ധാക്ക : ബംഗ്ലാദേശിന്റെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കും അവരുടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കഴിയില്ല. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡുകൾ (എൻഐഡി) തടഞ്ഞു.
അന്താരഷ്‌ട്ര മാധ്യമ റിപ്പോർട്ട് അനുസരിച്ച് കമ്മീഷൻ ഉദ്യോഗസ്ഥൻ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യത്തിനകത്തും പുറത്തും വോട്ടെടുപ്പ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്നവർ ആദ്യമായി ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും തപാൽ വഴി വോട്ട് രേഖപ്പെടുത്തുകയും ചെയ്യും.
വിദേശത്ത് താമസിക്കുന്ന ബംഗ്ലാദേശികളുടെ എൻഐഡികൾ തടഞ്ഞാൽ അവർക്ക് വോട്ടുചെയ്യാൻ കഴിയില്ലെന്ന് കമ്മീഷന്റെ സീനിയർ സെക്രട്ടറി അക്തർ അഹമ്മദ് വ്യക്തമാക്കി. ഇടക്കാല സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് ഏപ്രിലിൽ ഹസീനയുടെയും കുടുംബാംഗങ്ങളുടെയും എൻഐഡികൾ കമ്മീഷൻ തടഞ്ഞു. വിദേശത്ത് നിന്ന് വോട്ട് ചെയ്യാൻ എൻഐഡി നമ്പർ ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് അഹമ്മദ് പറഞ്ഞു.
കൂടാതെ പാസ്‌പോർട്ട് മതിയാകില്ല, എൻഐഡി നിർബന്ധമായിരിക്കും. എൻഐഡിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ വോട്ടുചെയ്യാൻ അർഹതയുള്ളൂ. ഹസീനയ്‌ക്കും കുടുംബാംഗങ്ങൾക്കും അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ഓഗസ്റ്റ് 5 ന് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അവരുടെ സർക്കാർ പുറത്താക്കപ്പെട്ടതു മുതൽ ഹസീന ഇന്ത്യയിൽ പ്രവാസിയായിരുന്നു. അവരുടെ കുടുംബാംഗങ്ങൾ അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും താമസിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് കലാപത്തിൽ 1,400 പേർ കൊല്ലപ്പെട്ടുവെന്നാണ്. കൂട്ടക്കൊല ഉൾപ്പെടെയുള്ള നിരവധി കേസുകൾ ബംഗ്ലാദേശിൽ ഹസീന നേരിടുന്നുണ്ട്.
















