ന്യൂദൽഹി: പഠിപ്പൊഴിവാക്കി വിദ്യാർത്ഥി രാഷ്‌ട്രീയവും സംഘടനാ പ്രവർത്തനവും വേണ്ടെന്ന് ദൽഹി ഹൈക്കോടതി. 75 ശതമാനം ഹാജരില്ലെങ്കിൽ ദൽഹി യൂണിവേഴ്‌സിറ്റി കോളേജുകളിലെ വിദ്യാർത്ഥി സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ദൽഹി ഹൈക്കോടതി വിധിച്ചു. ഹാജരിന് നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ സ്ഥാനാർത്ഥിത്വത്തിനുള്ള അപേക്ഷകൾ ഇല്ലെങ്കിൽ നോമിനേഷനുകൾ നിരസിക്കാൻ കോളേജുകൾക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് മിനി പുഷ്‌കർണ നിരീക്ഷതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നത്.
കോളേജ് തലത്തിലുള്ള യൂണിയൻ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശം നിരസിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. വിദ്യാർത്ഥി സമൂഹത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾക്കിടയിൽ മിനിമം ഹാജർ നിയമം നടപടിക്രമപരമായ ചട്ടം മാത്രമല്ല, അച്ചടക്കവും അക്കാദമിക് ഗൗരവവും ഉറപ്പാക്കാൻ അനിവാര്യമാണെന്ന് കോടതി വിധിച്ചു.
‘ഒരു സ്ഥാനാർത്ഥിയുടെ ഹാജർ കുറഞ്ഞത് 75 ശതമാനത്തിൽ താഴെയാണെങ്കിൽ, ബന്ധപ്പെട്ട കോളേജിന് നാമനിർദ്ദേശം നിരസിക്കാൻ അധികാരമുണ്ടാകും,’ ലൈവ് ലോ റിപ്പോർട്ട് ചെയ്ത ഉത്തരവിൽ പറയുന്നു.
2025-26 വർഷത്തേക്കുള്ള ദൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിനെ നേരിട്ട് ബാധിക്കുന്നതിനാൽ ഈ വിധിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നാളെയാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മികച്ച നാല് സ്ഥാനങ്ങളിലേക്ക് 21 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
















