കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവായ വി.എസ്. സുജിത്തിനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഇതോടെ അടുത്തകാലത്ത് നടന്ന പോലീസ് പീഡനാരോപണങ്ങള്‍ സജീവ ചര്‍ച്ചാവിഷയമായി മാറി.
കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരനായ ദളിത് യുവാവ് ഗോകുലിന്റെ മരണം, പന്നിയാങ്കര സ്റ്റേഷനില്‍ വച്ച് സഹോദരങ്ങളായ രണ്ട് യുവാക്കളെ പോലീസ് മൂന്നാംമുറയ്‌ക്ക് വിധേയമാക്കിയത്, മോഷണം കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതി ബിന്ദുവിന് നേരിട്ട അതിക്രൂരമായ പീഡനങ്ങള്‍ തുടങ്ങി പോലീസിനെതിരെയുള്ള ആരോപണങ്ങളുടെ പട്ടിക നീളുകയാണ്. ”ഇടിയന്‍ പോലീസിന്റെ ചൊറിയണം പ്രയോഗം” ഉള്‍പ്പെടെ പോലീസ് അതിക്രമങ്ങള്‍ക്ക് പേരുകേട്ട പല ഉദ്യോഗസ്ഥരുടെയും വീരഗാഥകള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സജീവ ചര്‍ച്ചാവിഷയമാണ്.
കോളിളക്കം സൃഷ്ടിച്ച കസ്റ്റഡി മരണങ്ങള്‍
കേരളത്തില്‍ പോലീസ് അതിക്രമം ഇതാദ്യമായല്ല. കുപ്രസിദ്ധി നേടിയ പോലീസ് മുറകളും പോലീസ് കസ്റ്റഡി മരണങ്ങളും കേരള പൊതുസമൂഹത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്. 1970 ല്‍ വര്‍ഗീസിനെ പോലീസ് വെടിവെച്ചു കൊന്ന സംഭവം, അടിയന്തരാവസ്ഥക്കാലത്ത് 1976-ല്‍ കക്കയം റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി പി. രാജന്റെ പോലീസ് കസ്റ്റഡി മരണം, 2005-ല്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച് ആക്രിക്കട തൊഴിലാളി 28 കാരനായ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന സംഭവം, 2014 ല്‍ പാറശാല പോലീസ് കസ്റ്റഡിയില്‍ വച്ച് നെയ്യാറ്റിന്‍കര സജീവന്റെ മരണം, 2016 ല്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ മരണപ്പെട്ട അബ്ദുല്‍ ലത്തീഫ്, അതേ വര്‍ഷം തന്നെ തലശ്ശേരി പോലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ വച്ച് മരണമടഞ്ഞ കാളി മുത്തിന്റെ സംഭവം, 2018-ല്‍ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, 2019 ല്‍ ഇടുക്കി നെടുകണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണം, 2019 ല്‍ തൃശൂര്‍ പുത്തന്‍പീടികയിലെ സമ്പത്ത് വധക്കേസ്, 2020-ല്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റ് മരിച്ച ഷമീര്‍, 2023-ല്‍ താനൂരിലെ ജിഫ്രി കസ്റ്റഡി മരണം തുടങ്ങിയ സംഭവങ്ങള്‍ സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയവയാണ്. വര്‍ഗീസ് വധക്കേസും, പി. രാജന്റെ കൊലപാതകവും, ഉരുട്ടിക്കൊലയെന്ന് കുപ്രസിദ്ധി നേടിയ ഉദയകുമാറിന്റെ പോലീസ് കസ്റ്റഡി മരണവും കേരള രാഷ്‌ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയവയാണ്.
നീളുന്ന നിയമ പോരാട്ടങ്ങള്‍
പി. രാജന്റെ അച്ഛന്‍ ഈച്ചര വാര്യര്‍ പതിറ്റാണ്ടുകളോളം നടത്തിയ നിയമ പോരാട്ടം പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ നിയമയുദ്ധമാണ്. ഈ കേസില്‍ അന്നത്തെ ഐ.ജി ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതുമാണ്. ഉദയകുമാറിന്റെ പോലീസ് കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സിബിഐ പ്രത്യേക കോടതി വധശിക്ഷയ്‌ക്ക് വിധിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ആ കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത് വേറെ കാര്യം. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നത് കഴിഞ്ഞ ആഗസ്ത് 28 നാണ്.
പോലീസ് പീഡനം: നടപടികളും പരിഹാരങ്ങളും
പോലീസ് അതിക്രമങ്ങളെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയും അന്വേഷണവും കോടതി വിചാരണയും ശിക്ഷയും കേരള സമൂഹം നിരന്തരം കണ്ടും കേട്ടും തഴമ്പിച്ചവയാണ്. പോലീസ് കസ്റ്റഡി മരണങ്ങളും മൂന്നാംമുറയും വിവാദമാവുകയും ചില സംഭവങ്ങള്‍ ഭരണമാറ്റത്തിലേക്കും വഴിവച്ചിട്ടുണ്ട്. എങ്കിലും പോലീസ് അതിക്രമം അവസാനിക്കാതെ തുടരുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ടവരാണ് പോലീസ്. ക്രമസമാധാനപാലനത്തിനും പ്രതികളെ പിടികൂടാനും പോലീസിന് പലപ്പോഴും ബലപ്രയോഗം നടത്തേണ്ടി വരും. തങ്ങളുടെ കര്‍മ നിര്‍വഹണത്തിനിടയില്‍ ന്യായമായി ചെയ്യേണ്ട ബലപ്രയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ആരോപണങ്ങള്‍ ഉയരുമ്പോള്‍ അത്തരം ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നിയമങ്ങളില്‍ വ്യവസ്ഥയുണ്ട്. അതേസമയം അധികാരത്തിന്റെ ബലത്തില്‍ പൗരന്മാരെ മൂന്നാംമുറയ്‌ക്ക് വിധേയരാക്കുന്ന, മനുഷ്യാവകാശം കവര്‍ന്നെടുക്കുന്ന പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിയമങ്ങളും കോടതി വിധികളും കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളും നിലവിലുണ്ട്.
സുപ്രീംകോടതി മാര്‍ഗ ദര്‍ശനവും സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷനും
പോലീസ് മൂന്നാംമുറ കടുത്ത മനുഷ്യാവകാശ ലംഘനവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയും കൂടിയാണത്. പോലീസിലെ അമിത രാഷ്‌ട്രീയ സ്വാധീനവും അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നത്. നിഷ്പക്ഷമായ പോലീസും പോലീസിലെ രാഷ്‌ട്രീയവത്കരണവും അതിക്രമണങ്ങളും തടയാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന സുരക്ഷാ കമ്മിഷന്‍ രൂപീകരിക്കണമെന്ന് 2006 ല്‍ സുപ്രീംകോടതി (പ്രകാശ് സിങ് യൂണിയന്‍ ഓഫ് ഇന്ത്യ) കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേതുടര്‍ന്ന് 2011 ല്‍ കേരളത്തില്‍ നിയമസഭ പാസാക്കിയ കേരള പോലീസ് ആക്ട്, 2011 സംസ്ഥാന സുരക്ഷാ കമ്മിഷന്‍ രൂപീകരിക്കണമെന്ന വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. എസ്എസ്‌സി-യില്‍ ആഭ്യന്തര മന്ത്രി അധ്യക്ഷനായ ഈ കമ്മിഷനില്‍ നിയമ മന്ത്രിക്ക് പുറമേ സംസ്ഥാന പ്രതിപക്ഷ നേതാവ് സ്ഥിരം അംഗമാണ്. സംസ്ഥാന പോലീസ് മേധാവി സെക്രട്ടറിയായ ഈ കമ്മിഷനില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയും പ്രഗത്ഭരായ മൂന്ന് അംഗങ്ങളേയും നിര്‍ബന്ധമായും നിയമിക്കണം. ഇവരുടെ കാലാവധി അഞ്ച് വര്‍ഷമാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്താണ് ഈ നിയമം നിയമസഭ പാസാക്കിയത്. വേണ്ടത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇപ്പോള്‍ ഈ കമ്മിഷന്‍ നിഷ്‌ക്രിയമാണ്. കാരണം വിരമിച്ച ഹൈക്കോടതി ജഡ്ജിയെയും മറ്റു മൂന്നംഗങ്ങളെയും പിണറായി സര്‍ക്കാര്‍ ഇതുവരെ നിയമിച്ചിട്ടില്ല.
നോക്കുകുത്തിയായ സംസ്ഥാന കമ്മിഷന്‍
പോലീസ് നയരൂപീകരണവും പ്രവര്‍ത്തനവും വിലയിരുത്താനും പരിശോധിക്കാനും സംസ്ഥാന സുരക്ഷാ കമ്മിഷന് അധികാരമുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നാമമാത്രമായ യോഗങ്ങള്‍ ചേര്‍ന്നു. 2013-നു ശേഷം യോഗം പോലും വിളിച്ചിട്ടില്ല. 2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും ഇതാണ് സ്ഥിതി. അനാവശ്യമായ പല കമ്മിറ്റികള്‍ക്കും കമ്മിഷനുകള്‍ക്കും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന പിണറായി സര്‍ക്കാര്‍ പക്ഷേ പോലീസ് സേനയെ സംബന്ധിച്ച് സുപ്രധാനമായ പ്രസ്തുത സംവിധാനത്തിന് വേണ്ടി നയാപൈസ ചിലവഴിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഗുരുതര വീഴ്ചയാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്.
ഭരണ-പ്രതിപക്ഷ വീഴ്ച
പോലീസിലെ രാഷ്‌ട്രീയവത്കരണം സിപിഎമ്മിന്റെ എക്കാലത്തെയും നയമാണ്. പോലീസ് സേനയെ നിയന്ത്രിക്കാന്‍ സിപിഎം ഭരിക്കുമ്പോള്‍ അവര്‍ക്ക് പ്രത്യേക ഫ്രാക്ഷന്‍ തന്നെയുണ്ട്. അതുകൊണ്ട് പോലീസ് നിഷ്പക്ഷമാകാന്‍ അവര്‍ താത്പര്യപ്പെടുന്നില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പരാജയം പരസ്യമാവുകയാണ്.
സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് നിര്‍ബന്ധമായും വേണ്ട ഒരു സമിതിയുടെ എക്‌സ് ഒഫീഷ്യല്‍ ചെയര്‍മാനായ മുഖ്യമന്ത്രി ആ സമിതിയുടെ യോഗം തന്നെ വിളിച്ചു കൂട്ടാത്തത് ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനുണ്ട്. ആ കടമ നിര്‍വഹിക്കുന്നതില്‍ വി.ഡി. സതീശനും കുറ്റകരമായ അനാസ്ഥ കാട്ടി. താന്‍ സ്ഥിരം അംഗമായ ഒരു സുപ്രധാന സംവിധാനത്തെ സജീവമാക്കി എടുക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ഒഴിവാകാന്‍ സാധ്യമല്ല.
പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിന്റെ ചുമതലയും കൂടിയുള്ള സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാര്‍ തെറ്റായ വഴിയിലൂടെ പോകുമ്പോള്‍ ഫലപ്രദമായി ഇടപെടേണ്ട പ്രതിപക്ഷ നേതാവും ഒരുപോലെ വീഴ്ച വരുത്തിയിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ യുവജന നേതാവ് പോലീസ് അതിക്രമണത്തിനിരയായി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവ് നോക്കുകുത്തിയായിരിക്കുകയാണ്.
നിര്‍ഭയമായി തുടരുന്ന പോലീസ് മുറ
എല്ലാ പോലീസ് സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇത്തരം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നീതിപീഠം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അത്തരം ക്യാമറകള്‍ ഉണ്ടായിട്ടും പോലീസ് ക്രൂരതകള്‍ തുടരുകയാണ്. കുന്നംകുളം സംഭവത്തില്‍ പോലീസ് പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ള സുജിത്തിന് വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കാന്‍ നീണ്ട നിയമയുദ്ധം നടത്തേണ്ടിവന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്ന അതേ സമയത്താണ് പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ സംവിധാനം സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിസിടിവി ക്യാമറകള്‍ ഉണ്ടായിട്ടും പോലീസിന് യാതൊരു ഭയവുമില്ലാത്തത് രാഷ്‌ട്രീയ ഭരണനേതൃത്വത്തിന്റെ സംരക്ഷണം ലഭിക്കുന്നതിനാലാണ്.
നിയമവാഴ്ച ഉറപ്പുവരുത്തണം
കേരളത്തിലെ നിയമവാഴ്ച ഉറപ്പുവരുത്താനും പോലീസ് സേനയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനും അനാവശ്യ പീഡനങ്ങള്‍ ഒഴിവാക്കാനും എസ്.എസ്.സി പ്രവര്‍ത്തനം ക്രിയാത്മകമാക്കണം. അതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെയുള്ള അംഗങ്ങളെ ഉടന്‍ നിയമിക്കണം. നിയമിക്കുമ്പോള്‍ പ്രഗത്ഭരായ, കാര്യശേഷിയുള്ള വ്യക്തികളെയാണ് നിയമിക്കേണ്ടത്. കേരള പോലീസിന് എന്നും കളങ്കമായി തുടരുന്ന രാഷ്‌ട്രീയ ഇടപെടലുകളും കെടുകാര്യസ്ഥതയും പീഡനങ്ങളും അവസാനിപ്പിക്കാന്‍ പ്രസ്തുത കമ്മിഷന്റെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. പോലീസ് പീഡനങ്ങളെക്കുറിച്ച് ശക്തമായി ചര്‍ച്ച ചെയ്യുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
















