ചണ്ഡീഗഢ്: നിലയ്‌ക്കാതെ പെയ്യുന്ന മഴമൂലം നദികള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫസില്‍ക്ക, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍പൂര്‍, അമൃതസര്‍ എന്നിവ ഉള്‍പ്പെടെ 23 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു.
ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും തുടരുന്ന കനത്ത മഴ മൂലം നിരവധി അരുവികള്‍ കരകവിഞ്ഞൊഴുകിയതിന് പുറമെ പ്രധാനനദികളായ സത്ലെജ്, ബിയാസ്, രവി എന്നിവും കരകവിഞ്ഞൊഴുകുകയാണ്. ഏകദേശം 1655 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്..
മൂന്ന് ലക്ഷം ഏക്കർ കൃഷി സ്ഥലത്തിലും വെള്ളം കയറി. 1.48 ലക്ഷം ഹെക്ടറുകളിലധികം കാര്‍ഷിക വിളകള്‍ വെള്ളത്തിനടിയിലായി. നിരവധി കര്‍ഷകര്‍ക്ക് കന്നുകാലികളെ നഷ്ടമായി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 20,000 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ കൃഷിക്കളങ്ങളില്‍ എട്ട് മുതല്‍ പത്തടി വരെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ബോട്ടും വള്ളങ്ങളും ഉപയോഗിച്ചാണ് എല്ലാവരും യാത്ര ചെയ്യുന്നത്. തങ്ങളുടെ വീടും ഭൂമിയും കന്നുകാലികളും നഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കാന്‍ പലരും തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകള്‍ നിലകളിലും ചിലര്‍ സ്വന്തം വീടിന്റെ ടെറസ്സുകളിലും താമസിക്കുകയാണ്. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അപകടമേഖലകളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടച്ചിട്ടു. സെപ്തംബര്‍ ഏഴ് വരെ കോളെജുകള്‍ അടച്ചിടും. മൊഹാലി, ഫിറോസ്പൂർ, കപൂർത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവുമധികം വെള്ളപ്പൊക്കം ബാധിച്ചത്. വിവിധയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതതടസമുണ്ടായി.
ഏകദേശം 1655 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ഭക്ര അണക്കെട്ടില്‍ രാവിലെ 1677.84 അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഈ അണക്കെട്ടിന്റെ പരമാവധി ശേഷി 1680 അടി മാത്രമാണ്.
















