കോഴിക്കോട്: തലച്ചോറ് തിന്ന് ആളെ കൊല്ലുന്ന അമീബയെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പരാജയം. അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിംഗോ എന്‍സെഫലൈറ്റിസ്) എന്ന മാരക രോഗബാധ പടരുന്നത് തടയാനോ ഇതിന്റെ ഉറവിടം കണ്ടെത്താനോ സാധിച്ചിട്ടില്ല. രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലഭിക്കുന്നുണ്ടെങ്കിലും രോഗബാധിതരുടെ മരണനിരക്ക് കൂടി വരുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേര്‍ രോഗം ബാധിച്ചു മരിച്ചു. ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 16 ആണ്. രോഗം സ്ഥിരീകരിച്ച 11 പേര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഇന്നലെ രോഗം സ്ഥിരീകരിച്ച പത്ത് വയാസുകാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.
രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം ഏതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുളത്തിലോ തോട്ടിലോ നീന്തിക്കുളിക്കുന്നവര്‍ക്കും മലിനജലത്തില്‍ കുളിക്കുന്നവര്‍ക്കുമാണ് രോഗം ബാധിക്കുന്നത് എന്നായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വീട്ടുകിണറ്റിലും രോഗകാരണമായ അമീബയുടെ സാന്നിധ്യമുണ്ടാകാം എന്ന അറിയപ്പ് നല്‍കുകയും രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു.
മരിച്ച ആറ് പേരില്‍ ഒരാള്‍ മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞാണ്. മൂക്കിലൂടെയാണ് ജലത്തിലുള്ള അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നതെന്നും പറയുന്നു. കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും രോഗം ബാധിക്കുന്ന പശ്ചാത്തലത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പഠനവും പരിശോധനയും ആവശ്യമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകളിലും അവ്യക്തതയുണ്ട്. മരിച്ചവരില്‍ ചിലരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കാന്‍ കഴിഞ്ഞത് മരണം സംഭവിച്ചതിന് ശേഷമാണ്. മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഈ അപൂര്‍വ രോഗം സംസ്ഥാനത്ത് കാണപ്പെട്ടു തുടങ്ങിയത്. ഇതുവരെ സംസ്ഥാനത്ത് 51 പേര്‍ക്ക് രോഗം ബാധിച്ചു എന്നും അതില്‍ 14 പേര്‍ മരിച്ചു എന്നുമാണ് ഔദ്യോഗിക കണക്ക്.
പ്രതിരോധത്തിലും പഠനത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ആരോഗ്യവകുപ്പ് നടപ്പാക്കിയത് ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിനാണ്. ആരോഗ്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍.
ചൂട് വര്‍ദ്ധിക്കുന്നത് അമീബയ്‌ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ടാങ്കുകളില്‍ സൂക്ഷിക്കുന്ന ജലം 40 ഡിഗ്രി വരെ ചൂടാകാന്‍ സാധ്യതയുള്ളതിനാല്‍ അതില്‍ അമീബയുടെ സാന്നിധ്യമുണ്ടായാല്‍ നശിക്കാതെ കിടക്കും. മൂക്കിനേയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
















