ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന വളരെ വ്യത്യസ്തമായ നികുതി ഘടനയെയും നിരക്കുകളെയും ഏകീകരിച്ചുകൊണ്ട് രാഷ്‌ട്രത്തിന് ഒന്നാകെ ഏകരൂപത്തിലുള്ള ഒരു നികുതി വ്യവസ്ഥ കൊണ്ടുവരാന്‍ കഴിഞ്ഞത്, 2017 ജൂലൈ ഒന്നിന് ചരക്കു സേവന നികുതി എന്ന സംവിധാനം പ്രാബല്യത്തില്‍ വന്നതോടുകൂടിയാണ്. ജിഎസ്ടി സംവിധാനത്തിലുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്രത്തിനും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ പ്രാതിനിധ്യമുള്ള ജിഎസ്ടി കൗണ്‍സില്‍ എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ പലവിധ മാറ്റങ്ങളും വരുത്തിയിട്ടുണ്ടെങ്കിലും ഒട്ടാകെയുള്ള ഉടച്ചുവാര്‍ക്കല്‍ സംഭവിക്കുന്നത് സപ്തംബര്‍ മൂന്നിനും നാലിനും ആയി ദല്‍ഹിയില്‍ നടന്ന 56-ാമത് കൗണ്‍സില്‍ യോഗത്തിലാണ്.
പ്രധാനമായും നാല് മുഖ്യ നിരക്കുകള്‍ ഉണ്ടായിരുന്നത് രണ്ട് സ്ലാബ് ആയി കുറച്ചു എന്നുള്ളതും 95 ശതമാനം ഇനങ്ങള്‍ക്കും നികുതി നിരക്കില്‍ ഗണ്യമായ തോതില്‍ കുറവ് വന്നു എന്നുള്ളതുമാണ് ഈ ഉടച്ചു വാര്‍ക്കലിന്റെ രത്നചുരുക്കം. ആഡംബര വസ്തുക്കള്‍ക്കും പുകയില, ലോട്ടറി എന്നിവ പോലെ നിരുത്സാഹപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇനങ്ങള്‍ക്കും 40% ത്തിന്റെ ഒരു പുതിയ സ്ലാബ് കൂടി കൊണ്ടുവന്നിട്ടുണ്ട്. ആഡംബര കാറുകള്‍, ബൈക്കുകള്‍, നൗകകള്‍, സ്വകാര്യ വിമാനം, തുടങ്ങിയ വസ്തുക്കളും ഈ സ്ലാബില്‍ ഉള്‍പ്പെടുന്നു. ഇവയൊഴിച്ച് മിക്കവാറും എല്ലാ വസ്തുക്കളും 28 ശതമാനത്തില്‍ നിന്ന് 18% ത്തിലേക്കും 18% സ്ലാബുകളില്‍ ഉണ്ടായിരുന്ന കുറേ ഇനങ്ങളും 12 ശതമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഇനങ്ങളും 5% ത്തിലേക്കും മാറി എന്നുള്ളതാണ് ഈ ഉടച്ചുവര്‍ക്കലില്‍ സംഭവിച്ചിട്ടുള്ളത്. ഇന്‍ഷുറന്‍സ് പോളിസികള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സാധനങ്ങള്‍ എന്നിവയുടെ നികുതി പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു.
ഗുണഫലങ്ങള്‍
# ജനങ്ങളുടെ നികുതി ഭാരം കുറയ്‌ക്കുക.
# ജനങ്ങളുടെ ക്രയശേഷിയും ചോദനവും (ഡിമാന്റ്) വര്‍ദ്ധിപ്പിക്കുക.
# നികുതിപാലനം (compliance) മെച്ചപ്പെടുത്തുക.
# നല്ല വരുമാനമുള്ള അസംഘടിത മേഖലയെ കുറഞ്ഞ നികുതി നിരക്കുകളിലൂടെ നികുതി വലയിലേക്ക് എത്തിക്കുക.
# സാമ്പത്തിക വളര്‍ച്ചയ്‌ക്കും അതിലൂടെ തൊഴിലവസരങ്ങളുടെ വര്‍ദ്ധനവിനും പ്രേരകമാവുക.
# നിവേശങ്ങളുടെ (Inputs) ചിലവ് കുറയ്‌ക്കുന്നതിലൂടെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ അന്താരാഷ്‌ട്ര മത്സര ക്ഷമത വര്‍ദ്ധിപ്പിക്കുക
പരിഷ്‌കരണത്തിന്റെ പശ്ചാത്തലം
ചരക്ക് സേവന നികുതിയുടെ സ്ലാബുകളുടെ എണ്ണവും പൊതുവേയുള്ള നികുതി നിരക്കുകളും കുറയ്‌ക്കണം എന്ന ആവശ്യം ഇത് നടപ്പാക്കിയ കാലം മുതല്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു. ചെറിയ ചെറിയ മാറ്റങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ അതിന്റെ യോഗങ്ങളില്‍ എടുക്കുകയും ചെയ്തിരുന്നു. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥയില്‍ നിന്നും പുതിയ ഒന്നിലേക്ക് മാറുമ്പോള്‍ അത് വരുമാനത്തെ എങ്ങനെ സ്വാധീനിക്കും എന്നുള്ള അനിശ്ചിതത്വം ആയിരുന്നു കൂടുതല്‍ സ്ലാബുകളും ഉയര്‍ന്ന നിരക്കുകളും തുടക്കത്തില്‍ വരാനുള്ള ഒരു കാരണം. ഇടക്കാലത്ത് കൊവിഡിന്റെ വ്യാപനവും സമ്പദ് വ്യവസ്ഥ നേരിട്ട വെല്ലുവിളികളും ഉടച്ചുവാര്‍ക്കലിനെ വൈകിപ്പിക്കുകയും ചെയ്തു. എങ്കിലും കൂടുതല്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ഫലങ്ങളെ പറ്റിയുള്ള പഠനം കൂലങ്കഷമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. താല്‍ക്കാലികമായ ഒരു വരുമാനക്കുറവ് ഉണ്ടാകാമെങ്കിലും സമ്പത് വ്യവസ്ഥയില്‍ മൊത്തത്തില്‍ ഉണ്ടാക്കുന്ന അനുരണനങ്ങള്‍ നികുതി പിരിവില്‍ ആശാസ്യമായി പ്രതിഫലിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്തര്‍ദേശീയ തലത്തില്‍ അമേരിക്ക നടപ്പാക്കിയ പകര ചുങ്കം സംജാതമാക്കിയ പ്രതിസന്ധിയും പുതിയ ഉടച്ച് വാര്‍ക്കലിന് ആക്കംകൂട്ടി എന്നുള്ളത് ഒരു വസ്തുതയാണ്. 50% പകരച്ചുങ്കം എന്നുള്ളത് അമേരിക്കയിലേക്കുള്ള ഭാരതത്തിന്റെ കയറ്റുമതിയുടെ നല്ലൊരു ശതമാനത്തെ ബാധിക്കും എന്ന ആശങ്കയുണ്ട്. എന്നിരുന്നാലും വഴങ്ങി കൊടുക്കാതെ കര്‍ഷകരുടെയും പാലുല്പാദകരുടെയും മറ്റും താല്‍പര്യത്തെ സംരക്ഷിച്ചുകൊണ്ട് പ്രതിരോധിക്കാനാണ് ഭാരതം നിശ്ചയിച്ചിരിക്കുന്നത്. കയറ്റുമതി കുറയുമ്പോള്‍ വിദേശ വ്യാപാര കമ്മി കൂടാനും രൂപയുടെ വിനിമയ മൂല്യം ഇടിയാനും അതുവഴി ഇറക്കുമതി വസ്തുക്കള്‍ക്ക് വില കൂടാനും അത് പണപ്പെരുപ്പത്തിന് ഇടവരുത്താനും സാധ്യതയുണ്ട്.
കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഉണ്ടാകുന്ന ക്ഷീണവും അതുകാരണമുള്ള തൊഴില്‍ നഷ്ടവും ആണ് മറ്റൊരു ഭീഷണി. ഇവയെ പ്രതിരോധിക്കാന്‍ ബഹുമുഖ തന്ത്രങ്ങളാണ് ഭാരതം വിഭാവനം ചെയ്യുന്നത്. നമ്മുടെ ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്‌ട്ര മത്സരക്ഷമത വര്‍ദ്ധിപ്പിക്കുക, ആഭ്യന്തര ഉപഭോഗം കൂട്ടുക, പുതിയ കയറ്റുമതി സാധ്യതകള്‍ ആരായുക, ബാധിക്കപ്പെടുന്ന വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ കൊണ്ടുവരിക എന്നതെല്ലാം ഇതിന്റെ ഭാഗമാണ്. ആത്യന്തികമായ ലക്ഷ്യം നമ്മുടെ ഉത്പാദനക്ഷമതയും ആഗോളതലത്തില്‍ മത്സരിക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ്. ഇതിനുവേണ്ടി സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും അതുവഴി സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ആയാസം കുറയ്‌ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന്റെ ആദ്യ പടി കൂടിയാണ് ഇപ്പോള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എടുത്ത ചരിത്രപരമായ തീരുമാനങ്ങള്‍.
പ്രധാന നിരക്കുമാറ്റങ്ങള്‍
ഏറ്റവും വലിയ ആനുകൂല്യം കിട്ടിയിരിക്കുന്നത് ഇന്‍ഷുറന്‍സ് മേഖലക്കാണ്. ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള 18% നികുതി പൂര്‍ണമായും എടുത്തു കളഞ്ഞു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ ഉല്പന്നങ്ങള്‍ക്ക് 18 ശതമാനവും 12 ശതമാനവും ഉണ്ടായിരുന്ന നികുതികള്‍ അഞ്ചു ശതമാനത്തിലേക്ക് കുറച്ചു. നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്കും 18-12% ങ്ങളില്‍ നിന്നു 5% ത്തിലേക്ക് താഴ്ന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട മിക്ക ഉല്‍പ്പന്നങ്ങളുടെയും നികുതികള്‍ എടുത്തു കളഞ്ഞു. കര്‍ഷകര്‍ക്ക് ആവശ്യമുള്ള ട്രാക്ടര്‍ ടയര്‍, സ്പേര്‍ പാര്‍ട്സ്, കീടനാശിനികള്‍, പോഷക വളങ്ങള്‍, ജലസേചന ഉപാധികള്‍, കൃഷിയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ എല്ലാം നിരക്ക് 18ശതമാനത്തില്‍ നിന്നും 12% ത്തില്‍ നിന്നും 5% ആക്കി കുറച്ചു എന്നുള്ളത് കാര്‍ഷിക മേഖലയ്‌ക്ക് വലിയ ഉത്തേജനം നല്‍കുന്നതാണ്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിരക്ക് 28 ശതമാനത്തില്‍ നിന്നും 18% ആയാണ് കുറയുന്നത്. അതുപോലെ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍, ഡിഷ് വാഷര്‍, വാഷിങ് മെഷീന്‍, മോണിറ്ററുകള്‍, പ്രൊജക്ടറുകള്‍ എന്നിവയുടെ നിരക്ക് 28 ശതമാനത്തില്‍ നിന്നും 18% ത്തിലേക്ക് താഴുന്നു.
ഘടനാപരമായ പരിഷ്‌കാരങ്ങള്‍
നിരക്കുകളില്‍ വരുത്തിയ വെട്ടിക്കുറയ്‌ക്കലിന് പുറമേ ഘടനാപരമായ പരിഷ്‌കാരങ്ങളും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്‍വര്‍ട്ടര്‍ ഡ്യൂട്ടി സ്ട്രക്ചറില്‍ ഉണ്ടായിട്ടുള്ള മാറ്റമാണ്. അതായത് നിവേശ വസ്തുക്കള്‍ക്ക് കൂടിയ നിരക്കും അന്തിമ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ നിരക്കും എന്ന അസാംഗത്യത്തെ കുറിച്ചുയര്‍ന്ന പരാതി പരിഹരിച്ചു. അന്തര്‍ദേശീയ മത്സരക്ഷമതയെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഇനങ്ങളുടെ വര്‍ഗീകരണത്തില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ തിരുത്തപ്പെട്ടു. രജിസ്ട്രേഷന്‍ നടപടികള്‍, റിട്ടേണ്‍ ഫയലിംഗ്, അധികമുള്ള നികുതിയുടെ തിരിച്ചുകൊടുക്കല്‍ എന്നിവയ്‌ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. നഷ്ടപരിഹാര സെസ്സിനെ പറ്റിയുള്ള പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു.
വരുമാനം കുറയുമോ?
ജിഎസ്ടി നിരക്കുകള്‍ തങ്ങളുടെ വരുമാനത്തെ ബാധിക്കുമോ എന്ന ആശങ്ക ചില സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വരുമാനത്തിലെ കുറവ് കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏറിയും കുറഞ്ഞും ഒരുപോലെയാണെന്നതിനാല്‍ ഇതില്‍ വലിയ കാര്യമില്ല. ആഡംബര വസ്തുക്കള്‍ക്ക് 40 ശതമാനത്തിന്റെ പുതിയ ഒരു സ്ലാബ് കൊണ്ടുവന്നതിനാലുള്ള അധിക വരുമാനം കൂടി കണക്കാക്കിയാല്‍ ആകെയുള്ള വരുമാനനഷ്ടം 47,700 കോടി രൂപയായാണ് കണക്കാക്കുന്നത്. ഇത് നമ്മുടെ ആകെ ജിഎസ്ടി വരുമാനത്തിന്റെ രണ്ടര ശതമാനത്തിലും കുറവാണ്. മാത്രമല്ല നിരക്ക് കുറവ് കാരണം ജനങ്ങള്‍ക്ക് കിട്ടുന്ന മിച്ചവും വര്‍ദ്ധിച്ച ഡിമാന്റും ഉല്‍പാദന മേഖലയ്‌ക്ക് ഉണ്ടാകുന്ന ഉന്മേഷവും പുതിയ തൊഴിലവസരങ്ങളും കുറഞ്ഞ നിരക്ക് കാരണമുള്ള മെച്ചപ്പെട്ട നികുതിപാലനവും ഈ രണ്ടര ശതമാനത്തിന്റെ നഷ്ടം ഉടന്‍ തന്നെ നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂര്‍വകാല അനുഭവങ്ങള്‍ ഇതിനെ ശരിവയ്‌ക്കുന്നു. ജിഎസ്ടിയെ ഗബ്ബര്‍സിങ് ടാക്സ് എന്ന പേര് വിളിച്ച് അതൊരു കൊള്ളയാണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും ജിഎസ്ടി നിരക്കുകള്‍ ഒട്ടും കൂടുതലല്ല, കുറച്ചതു ശരിയായില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഡോ. തോമസ് ഐസക്കും സ്പെക്ട്രത്തിന്റെ രണ്ടറ്റങ്ങളിലാണ് നില്‍ക്കുന്നത്. ഇവരുടെ മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ എന്ത് നിലപാട് ആയിരിക്കും സ്വീകരിക്കുക എന്നത് കൗതുകകരമാണ്.
കേരളത്തിന്റെ പരാതി
സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഊതിപ്പെരുപ്പിച്ച കണക്കുകളുമായി ഈ നികുതിയിളവ് സംസ്ഥാനത്തിന് വലിയ വരുമാനക്കുറവ് ഉണ്ടാക്കും എന്നാണ് അവകാശപ്പെടുന്നത്. 8000 കോടി രൂപയുടെ നഷ്ടമുണ്ടാകും എന്ന് അദ്ദേഹം പറയുന്നു. രണ്ടര ശതമാനത്തിന്റെ കുറവേ ഉണ്ടാവുകയുള്ളൂ എന്ന് നമ്മള്‍ കണ്ടു. എന്നിരിക്കെ 33,000 കോടി മാത്രം ജി എസ് ടി വരുമാനമുള്ള കേരളത്തിന് ഇതുകൊണ്ട് 800 കോടി രൂപയുടെ കുറവേ ഉണ്ടാവുകയുള്ളൂ. അതായത് അദ്ദേഹം പറയുന്നതിന്റെ പത്തിലൊന്നു മാത്രം. ആഡംബര കാറുകളുടെയും ബൈക്കുകളുടെയും ലോട്ടറിയുടെയും ഒക്കെ ഒരു പ്രധാന വിപണിയാണ് എന്നുള്ളതുകൊണ്ട് 40 ശതമാനത്തിന്റെ സ്ലാബ് കേരളത്തിന് പ്രയോജനകരമായിരിക്കും. അതായത് താല്‍ക്കാലികമായെങ്കിലും ഉണ്ടാകുന്ന കുറവ് ഈ 800 കോടിയില്‍ നിന്നും വീണ്ടും കുറയാനാണ് സാധ്യത. ചോദനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ബാക്കിയുള്ളത് കൂടി നികത്തുകയും ചെയ്യും.
അഖിലേന്ത്യ തലത്തില്‍ 1.55 ശതമാനം മാത്രം പണപ്പെരുപ്പം ഉള്ളപ്പോള്‍ കേരളത്തിലെ പണപ്പെരുപ്പം 8 ശതമാനത്തിലും കൂടുതലാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് എങ്ങനെയാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ നേതൃത്വം എതിര്‍ക്കുന്നത് എന്നുള്ളത് അതിശയകരമാണ്. ഉല്‍പാദന വര്‍ദ്ധനവാണ് കേരളത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം ഉള്ള പ്രതിവിധി എന്നും നികുതി നിരക്ക് കുറയ്‌ക്കുന്നത് അതിനെയാണ് സഹായിക്കുക എന്നും തിരിച്ചറിയാത്തതാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള കാരണം. ബ്യുറോക്രസി വികസിപ്പിച്ച് തൊഴില്‍ കൊടുത്തു അതിന്റെ ഭാരം നികുതിയായി ജനങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കുന്നത് സാമ്പത്തിക പുരോഗതിയെ സഹായിക്കുകയില്ല. സംസ്ഥാന വരുമാനത്തിന്റെ 81 ശതമാനവും ശമ്പളം പെന്‍ഷന്‍ തുടങ്ങിയ ‘കമ്മിറ്റഡ്’ ചിലവുകള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും ഇത് യുക്തിസഹമായ രീതിയിലേക്ക് കുറയ്‌ക്കാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ ആവുകയില്ല എന്നുള്ള തിരിച്ചറിവാണ് നമുക്ക് വേണ്ടത്.
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോക്ടര്‍ ബിമല്‍ ജലാന്‍ തന്റെ ‘India’s Economic Crisis- the way Ahead’ എന്ന പുസ്തകത്തില്‍ നിര്‍ദേശിക്കുന്ന സുപ്രധാനമായ ഒരു കാര്യമുണ്ട്. വിഭവങ്ങളുടെ വിനിയോഗത്തിലും സാഫല്യത്തിലും ഉള്ള കാര്യക്ഷമത (Ensuring the allocative and productive Efficiency of Reosurces). സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും കേരളം ഇത് ഗൗരവമായി എടുത്തിട്ടില്ല എന്ന് കാണാവുന്നതാണ്. ഒരു ഉദാഹരണം പറയാം. കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അതിന്റെ നിത്യനിദാന ചിലവുകള്‍ നിര്‍വഹിക്കാന്‍ ഏറ്റവും കുറഞ്ഞത് മാസം 30 കോടി രൂപയെങ്കിലും വേണം. പക്ഷേ ജനങ്ങള്‍ക്ക് സബ്സിഡിയായി കൈമാറാന്‍ മൂന്ന് കോടി രൂപ പോലും കണ്ടെത്താന്‍ കോര്‍പ്പറേഷനോ സംസ്ഥാന സര്‍ക്കാരിനോ കഴിയുന്നില്ല. ചിലവിന്റെ 10% പോലും ജനങ്ങള്‍ക്ക് ആനുകൂല്യമായി നല്‍കാന്‍ കഴിവില്ലാത്ത സ്ഥാപനങ്ങളുടെ നിലനില്‍പ്പിന്റെ പ്രസക്തി എന്താണ് എന്നും ഇതെല്ലാം നിലനിര്‍ത്തി ജനങ്ങളുടെ നികുതി ഭാരം കൂട്ടുന്നതിന് ന്യായീകരണം എന്താണ് എന്നുള്ള ചോദ്യം ഒരു പൊതു ഓഡിറ്റിനും വിധേയമാകുന്നില്ല.
വര്‍ധിച്ച നികുതി നിരക്കുകള്‍ നിലനിര്‍ത്തി ജനങ്ങളുടെ ഭാരം കൂട്ടുന്നതിന് പകരം ചിലവുകളുടെ യുക്തിസഹമായ പുനക്രമീകരണം ആണ് സംസ്ഥാനത്തിനു വേണ്ടത് എന്നുള്ള തിരിച്ചറിവ് വരാത്തിടത്തോളം കാലം സംസ്ഥാന സര്‍ക്കാരിന് ജനങ്ങളുടെ ആശയാഭിലാഷങ്ങളെ പൂര്‍ത്തീകരിക്കാന്‍ ഒരുവിധത്തിലും സാധിക്കില്ല എന്നുള്ളതാണ് ഇത് കാണിക്കുന്നത്. സോഷ്യലിസം ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉദ്ഘോഷിക്കുന്ന ഒരു സര്‍ക്കാര്‍ ദശലക്ഷക്കണക്കിന് സാധാരണക്കാരില്‍ നിന്നും പണം പിരിച്ച് ഒന്നോ രണ്ടോ കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന ലോട്ടറിയുടെ ഭാവിയെ പറ്റി ആശങ്കപ്പെടുന്നതിന്റെ വൈരുദ്ധ്യം പോലും അവര്‍ക്കു മനസ്സിലാവുന്നില്ലല്ലോ.
















