പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനിടെ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കി ശബരിമലയിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികള്‍ തന്ത്രിയുടെ പോലും അനുമതിയില്ലാതെ ചെന്നൈയിലേക്ക് കടത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണ പീഠങ്ങളും നഷ്ടപ്പെട്ടെന്ന് വെളിവായി.
ശില്‍പ്പങ്ങള്‍ക്കൊപ്പം സ്വര്‍ണ പീഠം കൂടി നല്കിയിരുന്നതായി സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് വ്യക്തമാക്കിയത്. ഇവ എവിടെയെന്ന് അറിയില്ലെന്നും മൂന്നു പവന്‍ സ്വര്‍ണമാണ് ഇതിനുപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ ഘട്ടത്തില്‍ അവിടെത്തന്നെ പീഠ നിര്‍മാണവും ആരംഭിച്ചിരുന്നു. മൂന്നു പവനാണ് ഉപയോഗിച്ചത്. മറ്റു ലോഹങ്ങളും കൂടി ചേര്‍ന്നതായിരുന്നു പീഠം.
കൊവിഡായതിനാല്‍ ഒരുകൂട്ടം ഭക്തരെ ഏല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. പീഠം സ്ഥാപിക്കുമ്പോള്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നാണ് സ്പോണ്‍സര്‍ പറയുന്നത്. ശബരിമലയിലെ സ്ട്രോങ് റൂമില്‍ പീഠമുണ്ടോ, അതല്ല പീഠം സന്നിധാനത്തെത്തിച്ച ഭക്തര്‍ക്ക് തിരികെ നല്കിയോ എന്നതിലും വ്യക്തത വരണം. വിജിലന്‍സ് പരിശോധനയില്‍ ഇതും ഉള്‍പ്പെട്ടേക്കും. പീഠം സന്നിധാനത്തെത്തിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പം ഘടിപ്പിക്കാനായില്ലെന്നും മാത്രമാണ് അറിയാനായതെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വിവരവും ആറു വര്‍ഷമായി തനിക്ക് ബോര്‍ഡില്‍ നിന്നു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്നപ്പോള്‍ പീഠം കൂടി ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അതില്ലായിരുന്നെന്നു വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാനാണ് ഹൈക്കോടതി തീരുമാനം. ആഗോള അയ്യപ്പ സംഗമത്തിന്റെ സുതാര്യത സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലും സംഭാവന സ്വീകരിക്കുന്നതിലും കൃത്യമായ കണക്കുകള്‍ ബോധിപ്പിക്കണമെന്നും കോടതി പറഞ്ഞു.
















