താന്‍ ഒരു ശിവഭക്തനാണെന്നും, വ്യക്തിപരമായ അധിക്ഷേപങ്ങളെ വിഴുങ്ങാന്‍ കഴിവുണ്ടെന്നും, എന്നാല്‍ രാഷ്‌ട്രം ആദരിക്കുന്നവരെ അധിക്ഷേപിക്കുന്നത് സഹിക്കില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ വിദ്വേഷ രാഷ്‌ട്രീയത്തിനുള്ള മറുപടിയാണ്. അസമില്‍ വന്‍വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. അസമിന്റെ അഭിമാനവും, രാജ്യത്തിന്റെ മഹാനായ പുത്രനുമായിരുന്ന വിഖ്യാത ഗായകന്‍ ഭൂപേന്‍ ഹസാരികയ്‌ക്ക് തന്റെ സര്‍ക്കാര്‍ ഭാരതരത്ന നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് അതിനെ പരിഹസിച്ച കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭൂപേന്‍ ഹസാരികയുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. കോണ്‍ഗ്രസിന്റെ വിദ്വേഷ രാഷ്‌ട്രീയം അങ്ങേയറ്റം വിഷലിപ്തമാണ്. നെഹ്റു കുടുംബത്തില്‍പ്പെട്ടവര്‍ക്ക് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഭാരതരത്ന നല്‍കുകയും, ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറെ പോലെ ഈ ബഹുമതിക്ക് അര്‍ഹരായ പലര്‍ക്കും അത് നിഷേധിക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
സ്നേഹത്തിന്റെ കട തുറന്നുവച്ചിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അതിന്റെ നേതാവ് രാഹുല്‍ അവകാശപ്പെടാറുണ്ട്. പക്ഷേ ഈ നേതാവ് തന്നെയാണ് രാഷ്‌ട്രം ആദരിക്കുന്ന ചരിത്ര പുരുഷന്മാരെയും, മറ്റ് പാര്‍ട്ടികളിലുള്ള ബഹുമാന്യരായ വ്യക്തികളെയും നിരന്തരം അധിക്ഷേപിക്കുന്നത്. ഈ നേതാവിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ല എന്നതിന് തെളിവാണിത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടുമോഷണം നടത്തുന്നു എന്ന തരംതാണ പ്രചാരണം നടത്തി അടുത്തിടെ ബീഹാറില്‍ നടത്തിയ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ ദിവംഗതയായ മാതാവിനെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചിരുന്നു. ഇതു ചെയ്തതിന് രാഹുല്‍ മാപ്പു പറയണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു. പക്ഷേ പ്രധാനമന്ത്രിയുടെ മാതാവിനെ എഐ വീഡിയോ നിര്‍മിച്ച് വീണ്ടും അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. രാജ്യത്തെ ഒരേയൊരു ഭരണവര്‍ഗം തങ്ങളാണെന്നും, മറ്റുള്ളവര്‍ക്ക് രാജ്യം ഭരിക്കാന്‍ അവകാശമില്ലെന്നുമുള്ള നെഹ്റു കുടുംബത്തിന്റെ ജനാധിപത്യ വിരുദ്ധമായ മനോഭാവമാണ് ഇത്തരം അധിക്ഷേപങ്ങളില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വം സോണിയാ കുടുംബം ഏറ്റെടുത്തതോടെ ഈ അധിക്ഷേപങ്ങള്‍ ശക്തിപാപിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ പോലുള്ള കളങ്കരഹിതരായ വ്യക്തിത്വങ്ങളും ഇതിന് ഇരയായിട്ടുണ്ട്.
അധികാരം തങ്ങളില്‍ നിന്ന് അകന്നു പോകുന്നതിന്റെ അമര്‍ഷം കൊണ്ടാണ് കോണ്‍ഗ്രസും അതിന്റെ നേതാക്കളും പ്രധാനമന്ത്രി മോദിയെയും ഭരണപക്ഷത്തുള്ള മറ്റുള്ളവരെയും അധിക്ഷേപിക്കുന്നത്. ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതിന് കാരണക്കാരന്‍ മോദിയാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ആ പാര്‍ട്ടിയുടെ സമനില തെറ്റി. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ദിവംഗതയായ മാതാവിനെ പോലും അധിക്ഷേപിക്കാന്‍ മുതിരുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലുകയായിരിക്കും ഫലമെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയുന്നുമില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബീഹാറില്‍, വലിയ അവകാശവാദവുമായി കോണ്‍ഗ്രസ് നടത്തിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. ബീഹാറിലെ എല്ലാ സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ മുഖത്തേറ്റ അടിയാണ്. ഈ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍പോലും ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതിരറ്റ അഹങ്കാരവും പൊള്ളയായ അവകാശവാദങ്ങളും വിദ്വേഷ പ്രചാരണവുമല്ല തെരഞ്ഞെടുപ്പ് ജയിക്കാന്‍ ആവശ്യം. അയല്‍ രാജ്യങ്ങളില്‍ നടക്കുന്നതുപോലുള്ള കലാപങ്ങള്‍ ഭാരതത്തില്‍ നടന്നുകാണണമെന്ന് ആഗ്രഹിക്കുകയുമല്ല വേണ്ടത്. ദേശസ്നേഹവും ജനക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ്. എന്നാല്‍ അധികാരമോഹം ഇതിന് കോണ്‍ഗ്രസിനെ അനുവദിക്കുന്നില്ല. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ബീഹാറിലെ ഇന്‍ഡി സഖ്യത്തില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയവും അതിന്റെ നേതൃത്വവും കാലഹരണപ്പെട്ടതാണ്. ഇന്നത്തെ നിലയില്‍ അവര്‍ക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല. ഈ സത്യം മനസ്സിലാക്കി വിദ്വേഷ രാഷ്‌ട്രീയം കയ്യൊഴിയുകയാണ് അവര്‍ക്കു നല്ലത്.
















