ന്യൂദൽഹി : ഷാങ്ഹായ് സഹകരണ സംഘടനയിൽ പൂർണ്ണ അംഗത്വത്തിനായുള്ള അസർബൈജാന്റെ നീക്കം തടഞ്ഞ് ഇന്ത്യ . അസർബൈജാനി ടിവി ബ്രോഡ്‌കാസ്റ്ററായ അനെവ്‌സെഡാണ് ഇക്കാര്യം പുറത്ത് വിട്ടത്. “ഷാങ്ഹായ് സഹകരണ സംഘടനയിൽ പൂർണ്ണ അംഗത്വത്തിനായുള്ള അസർബൈജാന്റെ അപേക്ഷ ഇന്ത്യ വീണ്ടും തടഞ്ഞു, അതേസമയം അർമേനിയയുമായുള്ള നയതന്ത്ര ബന്ധം പരിഗണിക്കാനുള്ള പാകിസ്ഥാന്റെ സമീപകാല തീരുമാനം അസർബൈജാന്റെ സമാധാന അജണ്ടയുടെ ഭാഗമായി ബാക്കുവുമായി ഏകോപിപ്പിച്ചിട്ടുണ്ട്,” എന്നാണ് അനെവ്‌സെഡ് റിപ്പോർട്ട് ചെയ്തത്.
എസ്‌സിഒയിൽ പൂർണ്ണ അംഗമാകാനുള്ള അസർബൈജാന്റെ അപേക്ഷയ്‌ക്ക് ചൈന പിന്തുണ നിലനിർത്തിയതായും റിപ്പോർട്ടിൽ പരാമർശിച്ചു. ബഹുരാഷ്‌ട്ര നയതന്ത്രത്തിന്റെയും ‘ഷാങ്ഹായ് സ്പിരിറ്റിന്റെയും’ തത്വങ്ങൾ ഇന്ത്യ ലംഘിക്കുന്നുവെന്നും, ആരോപിച്ച്, ഉഭയകക്ഷി തർക്കങ്ങൾ ബഹുരാഷ്‌ട്ര പ്ലാറ്റ്‌ഫോമുകളിലേക്ക് കൊണ്ടുവരരുതെന്നുമാണ് അസർബൈജാൻ പറയുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതാണ് അസർബൈജാന് തിരിച്ചടിയായത്.
പാകിസ്താന്റെ അടുത്ത പങ്കാളികളാണ് തുര്‍ക്കിയും അസര്‍ബൈജാനും അറിയപ്പെടുന്നത്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പാകിസ്താന്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതിനെ പിന്തുണച്ച രാജ്യങ്ങളായിരുന്നു ഇരുവരും. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തെ അവര്‍ അപലപിച്ചു. മാത്രമല്ല, പാകിസ്താനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇരുവരും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഇന്ത്യയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധത്തെ സങ്കീര്‍ണമാക്കുന്നത്.
















