കണ്ണൂർ: വിവാഹിതയായ യുവതിയും ആൺസുഹൃത്തുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി –21), നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പോലീസ്
അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം അടിപിടി കേസിൽ കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. ആലക്കോട് സ്വദേശിയായ സുഹൃത്ത് ഇടയ്‌ക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തുകയായിരുന്നു.ഈ വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയിൽനിന്നു പണം വാങ്ങി.
പിന്നീട് ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് ഡിലീറ്റാക്കി എന്ന് യുവതിയെ ധരിപ്പിച്ചെങ്കിലും വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വിഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നൽകി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് ലൈംഗികമായി തനിക്കു വഴങ്ങണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. യുവതി പണം നൽകാൻ തയാറാകാത്തതിനെത്തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.















