പെരുമ്പാവൂർ : വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ .വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാൽ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈൽ റാണ (20) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ അമ്പുനാട് ബാവപ്പടിയിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി കാറിൽ പെരുമ്പാവൂർ ഭാഗത്തേക്ക് വരുമ്പോൾ പുക്കാട്ട് പടിയിൽ വച്ച് പോലീസ് കൈകാണിച്ചെങ്കിലും ഇവർ നിർത്താതെ പോയി. തുടർന്ന് പിന്തുടർന്നാണ് അന്വേഷണ സംഘം വലയിലാക്കിയത്. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്.
ഒഡീഷയിൽ നിന്ന് കിലോക്ക് 2000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്. കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കേരള അതിർത്തിയിൽ കടന്നതിനു ശേഷം പോലീസ് പിടികൂടാതിരിക്കുന്നതിനായി ഊടുവഴികളിലൂടെയായിരുന്നു ഇവർ കൂടുതലും സഞ്ചരിച്ചിരുന്നത്.. വിൽപ്പന കഴിഞ്ഞതിനുശേഷം നാട്ടിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി.
അടുത്ത കാലത്തായി ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരും. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ , ഡി വൈ എസ് പി ടി.എം വർഗ്ഗീസ്, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എ എസ് ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ സി.എസ് മനോജ് , വർഗീസ് ടി വേണാട്ട് , ടി.എ അഫ്സൽ , ബെന്നി ഐസക് , കെ. വിനോദ് , കെ.എസ് അനൂപ് , സി.ബി ബനാസിർ, പി.എ ഫസൽ, പി.ആർ നിഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
















