട്ടുള്ള സിനിമകള്‍ ഉണ്ടോ?
= മണിച്ചിത്രത്താഴുണ്ട് ആ പട്ടികയില്‍. സീക്വലുകളെപ്പറ്റി പറയുമ്പോള്‍ മലയാളത്തില്‍ മൂന്നുഭാഗങ്ങള്‍ വന്ന നാടോടിക്കാറ്റിന്റെ കാര്യവും സൂചിപ്പിക്കണമല്ലോ അല്ലേ? ശ്രീനിവാസനും സത്യന് അന്തിക്കാടും തുടങ്ങിവച്ച നാടോടിക്കാറ്റ് ഒരു ഐക്കോണിക്ക് സിനിമയായതുകൊണ്ടാണല്ലോ പി ന്നീട് പട്ടണപ്രവേശം എന്ന പേരില്‍ അതിനൊരുരുണ്ടാം ഭാഗത്തിന് അവര്‍ മുതിര്‍ന്നത്. പ്രിയദര്‍ശനും ശ്രീനിയുംകൂടി അതിന് അക്കരെയക്കരെ യക്കരെ എന്നപേരില്‍ അതിനൊരു മൂന്നാം ഭാഗത്തിനു മുതിര്‍ന്നതും ദാസനും വിജയനും എന്ന കഥാപാത്രങ്ങള്‍ നേടിയ വന്‍ സാമൂഹിക സ്വീകാര്യത കൊണ്ടാണല്ലോ. നാടോടിക്കാറ്റിനെപ്പറ്റി പറയുമ്പോള്‍ ഓര്‍മ്മവ രുന്നത് പണ്ട് ജയിംസ് ബോണ്ട് മാതൃകയില്‍ സി ഐ ഡി നസീര്‍ എന്ന പേരില്‍ത്തന്നെ നസീര്‍ സാര്‍ നായകനായ കുറ്റാന്വേഷണചിത്രങ്ങളുടെ ഒരു പ രമ്പരയാണ്. വേറൊരു ട്രീറ്റ്മെന്റാണെങ്കിലും ദാസനും വിജയനും അത്തരത്തില്‍ ആവര്‍ത്തിക്കപ്പെട്ട തിരസ ഖ്യമാണല്ലോ.
ഒരു സിനിമയ്ക്ക് മനപ്പൂര്‍വമായി ഒരു രണ്ടാംഭാഗം ഉണ്ടാക്കാം എന്നു കരുതുന്നതു ശരിയാവില്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്താല്‍ വി ജയം ആവര്ത്തിക്കണമെന്നുപോലുമില്ല. ഒരു സിനിമ മഹാവിജയമായി എന്നതുകൊണ്ട് അതിനൊരു രണ്ടാംഭാഗമുണ്ടാക്കിയേക്കാം എന്നു കരുതുന്നതും ശരിയല്ല. ഓരോ സിനിമയും അതവസാനി ിക്കേണ്ടിടത്തുതന്നെയാവുമല്ലോ അതിന്റെ സ്രഷ്ടാക്കള്‍ അവസാനിപ്പിച്ചിട്ടുണ്ടാവുക. അവിടെ നിന്ന് പിന്നീടൊരു തുടക്കം എന്നത് മരിച്ചതിനു ശേഷം ജാതകം
നോക്കുന്നതുപോലെയാവാം. കേട്ടിട്ടില്ലേ, ചെറുതാണ് സുന്ദരം. അതുപോലെ തന്നെയാണ് സിനിമയും, സിനിമയിലും.
പക്ഷേ, ചില സിനിമകളുടെ കാര്യത്തില്‍, പിന്നീടാ കഥാപാത്രങ്ങള്‍ക്ക് എന്തു സംഭവിച്ചിട്ടുണ്ടാവാം എന്നു വെറുതേ ആലോചിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനൊരു രണ്ടാം ഭാഗം ഉണ്ടാക്കിയേക്കാം എന്നു വിചാരിച്ചാല്‍ നടക്കില്ല. ദൃശ്യത്തിന്റെ കാര്യംതന്നെയെടുക്കാം. ജിത്തു ജോസഫിന് അതിന്റെ തുടര്ച്ചകളെപ്പറ്റി വളരെ വ്യക്തമായകാഴ്ച്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടാണ് ആ ആശയം വന്നു പറഞ്ഞപ്പോള്‍ ഒപ്പം നിന്നത്.
ഇപ്പോള്‍ റീ റിലീസ് എന്നത് ഒരു സാധ്യതയാണല്ലോ. അതുകൊണ്ടുതന്നെ സീക്വല്‍ എന്നതിനേക്കാള്‍ റീ റിലീസിലൂടെ തന്നെ നമുക്ക് സിനിമ അതേപടി പൂ തിയ സാഹചര്യത്തില്‍ ആസ്വദിക്കാവുന്നതേയുള്ളൂ.
? മോഹന്‍ലാല്‍ വ്യക്തിയാണ്, നടനുമാണ്, അതിനപ്പുറം താരമാണ്. ഇതെല്ലാം ചേര്‍ന്നുപോകുന്നതില്‍ വെല്ലുവിളികള്‍ നേരിടാറുണ്ടോ?
= അതിപ്പോള്‍, എന്താ പറയ്ക.താങ്കള്‍ വ്യക്തിയാണ്. മാധ്യമപ്രവര്‍ത്തകനുമാണ്. ഇതു രണ്ടും കൊണ്ടുപോകുന്നതില്‍ താങ്കള്‍ക്ക് എന്തെല്ലാം വെല്ലുവിളികളുണ്ടോ, അതെല്ലാം എനിക്കും ബാധകമാണ്. അഭിനയം എനിക്കൊരു തൊഴിലാണ്. പാഷനും. താങ്കള്‍ക്ക് പത്രപ്രവര്‍ത്തനം പോലെ തന്നെ. റിപ്പോര്‍ട്ട് ചെയ്യാന്‍ താങ്കള്‍ക്ക് എവിടെയൊക്കെ ഏതൊക്കെ സമയത്ത് പോകേണ്ടിവരുന്നു. കുഴപ്പം പിടിച്ച അവസ്ഥകളെ നേരിടേണ്ടിയും വന്നിട്ടുണ്ടാവാം. എന്നുവച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതുകൊണ്ട് വീട്ടുകാര്യം നോക്കാന്‍ വയ്യാതെ വന്നിട്ടുണ്ടെന്നു പറയാന്‍ പറ്റുമോ? തിരക്കിട്ട ജോലിക്കിടെ താങ്കള്‍ക്കൊരുപക്ഷേ പറഞ്ഞസമയത്തു വീട്ടിലെത്താന്‍ പറ്റിയില്ലെന്നുവന്നേക്കാം. അസൈന്‍മെന്റിനായി പോയാല്‍ ചിലപ്പോള്‍ ദിവസങ്ങള്‍ക്കു ശേഷമേ വീട്ടിലെത്താന്‍ പറ്റാറുള്ളൂ എന്നു വരാം. എന്റെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെയാണ്. ഞാന്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ദീര്‍ഘകാലം വീടുവിട്ടു നില്ക്കേണ്ടിവരാവുണ്ട്. സിനിമാക്കാരന് എന്ന നിലയ്ക്ക് എനിക്കു പൊതുസ്ഥലങ്ങളില്‍ സാധാരണക്കാരെപ്പോലെ സ്വാത ന്ത്ര്യമെടുത്ത് ഇറങ്ങിനടക്കാന്‍ പറ്റാറില്ലെന്നുമുണ്ട്. ഓക്കുപ്പേഷണല്‍ ഹസാര്‍ഡ് എന്നോ തൊഴിലിനാ യുള്ള ത്യാഗം എന്നോ ഒക്കെ പറയുന്നത് എല്ലാ മേഖലയിലുമുള്ളതാണല്ലോ.
എനിക്കിഷ്ടമുള്ളൊരു തൊഴില്‍ വലിയ ഇഷ്ടത്തോടെ ചെയ്യാനുള്ള സൗഭാഗ്യമാണ് എനിക്കുള്ളത്. അതു കൊണ്ടുതന്നെ അതിനു വേണ്ടി ചില്ലറ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടത് സ്വാഭാവികമാണ്. അതിനെ അങ്ങനെയേ കണക്കാക്കിയിട്ടുള്ളൂ. പിന്നെ സ്വകാര്യതയുടെ കാര്യം ഞാന്‍ നി രന്തരം വിദേശത്തൊക്കെ പോകാറുണ്ട്. മലയാളികള്‍ അധികമില്ലാത്ത ഇടങ്ങളിലൊക്കെ നമുക്ക് സ്വന്ത്രമായി തന്നെ നടക്കാനും ഇടപെടാനുമൊക്കെ ആകാറുമുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യതാ നഷ്ടം ഒരു ത്യാഗമായിട്ടൊന്നും ഞാന്‍ കരുതിയിട്ടില്ല. പകരം എനിക്ക് തലമുറകളില്‍ നിന്നു തലമുറകളിലേക്ക് നീളുന്ന ലക്ഷക്കണക്കിനാളുകളുടെ സ്നേഹം, കരുതല്‍, ഇഷ്ടം ലഭിക്കുന്നില്ലേ? അതിന് ഞാന്‍ എന്തു പകരംവെച്ചാല്‍ മതിയാകും?
വിഷമം തോന്നിയിട്ടുള്ളത്, നമ്മളറിയാത്ത സംഗതികളില്‍ നമ്മളെ ടാര്‍ഗെറ്റ് ചെയ്തു നടക്കുന്ന ചില പ്ര
വൃത്തികളാണ്.സമൂഹമാധ്യമമൊക്കെ വ്യാപകമായപ്പോള്‍ ഒളിഞ്ഞിരുന്ന് അത്തരം ആക്രമണങ്ങള്‍ അല്പം കൂടിയിട്ടുമുണ്ട്. ആരെയും എന്തും പറയാമെന്ന മട്ട്. നമ്മളെ മാത്രമല്ല, വീട്ടുകാരെവരെ വെറുതേ വിടാത്തൊരു രീതി. ഞാന്‍ അതിനൊന്നും വലിയ ഊന്നല്‍ നല്‍കാറില്ല. നമ്മുടെ ജോലി വൃത്തിക്ക് ചെയ്യുക. എപ്പോഴും പുതിയതും പോസിറ്റിവുമായതും ചിന്തിക്കുക. അതാണ് ശ്രമിക്കാറ്.
? ബറോസിലൂടെ സംവിധായകനുമായി. നിരവധി സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഏതാണ് എളുപ്പം ?
– തീര്‍ച്ചയായും അഭിനയം തന്നെയാണ് എളുപ്പം. സംവിധാനം എന്നത് വളരെ വലിയ ഉത്തരവാദിത്വം പിടിച്ച പണിയാണ്. പല ഘടകങ്ങളെ ഒന്നിപ്പിച്ച് കൊണ്ടുപോകേണ്ട ആളാണ് സംവിധായകന്. സിനി മയുടെ സമഗ്രത അദ്ദേഹത്തിന്റെ മാത്രം മനസിലാണുണ്ടാവുക. അതു സാധിച്ചെടുക്കാനുള്ള യത്നത്തില്‍ പല വെല്ലുവിളികളെയും മറിക്കടക്കേണ്ടതുമുണ്ട്. അഭിനയം അതില്‍ ഒന്നുമാത്രമേ ആകുന്നുള്ളു. ബറോസ് സംവിധാനം ചെയ്യാനുള്ള അവസരം ചര്‍ച്ചകള്‍ എന്നിലേക്കെത്തിച്ചേരുകയായിരുന്നു. അതു ഞാന്‍ സംവിധാനം ചെയ്യാന്‍ എന്ന മട്ടില്‍ ആലോചിച്ച ഒരു പ്രോജക്ടായിരുന്നില്ലല്ലോ, പക്ഷേ നവോദയയിലെ ജിജോസാര്‍ കഥ പറയുകയും അതു പുരോഗമിക്കുകയും ചെയ്തവഴിയേ എന്നാല്‍പ്പിന്നെ ലാലിനുതന്നെ അതു സംവിധാനം ചെയ്യരുതോ എന്ന ചോദ്യമുയരുകയും അങ്ങനെ ഞാനതു ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നല്ലോ. എന്നിലെ കുട്ടി, കുട്ടികള്‍ക്കു രസിക്കുംവിധത്തില് കുട്ടിത്തമുള്ളൊരു സിനിമ ചെയ്യാന്‍ ആഗ്രഹച്ചതില് നിന്നുണ്ടായതാണ് ബറോസ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ നടന് ഞാനാ ണെന്ന് ആരോ ചൂണ്ടിക്കാട്ടിയതോര്‍ക്കുന്നു. അത് ഞാനൊരു ഗായകനായതുകൊണ്ടൊന്നുമല്ലല്ലോ. ആഗ്രഹം കൊണ്ട് പാട്ടുപാടിയതാണ് ഞാന്‍ .അതുകേട്ടിഷ്ടപ്പെട്ടവര് എന്നെക്കൊണ്ട് വീണ്ടും പാടിച്ചു. പാടിക്കുന്നു. സംവിധാനത്തിന്റെ കാര്യവും അതുപോലെയാണ്. എന്നു വച്ച് തുടര്‍ച്ചയായി ഇനി സിനിമകള്‍ ചെയ്യും എന്നൊന്നുമതിനര്ത്ഥമില്ല. ചെയ്തുകൂടാ എന്നുമില്ല. എങ്കിലും ഞാനെപ്പോഴും പറയാറുള്ളതുപോലെ അഭിനയംതന്നെയാണ് ഞാനി ഷ്ടപ്പെടുന്ന എന്റെ തൊഴില്‍
?ലാലേട്ടന് എന്ന പേര് പ്രായഭേദമില്ലാതെ ജനലക്ഷങ്ങള്‍ നെഞ്ചേറ്റുന്നുണ്ട്. അവരുടെ പ്രതീക്ഷകള്‍ക്കുമനുസരിച്ച് എപ്പോഴും മുന്നോട്ടു പോകാനായെന്ന് വരില്ലല്ലോ. അതില്‍ അവരില്നിന്നുമുണ്ടാകുന്ന നിരാശയെ താങ്കളിലെ വ്യക്തി എങ്ങനെ നേരിടും.
– ഒരു അഭിമുഖകാരന് ചൂണ്ടിക്കാട്ടിയതുപോലെ കേരളത്തില്‍ നമ്മുടെയെല്ലാം പ്രിയപ്പെട്ട ദാസേട്ടനു ശേഷം പ്രായഭേദമന്യേ എല്ലാവരും ഏട്ടന് ചേര്ത്തുവിളിക്കുന്നതു കേള്‍ക്കാന്‍ കിട്ടിയ സൗഭാഗ്യം ഈശ്വരാനുഗ്രഹമാണെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ വലിയ സന്തോഷവുമുണ്ട്. എന്നേക്കാള്‍ എത്രയോ മൂത്തവര്‍ പോലും എന്നെ ലാലേട്ടന് എന്നാണ് വിളിക്കാറ്. അതൊക്കെ അവര്‍ എനിക്കു തരുന്ന സ്നേഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവെനിക്കുണ്ട്. അങ്ങനെയേ അതിനെ കണക്കാക്കുന്നുമുള്ളൂ. പിന്നെ, ആരെയും തൃപ് തിപ്പെടുത്താന്‍ വേണ്ടി ജീവിക്കുന്ന ആളല്ല ഞാന്‍. അതിനുവേണ്ടി ഇല്ലാത്ത മുഖംമുടി എടുത്തണിയാ റൂമില്ല. സ്വതവേ ഞാനല്പം കരുതി പെരുമാറുന്ന ആളാണ്. അത് കുഞ്ഞുനാള് തൊട്ടെ അങ്ങനെയാണ്. ആരെയും വെറുപ്പിക്കുകയോ ആരോടും വിദ്വേഷം കൊണ്ടുനടക്കുകയോ ചെയ്യാവുമില്ല. ഒരാളോടും വൈരം മനസില്‍ വച്ചുകൊണ്ടുനടക്കാറില്ല. എനിക്കിഷ്ടമില്ലാത്തത് സംഭവിച്ചാല്‍ അതാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനോ അനിവാര്യമായി വന്നാല്‍, പഴയതാവര്ത്തിക്കാതെ നോക്കാനോ ശ്രമിക്കും. ഇന്നാളൊരു കുട്ടി ചോദിച്ചു. ചെറു പ്രായത്തില്‍ എന്തുകഴിക്കാനാണ് ആഗ്രഹിച്ചതെന്ന്.അങ്ങനെ ആഗ്രഹിച്ചതൊന്നും കഴിക്കാന്‍ കിട്ടിയ ബാല്യകൗമാരങ്ങളായിരുന്നില്ല എന്റേത് എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അമ്മ ഉണ്ടാക്കിത്തരുന്നതെന്തോ അതു കഴിക്കുകയായിരുന്നു പതിവ്.
അതേ മോഹന്‍ലാല്‍ തന്നെയാണ് ഇന്നത്തേയും. പ്രായത്തിന്റേയും തൊഴിലിന്റേതുമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടാവാം എന്നേയുള്ളൂ. മനഃപൂര്‍വം ആരിലും നിരാശയോ സങ്കടമോ ഉണ്ടാക്കാന്‍ ശ്രമിക്കാറില്ല. പിന്നെ നമ്മുടെയൊക്കെ ബോധപൂര്‍വമല്ലാത്ത ഇടപെടലുകള്‍ മറ്റുള്ളവരില്‍ ചിലര്‍ക്ക് വിഷമമായെന്നുവരാമല്ലോ. നമ്മളൊക്കെ മനുഷ്യരല്ലേ? ഒരു ക്ഷമപറഞ്ഞാല്‍ തീരാത്തതൊന്നും ഞാന്‍ ചെയ്്തിട്ടുണ്ടെന്നുതോന്നുന്നില്ല. എന്നാല്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ അവരോട് സോറി പറയാന്‍ ഞാന്‍ മടിക്കാറുമില്ല.
















