തിരുവനന്തപുരം: തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് ഹൈക്കോടതി നൽകിയ ഉറപ്പ് ലംഘിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ചിത്രം വച്ച് ലക്ഷങ്ങൾ ചെലവാക്കിയാണ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രമുഖ ദേശീയ പത്രങ്ങളിൽ പരസ്യം നൽകിയത്.
ക്ഷേത്രം ഫണ്ട് നൽകിയത് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയത്.
ക്ഷേത്രങ്ങളുടെയും ബോര്‍ഡിന്റെയും പണമെടുക്കരുത്, പമ്പയുടെയും സന്നിധാനത്തിന്റെയും ശുദ്ധി കളങ്കപ്പെടുത്തരുത്, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കരുത്. വിവിഐപി പരിഗണന ആര്‍ക്കുമരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
കാസര്‍കോട് നീലേശ്വരം കിണാവൂര്‍ ശ്രീകിരാതേശ്വര ക്ഷേത്രത്തിലെ ഗുമസ്തനായ എ.വി. രാമചന്ദ്രന്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















