അങ്കുര്‍ സിയോട്ടെ/ ആര്‍. ഇന്ദുചൂഡന്‍
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍, നാം അധികം ശ്രദ്ധിക്കാതെ പോകുന്ന ചിലരുണ്ട്. വഴിയോരങ്ങളിലും, ഗ്രാമാതിര്‍ത്തികളിലും, ഒഴിഞ്ഞ മൈതാനങ്ങളുടെ പരിസരങ്ങളിലുമായി ടെന്റുകളിലും, മറ്റുമായി ജീവിച്ചുപോകുന്നവര്‍. ഒരു നാട് വിട്ട്, മറ്റൊരു നാട്ടിലേക്ക് ഉപജീവനത്തിനായി പലായനം ചെയ്തു പോകുന്ന അവരെ നാടോടികള്‍ എന്ന് നാം വിളിച്ചു. പക്ഷെ, അവരെ പറ്റി കൂടുതലറിയാന്‍ നമ്മളാരും ശ്രമിച്ചില്ല. നൊമാഡിക്, സെമി -നൊമാഡിക്, ഡീ – നോട്ടിഫൈഡ് ഗോത്രങ്ങള്‍ എന്നിങ്ങനെ പല നാടോടി വിഭാഗങ്ങളുണ്ട്. ഒരു കുറ്റകൃത്യവും ചെയ്യാത്ത നിങ്ങള്‍ സ്വയം ഒരു സ്വാഭാവിക കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് എന്തു തോന്നും? ഇന്ന് നമ്മുടെ വീട്ടില്‍ ജനിച്ച ഒരു കുട്ടിയുടെ പേര് കുറ്റവാളികളുടെ പട്ടികയില്‍ ചേര്‍ത്താല്‍, നിങ്ങള്‍ എന്താകും ആലോചിക്കുക? അത്തരത്തില്‍, 1871 – ലെ ക്രിമിനല്‍ ട്രൈബ് ആക്ടിലൂടെ ചില നാടോടി വിഭാഗങ്ങളെ മാത്രം അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വാഭാവിക കുറ്റവാളികളായി മുദ്രകുത്തി. ചരിത്രത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ക്രൂരതകള്‍ കാരണം ജീവിതത്തില്‍ കഷ്ട നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്ന നാടോടി സമുദായങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സുപ്രധാന ദിനമായിരുന്നു 1952 ആഗസ്ത് 31. വിമുക്തി ദിവസ് എന്നറിയപ്പെടുന്ന ക്രിമിനല്‍ ട്രൈബ് ആക്ട് റദ്ദ് ചെയ്ത ഈ ദിവസം ചരിത്രപുസ്തകത്തിലെ വെറുമൊരു അദ്ധ്യായം മാത്രമല്ല. സ്വതന്ത്ര ഭാരതത്തിന്റെ സാമൂഹിക ഐക്യത്തിന്റെയും വികസനത്തിന്റെയും ഗതിയെ നിര്‍ണ്ണയിക്കുന്ന ഒരു വൈകാരിക സംഭവം കൂടിയാണിത്. സ്വാതന്ത്ര്യം എന്നത് രാഷ്‌ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം കൂടിയാണെന്ന് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.
ക്രിമിനല്‍ ട്രൈബ് ആക്ട് വന്നതെങ്ങനെ ?
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും നിരവധി സേവനങ്ങള്‍ നല്‍കുകയും ചെയ്ത നാടോടികളായ ദേശസ്‌നേഹികള്‍ അക്കാലത്ത് പര്‍വതങ്ങളിലും കാടുകളിലും സമാധാനപരമായി ജീവിച്ചിരുന്നു. അവര്‍ സ്വാതന്ത്ര്യത്തിനായി പോരാടി, ആയുധങ്ങള്‍ തയ്യാറാക്കി, സൈനികരെ ആയുധങ്ങളോടെ വനങ്ങളിലൂടെ സഞ്ചരിക്കാന്‍ സഹായിച്ചു. സുപ്രധാനമായ വിവരങ്ങള്‍ നമ്മിലേക്ക് എത്തിക്കാനും അവര്‍ സഹായിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരമായാണ് ഈ ക്രിമിനല്‍ നിയമം അവരുടെ മേല്‍ വന്നത്.
ദേശസ്‌നേഹമുള്ള ഒരു സമൂഹത്തെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും, ശപിക്കപ്പെട്ട ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തിയവരെ പിന്തുണച്ച് അവരുടെ അടിമത്തം സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് അവര്‍ ചെയ്ത ഒരേയൊരു കുറ്റം. തത്ഫലമായി, അവര്‍ ഇന്നും കഷ്ടപ്പെടുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അവര്‍ നിശബ്ദമായി പോരാടി, കുടുംബങ്ങളെ ബലിയര്‍പ്പിച്ചു, ഒടുവില്‍ കുറ്റവാളികളായി കണക്കാക്കപ്പെട്ടു.
ഡീ -നോട്ടിഫിക്കേഷന് ശേഷവും തുടരുന്ന ദുരിതങ്ങള്‍ 1952 ആഗസ്ത് 31 – ന് ഡീ-നോട്ടിഫിക്കേഷന്‍ പ്രാബല്യത്തില്‍ വന്നെങ്കിലും, തുടര്‍ന്നും കയ്‌പ്പേറിയ ജീവിതം തന്നെയാണ് അവര്‍ അനുഭവിച്ചുപോരുന്നത്. 2018-ല്‍ ഐഡെറ്റ് കമ്മിഷന്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ക്രിമിനല്‍ ട്രൈബ് ആക്ടിലൂടെ, ഭാരതത്തിലെ 425 സമുദായങ്ങളെ സ്വാഭാവിക കുറ്റവാളികളായി പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ മാത്രം 68 സമുദായങ്ങളായിരുന്നു അത്തരത്തില്‍ ഉണ്ടായിരുന്നത്. ഈ ക്രൂരമായ നിയമം അവരുടെ വ്യക്തിത്വത്തെ മാത്രമല്ല, വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയെയും നശിപ്പിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരെ പൊതുസമൂഹത്തില്‍ നിന്ന് ഒഴിവാക്കി. ഈ അന്യായമായ നിയമം നിരവധി സമൂഹങ്ങളെ 81 വര്‍ഷത്തേക്ക് ദുരിതത്തില്‍ തളച്ചു.
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വ്യക്തിക്കും തുല്യമായ അവസരം ലഭിച്ചാല്‍ മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യം സാധ്യമാകുകയുള്ളൂ. വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ അവര്‍ക്ക് കൃത്യമായ പ്രാതിനിധ്യം ലഭിക്കേണ്ടിയിരിക്കുന്നു. ഈ സമൂഹങ്ങള്‍ ഭാവിയില്‍ അഭിവൃദ്ധി പ്രാപിക്കണമെങ്കില്‍, ആദ്യം അവര്‍ ആരാണെന്ന് നാം തിരിച്ചറിയണം. നാടോടികളുടെ കല, സംസ്‌കാരം, ജീവിതശൈലി എന്നിവ സംരക്ഷിക്കുന്നതിനായി രാജ്യമെമ്പാടും സാംസ്‌കാരിക പരിപാടികള്‍, ബോധവത്കരണ റാലികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടത്തേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്നതുപോലെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്ന് വിസ്മരിക്കരുത്.












