കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡി മുന്നണിയില്‍ അതിന്റെ നേതാക്കളും, അധികാരം തങ്ങളില്‍ നിന്ന് അകന്നകന്നു പോകുന്തോറും അധപ്പതിക്കുകയാണ്. മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ജയിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി രാജ്യം ഭരിക്കുന്നതില്‍ ഇന്‍ഡി മുന്നണിക്കാര്‍ക്ക് വലിയ അമര്‍ഷവും നിരാശയുമുണ്ട്. ഇക്കാരണത്താല്‍ തരംതാണ രീതിയില്‍ പെരുമാറാനും അസഭ്യം പറയാനും ഇതിന്റെ നേതാക്കള്‍ക്ക് മടിയില്ലാതായിരിക്കുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പെരുമാറുന്നത് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന ഈ നേതാവിന്റെ ശരീരഭാഷയും അംഗവിക്ഷേപങ്ങളും യാതൊരു നിലവാരവും, ഇല്ലാത്ത ഒരു വ്യക്തിയുടേതാണ്. ബിജെപിയുടെ രാഷ്‌ട്രീയത്തെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിക്കാം. സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്നത് എക്കാലവും പ്രതിപക്ഷം ചെയ്തു പോരുന്നതാണ്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോഴും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പാര്‍ലമെന്ററി മര്യാദകളും വ്യക്തിപരമായ അന്തസ്സും നിലനിര്‍ത്തിയിരുന്നു.
ഇതു രണ്ടുമാണ് കോണ്‍ഗ്രസിനും ഇന്‍ഡി മുന്നണിക്കും ഇല്ലാത്തത്. ബിഹാറിലെ ഒരു പാര്‍ട്ടി പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുലും പ്രിയങ്കയുമുള്ള സ്റ്റേജില്‍ പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനും എതിരെ നേതാക്കള്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ മാന്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. സംഭവത്തില്‍ രാഹുലിനെതിരെ പോലീസ് കേസെടുത്തു. രാഷ്‌ട്രീയ വിമര്‍ശനം നടത്താന്‍ എന്തിനാണ് മരിച്ചുപോയ ഒരാളെ നിന്ദിക്കുന്നത്? അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് മാത്രമല്ല അന്തസ്സില്ലാത്തതുമാണ്. പക്ഷേ എന്തു ചെയ്യാം, ഇതൊന്നും മനസ്സിലാക്കാനുള്ള സ്വഭാവ മഹിമ രാഹുലിനില്ലെന്ന് പലയാവര്‍ത്തി തെളിഞ്ഞിട്ടുള്ളതാണ്. ഇങ്ങനെയൊരാള്‍ പ്രതിപക്ഷ നേതാവായിരിക്കുന്നത് രാജ്യത്തിനുതന്നെ അപമാനമാണ്. ജനങ്ങളുടെ ഗതികേട് എന്നു മാത്രമേ ഇതേക്കുറിച്ച് പറയാനുള്ളൂ.
കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല ഇങ്ങനെ അന്തസ്സില്ലാതെ പെരുമാറുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഇത്തരം പെരുമാറ്റം ഒരു പകര്‍ച്ചവ്യാധി പോലെ ഇന്‍ഡി മുന്നണിയേയും ബാധിച്ചിരിക്കുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും മന്ത്രിമാരുമൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ സംസ്‌കാര ശൂന്യമാണ്. നരേന്ദ്ര മോദിയെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ജനങ്ങളെ ബോധിപ്പിക്കാനാണ് ഈ നേതാക്കളുടെ ദുഷ്‌പെരുമാറ്റങ്ങള്‍. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ അത്യന്തം നിന്ദ്യമായ പരാമര്‍ശം.
മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുകയാണെന്ന് അമിത് ഷാ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് അങ്ങേയറ്റം പ്രകോപനപരമായ പ്രതികരണം മഹുവാ മൊയ്ത്രയില്‍ നിന്ന് ഉണ്ടായത്. ഇവര്‍ക്കെതിരെ ഛത്തീസ്ഗഡ് പോലീസ് കേസെടുത്തിരിക്കുകയാണ്. ബിഹാറിലേതു പോലെ ബംഗാളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ഈ പാര്‍ട്ടിയുടെ നേതാവ് തന്നെയാണ്, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാരിനെയും ആഭ്യന്തരമന്ത്രിയേയും കുറ്റപ്പെടുത്തുന്നത്! പ്രതിപക്ഷ ബഹുമാനമില്ലാത്തതും നിരുത്തരവാദപരവുമായ പെരുമാറ്റമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. പാര്‍ലമെന്റിലെ അംഗത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിചാരണ കോടതിയുടെ വിധി അപ്പീല്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതേ നേതാവാണ് വീണ്ടുവിചാരമില്ലാതെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് രാഷ്‌ട്രീയമായി ഗതി പിടിക്കാത്തതിന്റെ ഒരു കാരണം രാഹുലിന്റെ ഇത്തരം ജുഗുപ്‌സാവഹമായ പെരുമാറ്റമാണ്. അമ്മ സോണിയയും ഇതില്‍നിന്ന് വളരെയൊന്നും വ്യത്യസ്തയായിരുന്നില്ല. ജനങ്ങളുടെ അംഗീകാരം നേടി തെരഞ്ഞെടുപ്പു ജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുടുംബ മഹിമ ഇതിനുള്ള കുറുക്കുവഴിയുമല്ല. കാലം മാറിപ്പോയിരിക്കുന്നു. ഈ സത്യം മനസ്സിലാക്കുന്നതില്‍ നെഹ്‌റു കുടുംബത്തിലെ സോണിയയും രാഹുലും പ്രിയങ്കയും പരാജയപ്പെടുകയാണ്. ജനങ്ങളില്‍ നിന്ന് ഇവര്‍ കൂടുതല്‍ ഒറ്റപ്പെടും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇത് ഒരിക്കല്‍ കൂടി തെളിയിക്കും.











