ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത് പേരില്‍ ഒമ്പത് പേര്‍ 17 നും 27 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരില്‍ മൂന്ന് പേർ – മിഥുൻ, സുരേഷ്, പ്രവീൺ – മൊസാലെ ഹൊസഹള്ളിയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളും, രണ്ട് പേർ – ഗോകുൽ, ഈശ്വര്‍ – ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർഥികളുമാണ്. കോളേജ് ഹോസ്റ്റലില്‍ നിന്നും അത്താഴത്തിന് പുറത്തിറങ്ങിയ ഇവര്‍ ഘോഷയാത്രയിലും ഡിജെ സംഗീതത്തിലും പങ്കുചേരുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ 20 പേരില്‍ 18 പേർ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണുള്ളത്. ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇവരുടെ ആരോഗ്യനില ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരുകയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൃഷ്ണബൈരെഗൗഡ അറിയിച്ചു.
അപകടം ഉണ്ടാക്കിയ ട്രക്ക് ഡ്രൈവർ ഹാസന്‍ സ്വദേശി ഭുവനേഷിനെതിരെ ഗൊരൂർ പോലീസ് കേസെടുത്തു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ഭുവനേഷും പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ എൻഎച്ച് 373 ലെ ഹാസൻ-ഹോളനർസിപൂർ സ്ട്രെച്ചിൽ ഹോളനർസിപൂരിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ച് വലതുവശത്തേക്ക് മറിയുകയും മീഡിയനിൽ ഇടിക്കുകയും തുടർന്ന് വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. മരിച്ചവരിൽ ഒമ്പത് പേർ ഘോഷയാത്രയിൽ ഉണ്ടായിരുന്നവരാണ്. ബൈക്ക് യാത്രികാരനായ പ്രഭാകറും അപകടത്തില്‍ മരിച്ചു.
















