ഭാരതീയ സംസ്‌കാരത്തെയും സംഗീതത്തെയും സ്‌നേഹിക്കുന്ന ഏവര്‍ക്കും സെപ്തംബര്‍ 8 ഏറെ സവിശേഷമാണ്; വിശേഷിച്ചും അസമിലെ എന്റെ സഹോദരീസഹോദരന്മാര്‍ക്ക്. ഭാരതീയ സംഗീതലോകത്തെ സവിശേഷ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപെന്‍ ഹസാരികയുടെ ജന്മദിനമാണിത്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കപ്പെടുകയാണ്. ഭാരതത്തിന്റെ
കലാപരമായ ആവിഷ്‌കാരത്തിനും പൊതുബോധത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരമാണിത്.
സംഗീതത്തിന് അതീതമാണ് ഭൂപെന്‍ ദാ നമുക്കു നല്‍കിയ കാര്യങ്ങള്‍. ഈണത്തിനുമപ്പുറം അദ്ദേഹത്തിന്റെ കൃതികള്‍ ഹൃദയത്തില്‍ ആഴത്തില്‍ സ്പന്ദിക്കുന്ന അനുഭൂതി പകരുന്നു. അദ്ദേഹം ജനങ്ങളുടെ ഹൃദയതാളമായിരുന്നു. ദയ, സാമൂഹ്യനീതി, ഐക്യം, ആഴത്തില്‍ വേരൂന്നിയ സ്വത്വം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേട്ടാണു ഏറെ തലമുറകള്‍ വളര്‍ന്നത്.
അസമില്‍നിന്നുയര്‍ന്ന ആ ശബ്ദം, കാലാതീതമായ നദിപോലെ ഒഴുകി, അതിര്‍ത്തികളും സംസ്‌കാരങ്ങളും കടന്ന്, മാനവികതയുടെ സത്ത ഉള്‍ക്കൊണ്ട ഒന്നായിരുന്നു. ഭൂപെന്‍ ദാ ലോകമാകെ സഞ്ചരിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളുമായി ഇടപഴകി. എന്നാല്‍, അസമിലെ തന്റെ വേരുകളുമായി അദ്ദേഹം ആഴത്തിലുള്ള ബന്ധം പു
ലര്‍ത്തിപ്പോന്നു. അസമിലെ സമ്പന്നമായ വാമൊഴി പാരമ്പര്യങ്ങള്‍, നാടോടി ഈണങ്ങള്‍, സാമൂഹ്യ കഥപറച്ചില്‍ രീതികള്‍ എന്നിവ അദ്ദേഹത്തിന്റെ ബാല്യത്തെ രൂപപ്പെടുത്തി. അസമിന്റെ തദ്ദേശീയ സ്വത്വത്തിന്റെയും അവിടത്തെ ജനങ്ങളുടെ ധര്‍മചിന്തയുടെയും ചൈതന്യം അദ്ദേഹത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.
നന്നേ ചെറുപ്പത്തില്‍ത്തന്നെ ഭൂപെന്‍ ദായില്‍ പ്രതിഭയുടെ മിന്നലാട്ടം ദൃശ്യമായിരുന്നു. അഞ്ചു വയസ്സുള്ളപ്പോള്‍, ഒരു പൊതുപരിപാടിയില്‍ പാടി. അസം സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വമായ ലക്ഷ്മിനാഥ് ബെസ്ബറുവയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ആ ശബ്ദത്തിനു കഴിഞ്ഞു. കൗമാരത്തിലെത്തുമ്പോഴേക്കും ആദ്യ ഗാനം റെക്കോഡുചെയ്തിരുന്നു. എന്നാല്‍ സംഗീതം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഒരു ഭാഗം മാത്രമായിരുന്നു. അത്രത്തോളം ബൗദ്ധികനിലവാരമുള്ള വ്യക്തികൂടിയായിരുന്നു ഭൂപെന്‍ ദാ. ജിജ്ഞാസയും വാചാലതയും നിറഞ്ഞ, ലോകത്തെ മനസ്സിലാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താല്‍ നയിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ജ്യോതിപ്രസാദ് അഗര്‍വാല, ബിഷ്ണു പ്രസാദ് റാഭ തുടങ്ങിയ സാംസ്‌കാരിക ഇതിഹാസങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ആഴത്തില്‍ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ അന്വേഷണത്വര കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്തു. പഠിക്കാനുള്ള ഈ ആഗ്രഹമാണ് അദ്ദേഹത്തെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മികവു പുലര്‍ത്താന്‍ സഹായിച്ചതും അമേരിക്കയിലേക്കു യാത്രചെയ്യാന്‍ പ്രേരിപ്പിച്ചതും. അവിടെ അദ്ദേഹം അക്കാലത്തെ പ്രമുഖ അക്കാദമിക വിദഗ്ധരുമായും ചിന്തകരുമായും സംഗീതജ്ഞരുമായും ഇടപഴകി. ഇതിഹാസ കലാകാരനും പൗരാവകാശ നേതാവുമായ പോള്‍ റോബ്സണെ കണ്ടുമുട്ടി. റോബ്സണിന്റെ ‘ഓള്‍’ മാന്‍ റിവര്‍’ എന്ന ഗാനമാണ് ഭൂപെന്‍ ദായുടെ ഐതിഹാസിക രചനയായ ‘ബിസ്തീര്‍നോ പരോറെ’യ്‌ക്ക് പ്രചോദനമായത്. ഏറെ പ്രശംസയ്‌ക്കു പാത്രമായ മുന്‍ അമേരിക്കന്‍ പ്രഥമ വനിത എലീനര്‍ റൂസ്വെല്‍റ്റ്, ഇന്ത്യന്‍ നാടോടി സംഗീതത്തിലെ പ്രകടനങ്ങള്‍ക്ക് അദ്ദേഹത്തിന് സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കുകയും ചെയ്തു.
അമേരിക്കയില്‍ തുടരാന്‍ അവസരം ഉണ്ടായിരുന്നിട്ടും തിരികെ ഭാരതത്തില്‍ എത്തി. സംഗീതത്തില്‍ മുഴുകി. റേഡിയോ മുതല്‍ നാടകം വരെയും സിനിമകള്‍ മുതല്‍ വിദ്യാഭ്യാസ ഡോക്യുമെന്ററികള്‍ വരെയും അദ്ദേഹം നിറഞ്ഞു. ഈ മാധ്യമങ്ങളില്‍ ഓരോന്നിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. എവിടെയും യുവപ്രതിഭകളെ പിന്തുണയ്‌ക്കുന്നതിന് ഊന്നല്‍ നല്‍കി. കൃതികള്‍ സാമൂഹ്യസന്ദേശങ്ങള്‍ അടങ്ങുന്നതായിരുന്നു. ദരിദ്രര്‍ക്കുള്ള നീതി, ഗ്രാമവികസനം, സാധാരണ പൗരന്മാരുടെ ശക്തി എന്നിവയെ സ്പര്‍ശിക്കുന്ന സന്ദേശങ്ങള്‍ അദ്ദേഹം നല്‍കി. തന്റെ സംഗീതത്തിലൂടെ വഞ്ചിതുഴയുന്നവര്‍, തേയിലത്തോട്ടം തൊഴിലാളികള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ സ്വപ്‌നങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. ഗൃഹാതുരത്വത്തിനൊപ്പം, ഭൂപെന്‍ ദായുടെ കൃതികള്‍ ആധുനികതയെ വീക്ഷിക്കുന്നതിനുള്ള കരുത്തുറ്റ ദര്‍പ്പണമായി. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന നിരവധിപേര്‍, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, അദ്ദേഹത്തിന്റെ സംഗീതത്തില്‍ നിന്ന് ശക്തിയും പ്രതീക്ഷയും ഉള്‍ക്കൊണ്ടു.
‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവം ഭൂപെന്‍ ഹസാരികയുടെ ജീവിതയാത്രയില്‍ പ്രതിഫലിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ കൃതികള്‍ ഭാഷാപരവും പ്രാദേശികവുമായ അതിരുകള്‍ മറികടന്നു. അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിലെ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. അസമിനെ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ ദൃശ്യവും ശബ്ദവുമായി പ്രതിഫലിപ്പിച്ചു.
പൊതുസേവന ലോകവുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. 1967-ല്‍, അസമിലെ നൗബോയ്ച നിയോജകമണ്ഡലത്തില്‍നിന്ന് സ്വതന്ത്ര എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജനങ്ങളുടെ വിശ്വാസത്തില്‍ തന്റെ പൊതുവ്യക്തിത്വം എത്രത്തോളം ആഴത്തില്‍ വേരൂന്നിയതാണെന്ന് തെളിയിച്ചു.
രാജ്യത്തെ ജനങ്ങളും സര്‍ക്കാരും വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അംഗീകരിച്ചുവരുന്നു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. 2019-ല്‍, അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കപ്പെട്ടത്, എന്‍ഡിഎ സര്‍ക്കാരിനും വ്യക്തിപരമായി എനിക്കും അഭിമാനകരമായി. ലോകമെമ്പാടുമുള്ള ജനങ്ങള്‍, പ്രത്യേകിച്ച് അസമില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍, ഈ ബഹുമതി അദ്ദേഹത്തിന് ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. സത്യത്തില്‍ അധിഷ്ഠിതമായാല്‍, സംഗീതം എല്ലാ തടസ്സങ്ങളെയും മറികടക്കും. ഒരു ഗാനത്തിന് ഒരു ജനതയുടെ സ്വപ്‌നങ്ങളുടെ ഭാരം വഹിക്കാനും
ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ ചലിപ്പിക്കാനും കഴിയും. ഈ തത്വങ്ങളിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
2011 ല്‍ ഭൂപെന്‍ ദാ അന്തരിച്ചപ്പോള്‍, സംസ്‌കാരച്ചടങ്ങില്‍ ലക്ഷക്കണക്കിനുപേര്‍ പങ്കെടുത്തു. മരണത്തിലും, അദ്ദേഹം ജനങ്ങളെ ഒരുമിച്ചു കൊണ്ടുവന്നു. ബ്രഹ്മപുത്ര നദിയെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന ജലുക്ബാരി കുന്നിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അദ്ദേഹത്തിന്റെ സംഗീതത്തിന്റെയും, രൂപകങ്ങളുടെയും, ഓര്‍മകളുടെയും ജീവരേഖയായിരുന്നു അത്. യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജീവിതയാത്ര ജനപ്രിയമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭൂപെന്‍ ഹസാരിക സാംസ്‌കാരിക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ അസം സര്‍ക്കാര്‍ പിന്തുണച്ചതില്‍ ഏറെ സന്തോഷമുണ്ട്.
ഭൂപെന്‍ ഹസാരികയുടെ ജീവിതം നമ്മെ സഹാനുഭൂതിയുടെയും, ജനങ്ങള്‍ക്കു കരുതലേകുന്നതിന്റെയും അടിത്തറ നിലനിര്‍ത്തുന്നതിന്റെയും ശക്തി നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ചെറുപ്പക്കാരും മുതിര്‍ന്നവരും ഒരുപോലെ ആലപിക്കുന്നു. അദ്ദേഹത്തിന്റെ സംഗീതം നമ്മെ അനുകമ്പയുള്ളവരും ധീരരുമാക്കുന്നു. നമ്മുടെ നദികളെയും, തൊഴിലാളികളെയും, തേയിലത്തോട്ടം തൊഴിലാളികളെയും, നാരീശക്തിയെയും, യുവശക്തിയെയും ഓര്‍മ്മിക്കാന്‍ ഇത് നമ്മോട് ആവശ്യപ്പെടുന്നു. ഇത് നാനാത്വത്തില്‍ ഏകത്വത്തില്‍ വിശ്വസിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
ഭൂപെന്‍ ഹസാരികയെന്ന സ്വത്ത് രാജ്യത്തിന്റെ അനുഗ്രഹമാണ്. ശതാബ്ദിവര്‍ഷത്തിന്റെ തുടക്കം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത നമുക്ക് ആവര്‍ത്തിക്കാം. സംഗീതം, കല, സംസ്‌കാരം എന്നിവയെ പിന്തുണയ്‌ക്കുന്നതിനും, യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതു പ്രചോദനമേകട്ടെ. സര്‍ഗാത്മകതയുടെയും കലാമികവിന്റെയും ഉജ്വലവേദിയായി ഭാരതത്തെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കും ഇതു നമ്മെ പ്രചോദിപ്പിക്കട്ടെ.
രാജ്യത്തെ ഏറ്റവും പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളില്‍ ഒന്നായ, ധോല-സാദിയ പാലത്തിന് ഭൂപെന്‍ ഹസാരികയുടെ പേര് നല്‍കിയത് ഏറ്റവും യോജിച്ച കാര്യമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ വിവിധ പ്രദേശങ്ങളിലെ ഹൃദയങ്ങളെ ബന്ധിപ്പിച്ചതുപോലെ, ഈ പാലം ദേശങ്ങളെയും ജനങ്ങളെയും കൂട്ടിയിണക്കുന്നു













