കൊച്ചി: യുഎപിഎ ചുമത്തി മഹാരാഷ്‌ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് സിദ്ദീഖ് കാപ്പൻ ഉള്‍പ്പെടെ 11 പേർക്കെതിരെ കേസ്. ശനിയാഴ്ച എറണാകുളം വഞ്ചി സ്ക്വയറിലായിരുന്നു പരിപാടി നടന്നത്. ഭാരതീയ ന്യായ സംഹിതയിലെ മൂന്നു വകുപ്പുകളും കേരള പോലീസ് ആക്ടിലെ രണ്ടു വകുപ്പുകളും ഉള്‍പ്പെടെയാണ് കേസ്.
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, നിഹാരിക പ്രദോഷ്, അഡ്വ. പ്രമോദ് പുഴങ്കര, മറുവാക്ക് എഡിറ്റര്‍ അംബിക, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാവ് സി പി റഷീദ്, വെല്‍ഫെയര്‍ പാര്‍ടി ട്രഷറരര്‍ സാജിദ് ഖാലിദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി, എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, മാധ്യമപ്രവര്‍ത്തക മൃദുല ഭവാനി, ഡോ. ഹരി, ഷനീര്‍ തുടങ്ങിയവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
ഇന്നലെ പരിപാടി നടക്കുമ്പോൾ പ്രതിഷേധിക്കാനെത്തിയവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിനാണ് മേയ് 14ന് നാഗ്പൂര്‍ പോലീസ് റിജാസിനെ അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തി. നിരോധിത സംഘടനയിലെ അംഗത്വം, നിരോധിത സംഘടനക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയവയാണ് ചുമത്തിയത്.
ഇതിന് പുറമെ ഇന്ത്യാ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കല്‍, കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍ എന്നീ വകുപ്പുകളും കേസിലുണ്ട്. തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നാഗ്പൂരില്‍ വച്ച് റിജാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പാകിസ്താനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഓപ്പറേഷന്‍ കഗാര്‍ എന്ന പേരിലുള്ള സൈനിക നടപടിയെയും റിജാസ് വിമര്‍ശിച്ചതായും എഫ്‌ഐആറിലുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനില്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നത് നീതി നല്‍കുമോയെന്നും റിജാസ് ചോദിച്ചതായും ആരോപിക്കുന്നു.
റിജാസിനായി ഐക്യദാര്‍ഢ്യ സംഗമം പോലീസ് ഒത്താശയോടെയാണ് കൊച്ചിയില്‍ നടന്നത്. വഞ്ചി സ്വകയറില്‍ നടന്ന പരിപാടിക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് കാണിച്ച് ഉദ്ഘാടനശേഷം നോട്ടീസ് നല്കുക മാത്രമാണ് പോലീസ് ചെയ്തത്. പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതുപോലെയായിരുന്നു പോലീസിന്റെ നടപടി.
മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പരിപാടി വിവാദമായതോടെ അദ്ദേഹം പിന്‍മാറുകയായിരുന്നുവെന്നാണ് അറിയുന്നത്. അഡ്വ. പ്രമോദ് പുഴങ്കരയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രാജ്യദ്രോഹത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ഭീകരന്‍ സിദ്ധീഖ് കാപ്പനാണ് മുഖ്യപ്രഭാഷണം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ വി.എം. ഫൈസല്‍ തുടങ്ങി മാവോയിസ്റ്റുകളുമാണ് പരിപാടിയില്‍ പങ്കെടുത്തത്.
















