ഹര്‍ദീപ് സിംഗ് പുരി
കേന്ദ്ര പെട്രോളിയം & പ്രകൃതി വാതക മന്ത്രി
വിജയത്തിന് മുമ്പ് പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നത് ഭാരതീയ സംസ്‌കാരത്തില്‍ കാലാതീതമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സമുദ്രം കടയുന്നത് പോലെ – പാലാഴി മഥനം പോലെ – പ്രക്ഷുബ്ധതയില്‍ അമൃത് ഉയര്‍ന്നു വന്നതുപോലെ, സാമ്പത്തിക പ്രതിസന്ധികള്‍ നമുക്ക് എല്ലായ്‌പ്പോഴും നവോന്മേഷം പകര്‍ന്നു നല്‍കിയിട്ടുണ്ട്. 1991-ലെ പ്രതിസന്ധിയില്‍ നിന്ന് ഉദാരവത്ക്കരണം ആരംഭിച്ചു; കോവിഡ് മഹാമാരിയില്‍ നിന്ന് ഡിജിറ്റല്‍ രംഗത്തെ കുതിച്ചുചാട്ടം സാധ്യമായി. ഇന്ന്, സംശയാലുക്കളായ ചില ആളുകള്‍ ഭാരതത്തെ ‘നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ചെറുത്തുനില്‍പ്പിന്റെ വസ്തുതാപരമായ യാഥാര്‍ത്ഥ്യങ്ങള്‍ ആ വിശേഷണത്തെ വെല്ലുവിളിക്കുന്നു: വേഗതയേറിയ വളര്‍ച്ച, ശക്തമായ അടിത്തറ, വിശാലമായ അവസരം എന്നിവയിലൂടെ.
മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചയുടെ ഏറ്റവും പുതിയ കണക്കുകള്‍ നോക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി 7.8% വളര്‍ന്നു. കഴിഞ്ഞ അഞ്ച് പാദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സമ്പദ്വ്യവസ്ഥയുടെ ഒന്നിലധികം മേഖലകള്‍ ഒരേസമയം വികസിക്കുന്ന ഈ വളര്‍ച്ച സമഗ്രമാണെന്നതാണ് നിര്‍ണായകം: ജിവിഎ 7.6% ഉയര്‍ന്നു, ഉത്പാദനം 7.7%, നിര്‍മാണം 7.6%, സേവന മേഖല 9.3%.നോമിനല്‍ ജിഡിപി 8.8% വര്‍ദ്ധിച്ചു. ഇത് ഒറ്റപ്പെട്ട ഒരു കുതിച്ചുചാട്ടമല്ല; വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം, ശക്തമായ നിക്ഷേപം, സമ്പദ്വ്യവസ്ഥയിലുടനീളമുള്ള ചെലവുകള്‍ കുറയ്‌ക്കുന്ന സ്ഥായിയായ പൊതു മൂലധന, ലോജിസ്റ്റിക് പരിഷ്‌കാരങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു.
നിലവില്‍ ഭാരതം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് – ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ. ഒന്നാമത്തെയും രണ്ടാമത്തെയും വലിയ സമ്പദ് വ്യവസ്ഥകളായ യുഎസിനെയും ചൈനയെയും പോലും മറികടക്കുന്നതാണ് ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക്. നിലവിലെ നിരക്കില്‍ മുന്നേറുകയാണെങ്കില്‍, ഈ ദശകം അവസാനിക്കുന്നതിന് മുമ്പ് ജര്‍മ്മനിയെ മറികടന്ന് വിപണി വിനിമയ അടിസ്ഥാനത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാന്‍ ഭാരതം സുസജ്ജമാണ്. നമ്മുടെ മുന്നേറ്റം ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുന്നു; ഭാരതം ആഗോള വളര്‍ച്ചയുടെ 15%-ത്തിലധികം സംഭാവന ചെയ്യുന്നു എന്നാണ് സ്വതന്ത്ര കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിപണികളും റേറ്റിങ് ഏജന്‍സികളും ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചിട്ടുണ്ട്. ശക്തമായ വളര്‍ച്ച, ധനപരമായ വിശ്വാസ്യത, സാമ്പത്തിക ഏകീകരണം എന്നിവ ചൂണ്ടിക്കാട്ടി എസ് ആന്‍ഡ് പി ഗ്ലോബല്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ഭാരതത്തിന്റെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തി. ഇത് വായ്‌പാ ചെലവുകള്‍ കുറയ്‌ക്കുകയും നിക്ഷേപക അടിത്തറ വിപുലമാക്കുകയും ചെയ്യും. ‘ഡെഡ് ഇക്കണോമി’ എന്ന ആഖ്യാനത്തെയും ഇത് തകര്‍ക്കുന്നു: അപകട സാദ്ധ്യതകള്‍ സ്വതന്ത്രമായി വിലയിരുത്തുന്ന ഏജന്‍സികള്‍ അവരുടെ റേറ്റിങ്ങുകള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നു.
ആര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നതും പ്രധാനമാണ്. 2013-14നും 2022-23നും മധ്യേ, 24.82 കോടി ഭാരതീയര്‍ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ബാങ്ക് അക്കൗണ്ടുകള്‍, ശുദ്ധമായ പാചക ഇന്ധനം, ആരോഗ്യ പരിരക്ഷ, പൈപ്പ് വഴി കുടി വെള്ളം എന്നിങ്ങനെ അടിസ്ഥാന സേവനങ്ങളുടെ വിതരണത്തിലും,ഗുണപരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ദരിദ്രരെ പ്രാപ്തരാക്കുന്ന നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളിലും ഇത് ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിനും ശ്രദ്ധേയമായ ജനസംഖ്യാ വെല്ലുവിളികള്‍ക്കും നടുവില്‍ – വളര്‍ച്ചയുടെ ഈ തോത് അനന്യമാണ്. മൂല്യവത്തായ ഭാരത മാതൃക മുന്നോട്ടു വയ്‌ക്കുന്നത് സമവായ സൃഷ്ടി, മത്സരാധിഷ്ഠിത ഫെഡറലിസം, ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പൗരന്മാരിലേക്കുമെത്തുക എന്നിവയാണ്. ഇതിന്റെ പ്രഖ്യാപനം സാവധാനമാണ്, നിര്‍വ്വഹണം വേഗതയാര്‍ന്നതാണ്, നിലനില്‍പ്പ് സ്ഥായിയാണ്. സ്വേച്ഛാധിപത്യ മത്സരാര്‍ത്ഥികളുമായി വിമര്‍ശകര്‍ നമ്മെ താരതമ്യം ചെയ്യുമ്പോള്‍, അവര്‍ വസ്തുതകള്‍ തമസ്‌കരിക്കുന്നു: നാം ഒരു മാരത്തണ്‍ ഓട്ടക്കാരന്റെ മനോനിലയോടെ സ്വന്തം സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്.
രാജ്യത്തിന്റെ പെട്രോളിയം മന്ത്രി എന്ന നിലയില്‍, നമ്മുടെ ഊര്‍ജ്ജ സുരക്ഷ ദ്രുതഗതിയിലുള്ള ഈ വളര്‍ച്ചയെ എങ്ങനെ പിന്തുണയ്‌ക്കുന്നുവെന്ന് എനിക്ക് സാക്ഷ്യപ്പെടുത്താന്‍ കഴിയും. ഇന്ന് ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവ്, നാലാമത്തെ വലിയ അസംസ്‌കൃത എണ്ണ ശുദ്ധീകരണ സംവിധാനം, നാലാമത്തെ വലിയ എല്‍എന്‍ജി ഇറക്കുമതി രാജ്യം എന്നീ നിലകളില്‍ പ്രശസ്തമാണ്. ദശാബ്ദത്തിന്റെ അവസാനത്തോടെ 400 MTPA ശേഷി കൈവരിക്കുകയെന്ന വ്യക്തമായ പദ്ധതിയോടെ, പ്രതിദിനം 5.2 ദശലക്ഷം ബാരലിലധികം ശുദ്ധീകരണ ശേഷി നാം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
2047 ആകുമ്പോഴേക്കും ഭാരതത്തിന്റെ ഊര്‍ജ്ജ ആവശ്യകത ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ആഗോള ഊര്‍ജ്ജ സ്ഥിരതയില്‍ നമ്മുടെ വിജയം നിര്‍ണ്ണായകമാണ്. സുരക്ഷയും പരിഷ്‌കരണവും സമന്വയിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം. 2021-ല്‍ അവസാദ തടങ്ങളുടെ 8% ആയിരുന്ന പര്യവേക്ഷണ വിസ്തീര്‍ണ്ണം 2025-ല്‍ 16% ആയി വര്‍ദ്ധിച്ചു. 2030 ആകുമ്പോഴേക്കും ഇത് ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിക്കുകയാണ് ലക്ഷ്യം. ‘നോ-ഗോ’ എന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളില്‍ 99% കുറവ് വരുത്തിയത് വലിയ സാധ്യതകള്‍ തുറന്നു നല്‍കി. ഒപ്പം, ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിംഗ് നയം സുതാര്യവും മത്സരാധിഷ്ഠിതവുമായ ലേലം ഉറപ്പാക്കുന്നു. പുതിയ ഗ്യാസ് വിലനിര്‍ണ്ണയ പരിഷ്‌കാരങ്ങള്‍ – ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റുമായി വിലകള്‍ ബന്ധിപ്പിച്ചതും ആഴക്കടല്‍ പര്യവേക്ഷണം, പുതിയ എണ്ണക്കിണറുകള്‍ എന്നിവയ്‌ക്ക് 20% പാരിതോഷികം വാഗ്ദാനം ചെയ്തതും – നിക്ഷേപത്തിന് പ്രചോദനമായി.
നമ്മുടെ ഊര്‍ജ്ജ ഗാഥ കേവലം ഹൈഡ്രോകാര്‍ബണുകളുമായി മാത്രം ബന്ധപ്പെട്ടതല്ല; അത് പരിവര്‍ത്തനത്തെ സംബന്ധിച്ചത് കൂടിയാണ്. 2014-ല്‍ 1.5% ആയിരുന്ന എഥനോള്‍ മിശ്രിതം വര്‍ദ്ധിച്ച്, ഇതിലൂടെ 1.25 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കുകയും 1 ലക്ഷം കോടിയിലധികം കര്‍ഷകര്‍ക്ക് നേരിട്ട് കൈമാറുകയും ചെയ്യുന്ന പരിതഃസ്ഥിതിയിലേക്ക് എത്തിനില്‍ക്കുന്നു. 2028 ആകുമ്പോഴേക്കും 5% ബ്ലെന്‍ഡിംഗ് മാന്‍ഡേറ്റ് (ഫോസില്‍ ഇന്ധനങ്ങളുമായി പുനരുപയോഗ ഇന്ധനത്തിന്റെ ഒരു നിശ്ചിത ശതമാനം കലര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ബ്ലെന്‍ഡിംഗ് മാന്‍ഡേറ്റ്) ലക്ഷ്യമിട്ട്, SATATന് കീഴില്‍ 300-ലധികം സമ്മര്‍ദ്ദിത ജൈവ ഇന്ധന പ്ലാന്റുകള്‍ ആരംഭിച്ചു. കൂടാതെ എണ്ണ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഹരിത ഹൈഡ്രജന്റെ കാര്യത്തില്‍ മുന്നേറുകയാണ്. റഷ്യയില്‍ നിന്ന് ഭാരതം അസംസ്കൃത എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. നമുക്ക് യാഥാര്‍ത്ഥ്യത്തെ തെറ്റിദ്ധാരണകളില്‍ നിന്ന് വേര്‍തിരിച്ച് കാണാം. ഇറാനിയന്‍, വെനസ്വേലന്‍ അസംസ്‌കൃത എണ്ണകളെപ്പോലെ റഷ്യന്‍ എണ്ണയ്‌ക്ക് ഒരിക്കലും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. പകരം, എണ്ണ വിതരണം തടസ്സരഹിതമായി തുടരാനും അതേസമയം റഷ്യയുടെ വരുമാനം പരിമിതപ്പെടുത്താനും ജി-7, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് ‘മൂല്യപരിധി’ സംവിധാനം നടപ്പാക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ 18 ഘട്ടങ്ങളിലായി നിലവില്‍ വന്ന നിയന്ത്രണ പാക്കേജുകളെല്ലാം ഭാരതം പാലിച്ചിട്ടുണ്ട്. നിയമപരമായ ചരക്കുനീക്ക മാര്‍ഗങ്ങളും ഇന്‍ഷുറന്‍സ് രീതികളുമുപയോഗിച്ച് നിയമവിധേയ വ്യാപാരികളിലൂടെയും ഓഡിറ്റ് ചെയ്യപ്പെട്ട സംവിധാനങ്ങളിലൂടെയുമാണ് എല്ലാ ഇടപാടുകളും നടത്തിയത്. ഭാരതം നിയമങ്ങള്‍ ലംഘിച്ചിട്ടില്ല; മറിച്ച് വിപണി സുസ്ഥിരമാക്കുകയും ആഗോള വില കുതിച്ചുയരാതെ നിയന്ത്രിക്കുകയുമാണ് ചെയ്തത്.
റഷ്യന്‍ എണ്ണയെ വെളുപ്പിച്ചെടുക്കുന്ന കേന്ദ്രമായി ഇന്ത്യ മാറിയെന്ന് ചില വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണമാണ്. നിലവിലെ വാദപ്രതിവാദങ്ങള്‍ തുടങ്ങുന്നതിന് ഏറെക്കാലം മുന്‍പുതന്നെ ദശാബ്ദങ്ങളായി ലോകത്തെ നാലാമത് വലിയ പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതി രാജ്യമാണ് ഇന്ത്യ. രാജ്യത്തെ എണ്ണശുദ്ധീകരണശാലകള്‍ ലോകത്തെ വിവിധ ഭാഗങ്ങളിലെ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കുന്നുണ്ട്. വിതരണ ശൃംഖലകള്‍ നിലനിര്‍ത്താന്‍ കയറ്റുമതി സഹായിക്കുന്നു; റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം യൂറോപ്പ് പോലും നമ്മുടെ ഇന്ധനങ്ങളെ ആശ്രയിച്ചുതുടങ്ങി. കയറ്റുമതിയുടെ അളവും സംസ്‌കരണ വരുമാനവും ഏറെക്കുറെ സമാനമായി തുടരുന്നതിനാല്‍ ലാഭമുണ്ടാക്കുന്നുവെന്ന അവകാശവാദത്തിന് ഇവിടെ പ്രസക്തിയില്ല.
ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡീസല്‍ ലിറ്ററിന് 10 രൂപ വരെ നഷ്ടം സഹിച്ചു; കേന്ദ്ര – സംസ്ഥാന നികുതികള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിദേശത്തേക്ക് പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്ന എണ്ണശുദ്ധീകരണശാലകള്‍ പെട്രോളിന്റെ 50 ശതമാനവും ഡീസലിന്റെ 30 ശതമാനവും ആഭ്യന്തര വിപണിയില്‍ വില്‍ക്കണമെന്ന നിയമങ്ങള്‍ നിര്‍ബന്ധമാക്കി.
നഷ്ടം സഹിച്ച് കൈക്കൊണ്ട ഈ നടപടികളിലൂടെ ഒരു പെട്രോള്‍ പമ്പിലും ഇന്ധനം തീര്‍ന്നുപോകുന്ന സ്ഥിതിയില്ലെന്നും രാജ്യത്തെ കുടുംബങ്ങള്‍ക്ക് സുസ്ഥിര വിലയില്‍ ഇന്ധനം ലഭിക്കുന്നുവെന്നും ഉറപ്പാക്കാനായി. ലോകത്തെ രണ്ടാമത് വലിയ ഉല്പാദകരും ആഗോള എണ്ണയുടെ ഏകദേശം 10% വിതരണം ചെയ്യുന്നവരുമായ ഒരു രാജ്യത്തിന് ബദലില്ലെന്നതാണ് വിശാലമായ വസ്തുത. ഇതിനെതിരെ വിരല്‍ ചൂണ്ടുന്നവര്‍ ഈ വസ്തുത അവഗണിക്കുകയാണ്. എല്ലാ അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും പാലിച്ച് ഭാരതം നടത്തിയ ഈ നീക്കം എണ്ണവില ബാരലിന് 200 ഡോളര്‍ എന്ന വലിയ ആഘാതത്തില്‍നിന്ന് ലോകത്തെ പ്രതിരോധിച്ചു. ‘വസുധൈവ കുടുംബക’മെന്ന രാജ്യത്തിന്റെ നാഗരിക മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന നടപടിയാണിത്.
‘ലോകത്തിനായി ഭാരതത്തില്‍ നിര്‍മിച്ചത്’ എന്ന ഇതേ കാഴ്ചപ്പാടാണ് രാജ്യത്ത് വളര്‍ന്നുവരുന്ന പുതിയ വ്യാവസായിക വിപ്ലവത്തിന് രൂപം നല്‍കുന്നത്. അര്‍ധചാലകങ്ങള്‍, ഇലക്ട്രോണിക്‌സ്, പുനരുപയോഗ ഊര്‍ജം, പ്രതിരോധം, സവിശേഷ രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളെല്ലാം ഇതിലുള്‍പ്പെടുന്നു. ഉല്പാദനബന്ധിത പ്രോത്സാഹന പദ്ധതിയും പി.എം. ഗതിശക്തി പദ്ധതിയിലൂടെ സജ്ജീകരിച്ച ചരക്കുനീക്ക ശൃംഖലയും ഈ വിപ്ലവത്തിന് ശക്തി പകരുന്നു. അര്‍ധചാലക രംഗത്തെ വലിയ മുന്നേറ്റം നയങ്ങളുടെ ഗൗരവത്തെയും ഫലപ്രദമായ നടത്തിപ്പിനെയും അടിവരയിടുന്നു. അര്‍ധചാലക ദൗത്യത്തിന് കീഴില്‍ നാല് പുതിയ അര്‍ധചാലക നിര്‍മാണ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അടുത്തിടെ അനുമതി നല്‍കി. കൂടാതെ ജപ്പാനിലെ അര്‍ധചാലക നിര്‍മാണ കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചതും ജാപ്പനീസ് കമ്പനികള്‍ ഭാരതത്തില്‍ വീണ്ടും നിക്ഷേപത്തിന് തയ്യാറായതും വിശ്വസനീയവും സുരക്ഷിതവുമായ സാങ്കേതിക വിതരണ ശൃംഖലകളെന്ന പൊതുലക്ഷ്യത്തെ സൂചിപ്പിക്കുന്നു.
മുന്നോട്ടുള്ള പാത പ്രതീക്ഷ പകരുന്നതാണ്. സ്വതന്ത്ര ഏജന്‍സികളുടെ പ്രവചനങ്ങളനുസരിച്ച് (യൂറോപ്യന്‍ യൂണിയന്‍) 2038-ഓടെ ക്രയ-വിക്രയ ശേഷിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാമത് വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറിയേക്കാം. അന്ന് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 34 ട്രില്യണ്‍ ഡോളറിന് മുകളിലായിരിക്കും. സുസ്ഥിര പരിഷ്‌കരണങ്ങള്‍, മാനവവിഭവശേഷി, എല്ലാ സംരംഭങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ശുദ്ധവും വിശ്വസനീയവുമായ ഊര്‍ജം എന്നിവയെ ആശ്രയിച്ചാണ് വളര്‍ച്ചയുടെ ഈ പാതയില്‍ നാം മുന്നേറുന്നത്.














