ഈ മാസം ഇരുപതിന് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമലയെ യുവതീ പ്രവേശനത്തിലൂടെ കളങ്കപ്പെടുത്തുന്നതിനു നേതൃത്വം നല്‍കിയവരാണ്. അവിശ്വാസികളായ ഭരണകൂട നേതൃത്വം ചില നിഗൂഢ ലക്ഷ്യങ്ങളുടെ പേരില്‍ നടത്തുന്ന ഒരു മാമാങ്കം ആയിട്ടു മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ. കാടും മേടും നിറഞ്ഞ ശബരിമലയില്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ഭക്ത്യാദരപൂര്‍വ്വം ‘കല്ലും മുള്ളും കാലുക്കു മെത്തൈ’ എന്ന ശരണനാമങ്ങളോടെ ധര്‍മശാസ്താവിനെ ദര്‍ശിക്കാന്‍ പോകുന്ന അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണോ അവിശ്വാസികള്‍ ഈ പരിപാടി നടത്തുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ നീക്കം അയ്യപ്പ ദര്‍ശനം പുണ്യമായി കാണുന്ന യഥാര്‍ത്ഥ വിശ്വാസികള്‍ക്കു ഒരു കാരണവശാലും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ല. ഈ കാരണത്താലായിരിക്കാം ഹൈക്കോടതി തന്നെ ഇതിന്റെ നടത്തിപ്പില്‍ സുതാര്യതയില്ല എന്നു വിലയിരുത്തിയതും. ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ടുനിന്നവരാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടകര്‍.
അവര്‍ക്ക് ധാര്‍മികമായി ഈ സംഗമം നടത്താനുള്ള അവകാശമില്ല. സര്‍ക്കാരിന്റെ അംഗീകാരത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡു സമര്‍പ്പിച്ച ആചാര അനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്ന സത്യവാങ്മൂലം ഇന്നും നിലനില്‍ക്കുമ്പോള്‍ ശബരിമല ശാസ്താവിന്റെ പേരില്‍ ഈ സംഗമം നടത്താന്‍ ധാര്‍മികമായും നിയമപരമായും അര്‍ഹതയില്ലെന്നുള്ള കാര്യം സംഘാടകര്‍ മനസിലാക്കണം.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ഭക്തജനങ്ങളുടെ പേരിലെടുത്ത കേസുകള്‍ ഇന്നും നിലനില്‍ക്കുമ്പോള്‍ അത്തരം സമീപനം സ്വീകരിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഈ സംഗമം നടത്താന്‍ എന്ത് അവകാശം. യുവതീ പ്രവേശനത്തിനു പിന്തുണ നല്‍കിക്കൊണ്ടു വനിതാ മതില്‍ തീര്‍ത്ത ഈ സര്‍ക്കാരിനും അതിന്റെ സംഘാടകര്‍ക്കും എങ്ങനെ ഈ സംഗമം നടത്താന്‍ സാധിക്കും. ഈ പരിപാടിക്കു നേതൃത്വം കൊടുത്ത നവോത്ഥാന സമിതിയുടെ ചെയര്‍മാനും ജനറല്‍ കണ്‍വീനറിനും ഒടുവില്‍ പ്രതിഷേധിക്കേണ്ടിവന്നു എന്നുള്ള കാര്യം സംഘാടകര്‍ വിസ്മരിക്കരുത്. നവോത്ഥാന സമിതിയുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ രാജിവെക്കേണ്ടി വന്നതിന്റെ സത്യാവസ്ഥ ഇന്നും വ്യക്തമായിട്ടില്ല.
വിശ്വാസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്ന സിപിഎം നേതൃത്വം എന്തുകൊണ്ടു തെറ്റ് ഏറ്റുപറഞ്ഞു വിശ്വാസികള്‍ ആണെന്നു പറയാന്‍ വൈമുഖ്യം കാണിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്ഷേത്ര ദര്‍ശനത്തിന് അവിശ്വാസികള്‍ ഇടനിലക്കാരായി നില്‍ക്കേണ്ട യാതൊരു ആവശ്യവും ഇല്ല. ഇപ്പോഴും ഈ സംഗമം സര്‍ക്കാരാണോ അതോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണോ നടത്തുന്നതെന്നതില്‍ പോലും വ്യക്തതയില്ല. ദേവസ്വം ബോര്‍ഡാണ് പരിപാടി നടത്തുന്നതെങ്കില്‍ വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കണം. ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരാണ് പരിപാടി നടത്തുന്നതെങ്കിലും വിശ്വാസികളുടെ ഭരണഘടനാപരമായ വിശ്വാസം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നുള്ള കാര്യവും വിസ്മരിക്കരുത്. വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടാണു ഈ പരിപാടി നടത്തുന്നതെങ്കില്‍ ചിലരെയൊക്കെ ഒഴിവാക്കി പാര്‍ശ്വവത്കരിച്ചു നിര്‍ത്തിക്കൊണ്ട് നടത്തുന്നത് വെളുക്കാന്‍ തേച്ചത് പാണ്ട് ആകും എന്നുപറഞ്ഞതുപോലെ ആയിത്തീരും. വിശ്വാസികളായ നിരവധി വിഭാഗങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ, അവരെ വിശ്വാസത്തില്‍ എടുക്കാതെ ഈ സംഗമം നടത്തുന്നതിന്റെ ലക്ഷ്യം എന്താണെന്നുള്ള കാര്യം കേരളത്തിലെ രാഷ്‌ട്രീയ പ്രവര്‍ത്തകരടക്കമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ശബരിമല ക്ഷേത്രവുമായി പരമ്പരാഗതമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പന്തളം രാജ കുടുംബത്തിന്റെ പിന്തുണയില്ല, അയ്യപ്പസേവാ സംഘത്തിന്റെ പിന്തുണ ഇല്ല. അങ്ങനെ യഥാര്‍ത്ഥ വിശ്വാസികളുടെ പിന്തുണയില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗണപതി ഭഗവാന്‍ മിത്ത് ആണെന്നു പറയുന്നവരാണ് സംഗമം സംഘടിപ്പിക്കുന്നത്.
പമ്പയില്‍ വെച്ചുനടത്തുന്ന ഈ സംഗമത്തില്‍ 3000 പേര്‍ പങ്കെടുക്കുമ്പോള്‍ കേരളത്തില്‍ നിന്ന് 800 പേരെയാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന ഈ പരിപാടിയില്‍ 3000 പേരെ പങ്കെടുപ്പിക്കാന്‍ വലിയ അത്യധ്വാനം ഒന്നും വേണ്ടി വരില്ല. പക്ഷേ ബഹുഭൂരിപക്ഷം ഹൈന്ദവ വിഭാഗങ്ങളേയും വിശ്വാസികളേയും പുറത്തു നിര്‍ത്തിക്കൊണ്ടു ഈ സംഗമം നടത്തുന്നതു ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ആണെന്നു കൂടി വ്യക്തമാക്കണം. ശബരിമലയുടെ സമഗ്ര പുരോഗതി ലക്ഷ്യംവെച്ചു കൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ 9 വര്‍ഷത്തിലധികമായി കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചവര്‍ ഈ സംഗമത്തിന്റെ പേരില്‍ അതുപുറത്തെടുത്തതു വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ ആണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാം. പുതിയ വ്യവസായം ആരംഭിക്കുന്നതിനു വേണ്ടി വ്യവസായ സൗഹൃദ സമ്മേളനം നടത്തുന്നതുപോലെ ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ പേരില്‍ സൗഹൃദ സമ്മേളനം നടത്താനുള്ളതല്ല ശബരിമലയും സന്നിധാനവും.
(മുന്‍ എംഎല്‍എയും ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)















