പത്തനംതിട്ട: സ്ത്രീകളുടെ ഓണത്തിരക്ക് ഇന്നാണ്. ഉത്രാടം നാളില്‍ ഉച്ചകഴിഞ്ഞാല്‍ അച്ചിമാര്‍ക്കെല്ലാം വെപ്രാളം എന്നൊരു പഴഞ്ചൊല്ലുണ്ട്. കാലം ഏറെ പുരോഗമിച്ചിട്ടും നാട്ടിന്‍പുറത്ത് ഇന്നും ഉത്രാടത്തിരക്ക് നിലനില്‍ക്കുന്നു.
ഇന്നലെ ചന്തകളില്‍ വന്‍ തിരക്കായിരുന്നു. ഉപഭോക്താക്കളില്‍ അധികവും സ്ത്രീകള്‍. അടുക്കളയിലെ ഉത്സവമാണ് ഇന്ന്. നാനാവിധമായ പച്ചക്കറികള്‍ കലവറ നിറഞ്ഞ് ബാക്കിയുള്ളവ അടുക്കളയില്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്‌ച്ച കാണാന്‍ ആറന്മുളയിലെ വീടുകളില്‍ എത്തണം. ഉടവില്ലാതെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു വരുന്ന നാടാണിത്. ഓണം പിറക്കുംമുമ്പേ ഇവിടുത്തെ വീടുകളില്‍ വട്ടിയും മുറവും ചാണകം മെഴുകി ഉണക്കിവയ്‌ക്കും. ഉപ്പേരി വറുത്ത് സൂക്ഷിച്ചു വയ്‌ക്കാന്‍ പ്രത്യേകം കലം വാങ്ങും. ഓണം പിറന്നാല്‍ കലവറയ്‌ക്കൊപ്പം കലവും നിറയും.
പൂരാടം നാളില്‍ തിരുവോണം ഒരുങ്ങാന്‍ പച്ചക്കറികള്‍ വാങ്ങി വയ്‌ക്കും. ഉത്രാടം ഉച്ചകഴിയുന്നതോടെ വീട്ടില്‍ കലപിലയാണ്. തിരുവോണ നാള്‍ പുലരും മുമ്പ് അരങ്ങു വിഭവങ്ങളും അണിയറ വിഭവങ്ങളും തയാറാകണം. അര്‍ദ്ധരാത്രി കഴിഞ്ഞാലും അടുക്കള ഉണര്‍ന്നിരിക്കും.
കാട്ടൂരില്‍ നിന്ന് തിരുവോണത്തോണി ഇന്ന് പുറപ്പെടും
ആചാരപ്പെരുമയില്‍ കാട്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ തിരുവാറന്മുളയ്‌ക്ക് യാത്രതിരിക്കും.
കഴിഞ്ഞ ദിവസം കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ടു കടവില്‍ നിന്ന് അറിയിപ്പു തോണിയില്‍ യാത്ര പുറപ്പെട്ട മങ്ങാട്ടില്ലം അനൂപ് നാരായണ ഭട്ടതിരി വിവിധ നദികള്‍ പിന്നിട്ട് ഇന്ന് കാട്ടൂര്‍ മഠത്തില്‍ എത്തിച്ചേരും. ഉച്ചയോടെ കാട്ടൂര്‍ ക്ഷേത്രക്കടവിലെത്തുന്ന ഭട്ടതിരിയെ ഉപദേശകസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ആചാരപൂര്‍വമാണ് സ്വീകരിക്കുക.
ഭട്ടതിരി വൈകിട്ട് ദീപാരാധനയ്‌ക്ക് മുമ്പായി ഭഗവാനെ വണങ്ങിയശേഷം, മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പകര്‍ന്ന് നല്കിയ ദീപവുമായി ക്ഷേത്രക്കടവില്‍ തയാറാക്കി നിര്‍ത്തിയ തിരുവോണത്തോണിയിലേക്ക് പ്രവേശിക്കും.
ഈ ദീപമാണ് ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കില്‍ തിരുവോണനാള്‍ രാവിലെ തെളിയിക്കുക. ദീപം തോണിയില്‍ പ്രതിഷ്ഠിക്കുന്നതോടൊപ്പം ഭഗവാനുള്ള തിരുവോണ വിഭവങ്ങളും കയറ്റും. തോണിക്ക് അകമ്പടി സേവിക്കാനായി പള്ളിയോടങ്ങള്‍ വൈകിട്ട് അഞ്ചു മണിയോടെ ക്ഷേത്രക്കടവില്‍ എത്തും. വഞ്ചിപ്പാട്ടും വായ്‌ക്കുരവയും നിറഞ്ഞ മുഹൂര്‍ത്തത്തില്‍ തോണി ആദ്യം കിഴക്കോട്ടാണ് പോകുക. തുടര്‍ന്ന് തിരിഞ്ഞ് ഒഴുക്കിന് അനുകൂലമായി ആറന്മുളയ്‌ക്ക് നീങ്ങും.
















