തിരുവനന്തപുരം: വയനാട്ടിലും കാസര്‍കോഡിലും ഉള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദസര്‍ക്കാര്‍ അനുമതി ലഭിച്ചതിനേക്കാള്‍ വേഗത്തിലാണ് അവകാശവാദം വന്നത്. വയനാട്ടിലെ മെഡിക്കല്‍ കോളെജ് ലഭിക്കാന്‍ തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച പരിശ്രമം താന്‍ പൂര്‍ത്തിയാക്കിയെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ അവകാശവാദം. ഇതിന് കോണ്‍ഗ്രസുകാര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് അഴിച്ചുവിടുന്നത്.
വാസ്തവത്തില്‍ വിജയിച്ച ശേഷം വയനാട്ടുകാര്‍ക്ക് കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടുള്ള എംപിയായിരുന്നു പ്രിയങ്ക. പ്രിയങ്ക വയനാട്ടില്‍ എത്താത്തതില്‍ കൂടെക്കൂടെ നാട്ടുകാര്‍ അമര്‍ഷം പ്രകടിപ്പിക്കാറുമുണ്ട്. അതിനിടയിലാണ് താന്‍ വയനാട്ടിലെ മെഡിക്കല്‍ കോളെജ് കൊണ്ടുവന്നു എന്ന് പ്രിയങ്ക അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
ഭാഗ്യത്തിന് കാസര്‍കോട്ടെ എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇതുവരെ കാസര്‍കോട്ടെ മെഡിക്കല്‍ കോളെജിന് ക്രെഡിറ്റ് അവകാശപ്പെട്ട് എത്തിയിട്ടില്ല. നാളെയോ മറ്റന്നാളോ എത്തുമായിരിക്കും. സംസ്ഥാനത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് രണ്ട് മെഡിക്കല്‍ കോളെജുകളും തന്റെ പരിശ്രമഫലം മൂലം കിട്ടിയതാണെന്നും ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
വയനാട് മെഡിക്കല്‍ കോളെജിനായി 45 കോടി ചെലവിള്‍ മള്‍ട്ടി പര്‍പസ് ബ്ലോക്ക് സാധ്യമാക്കിയതായി വീണ ജോര്‍ജ്ജ് അവകാശപ്പെടുന്നു. 45 കോടിയില്‍ 27 കോടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്നര്‍ത്ഥം. പുതിയ മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാനസര്‍ക്കാരുകള്‍ 40 ശതമാനം ഫണ്ടുമാണ് വിനിയോഗിക്കുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം 90 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് നല്‍കുക.
ഭാഗ്യം കേന്ദ്രസര്‍ക്കാരിന് പ്രിയങ്കയോ വീണ ജോര്‍ജ്ജോ യാതൊരു അവകാശവാദവും നല്‍കിയിട്ടില്ല. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് വയനാട്ടിലെയും കാസര്‍കോട്ടെയും മെഡിക്കല്‍ കോളെജുകള്‍ക്ക് പച്ചക്കൊടി വീശിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് രാജ്യത്തെ മെഡിക്കല്‍ കോളെജുകള്‍ക്ക് അംഗീകാരം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി.”ആഗോളതലത്തില്‍ മെഡിക്കല്‍ പഠന രംഗത്ത് നേതൃപദവി കയ്യാളാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിന് കരുത്തുപകരാന്‍ മെഡിക്കല്‍ പഠനം കയ്യെത്തിപ്പിടിക്കാന്‍ എല്ലാവര്‍ക്കും സാധ്യമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവരികയാണ് ഈ സര്‍ക്കാര്‍. 13ഭാഷകളില്‍ നീറ്റ് പരീക്ഷ അനുവദിച്ചത് വഴി ഉള്‍ഗ്രാമങ്ങളിലുള്ള കുട്ടികള്‍ക്ക് വരെ മെഡിക്കല്‍ പ്രവേശനം സാധ്യമാകുന്നു”. -കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നദ്ദ പറയുന്നു.
പൊതുവേ കൂടുതല്‍ മെഡിക്കല്‍ കോളെജുകള്‍ കൊണ്ടുവരിക എന്ന നയമാണ് മോദിക്കുള്ളത്. കഴിഞ്ഞ 70 വര്‍ഷത്തെ കണക്കെടുത്താല്‍ (അതായത് സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ രാജ്യത്ത് ആകെ 387 മെഡിക്കല്‍ കോളെജുകളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മോദിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ പുതുതായി ആരംഭിച്ചത് 319 മെഡിക്കല്‍ കോളെജുകളാണ്. മോദിയ്‌ക്ക് മുന്‍പ് 51000 മെഡിക്കല്‍ സീറ്റുകളേ ഇന്ത്യയില്‍ ലഭ്യമായിരുന്നുള്ളൂ. പത്ത് വര്‍ഷത്തെ ഭരണത്തിനുള്ളില്‍ ഇത് ഒരു ലക്ഷത്തി ഏഴായിരം സീറ്റുകളാക്കി ഉയര്‍ത്തി. ഗാന്ധി കുടുംബം 40 വര്‍ഷം ഭരിച്ചിട്ട് സാധിച്ചത് പത്ത് വര്‍ഷം കൊണ്ട് മോദി സാധിച്ചു എന്നര്‍ത്ഥം. ചികിത്സാരംഗത്തും ആരോഗ്യ പഠനരംഗത്തും ഇന്ത്യയെ മുന്നോട്ട് കുതിപ്പിക്കാന്‍ വേണ്ടി കൂടുതല്‍ മെഡിക്കല്‍ കോളെജുകള്‍ അനുവദിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്ന സര്‍ക്കാരാണ് മോദിയുടേത്. അതിന്റെ ഗുണഫലം ഇപ്പോള്‍ വയനാട്ടിനും കാസര്‍കോഡിനും കൂടി ലഭിച്ചിരിക്കുന്നു.
















