പമ്പ: മതാതീത ആത്മീയതാണ് ശബരിമലയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യപ്പസംഗമത്തോട് യഥാർത്ഥ ഭക്തർ സഹകരിച്ചുവെന്നും ഭക്തിപരിവേഷം അണിഞ്ഞവർക്ക് അജണ്ടയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് ഭക്തരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ആരാധനാലയങ്ങളെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് വലിയ പ്രവാഹമാണ് ശബരിമലയിലേക്ക് ഒഴുകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് ഇന്ന് ആളുകള്‍ എത്തുന്നു. ഭക്തജന സാഗരം എന്ന് ഇന്ന് പൂങ്കാവനത്തെ വിശേഷിപ്പിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് എന്താണോ വേണ്ടത്, അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി അല്ല ചെയ്യേണ്ടത്. ഭക്തജനങ്ങളെക്കൂടി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഭക്തജന സംഗമം തടയാന്‍ ശ്രമമുണ്ടായി. അത് സുപ്രീംകോടതി വിലക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്തും സഹിക്കുന്നവരാണ് ഭക്തര്‍. കല്ലും മുള്ളും കാലുക്ക് മെത്ത എന്നാണല്ലോ. ഞാനും നീയും ഒന്നാകും എന്ന് പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ത്ഥം. അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത ഇല്ലാതാകുന്നു. അപരന്‍ ഇല്ലാതാകുന്നു. എല്ലാം ഒന്ന് എന്ന ബോധ്യം തെളിയുകയാണ്. അത് തെളിയിക്കുകയാണ് ശബരിമലയുടെ സന്ദേശം എന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പ സംഗമത്തിന് ശേഷം സംസ്ഥാന സർക്കാർ ന്യൂനപക്ഷ സംഗമം നടത്താൻ പോകുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും, പ്രചരിക്കുന്നത് മുഴുവനും പച്ച നുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
















