ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് നേതൃത്വം നൽകുന്ന ദൽഹി സർവ്വകലാശാല യൂണിയൻ സംഘടിപ്പിച്ച സ്വയംസിദ്ധ 2025 പരിപാടിയിൽ ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്തു. അക്കാദമിക് രംഗത്തും എൻ.സി.സി ,എൻ.എസ്.എസ് ,കലാ- കായിക രംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥിനികളെ അഭിനന്ദിക്കാനായി 2014 മുതൽ എബിവിപി നടത്തുന്ന പരിപാടിയാണ് സ്വയംസിദ്ധ.
തിങ്കളാഴ്ച ദൽഹി സർവ്വകലാശാല സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങ് വിദ്യാദേവതയായ സരസ്വതി ദേവിയുടെയും വിശ്വഗുരു വിവേകാനന്ദ സ്വാമിയുടെയും ഛായാചിത്രങ്ങൾക്ക് മുന്നിൽ വിളക്ക് തെളിയിച്ച് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എബിവിപി ദേശീയ ഗേൾസ് ഇൻ ചാർജ് പ്രൊഫ മനു ശർമ്മ കട്ടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ, ദൽഹി സർവ്വകലാശാല യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാനു പ്രതാപ് സിംഗ്, യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
സ്വയംസിദ്ധ പരിപാടിയിൽ ഉന്നത നേട്ടം കൈവരിച്ച 500 വിദ്യാർത്ഥികൾക്ക് ഫലകവും പ്രശസ്തിപത്രവും നൽകിയാണ് മുഖ്യമന്ത്രി ആദരിച്ചത്. ഇന്നത്തെ ദിവസം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്, നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ അവസരത്തിൽ ഞാൻ എന്റെ കോളേജ് കാലഘട്ടത്തെ ക്കുറിച്ച് ഓർത്തു പോവുന്നു എന്നും മുഖ്യമന്ത്രി എന്ന സുപ്രധാന പദവിയിൽ ഇന്ന് എത്തിച്ചേർന്നിരിക്കുമ്പോൾ എന്നെ ഞാനാക്കി മാറ്റിയ വിദ്യാർത്ഥി പരിഷത്തിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു എന്നും ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
ഞാൻ മാനേജ്മെൻ്റ് ബിരുദധാരിയായ വ്യക്തിയല്ല എന്നിട്ടും ഭരണരംഗത്ത് എനിക്ക് ശോഭിക്കാൻ സാധിക്കുന്നു എങ്കിൽ അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് എബിവിപിയോട് ആണ് എന്നും അവർ വ്യക്തമാക്കി. എന്റെ ഹൃദയത്തിൽ നിലനിന്ന രാഷ്‌ട്ര ഭക്തിയുടെ തീ കനലിനെ ഒരു മഹാ ജ്വാലയാക്കി മാറ്റിയത് ഛാത്രശക്തി രാഷ്‌ട്ര ശക്തി എന്ന മഹത്തായ ആശയത്തെയും ആദർശത്തയും മുറുകെപ്പിടിച്ചു പ്രവർത്തിക്കുന്ന എബിവിപിയാണ് എന്നും അവർ കൂട്ടിച്ചേർത്തു.
സ്വയംസിദ്ധ പരിപാടി സംഘടിപ്പിച്ച് വിദ്യാർത്ഥിനികളെ ആദരിക്കുന്നതിലൂടെ സ്ത്രീശാക്തീകരണം എന്ന ഉദാത്തമായ ലക്ഷ്യത്തിനാണ് എബിവിപി പരിശ്രമിക്കുന്നത് എന്നും അനേകായിരം വിദ്യാർത്ഥിനികൾക്ക് ഇത് ഒരു പ്രചോദനം ആകുമെന്ന് വിശ്വസിക്കുന്നു എന്നും അവർ വ്യക്തമാക്കി.
വിദ്യാർത്ഥിനികളെ തങ്ങളുടെ സ്വത്വം തിരിച്ചറിയുന്നതിന് പ്രാപ്തരാക്കാനും സ്വാവലംബരാക്കാനുമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് എബിവിപി ദേശീയ ഗേൾസ് ഇൻ ചാർജ് പ്രൊഫ മനു ശർമ്മ കട്ടാരിയ പറഞ്ഞു. 2014 ൽ ആരംഭിച്ച സ്വയംസിദ്ധ പരിപാടി വനിതകളെ അത്യുന്നതങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്നും സമൂഹത്തിൽ സ്ത്രീകൾ അബലരായി നിൽക്കേണ്ടവരല്ല എന്നും രാഷ്‌ട്ര പുരോഗതിക്ക് മഹനീയ സംഭാവന നൽകേണ്ടവരാണ് എന്നും എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു.
ഞാൻ അടക്കമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകിയ വേദിയാണ് സ്വയം സിദ്ധയുടേത് എന്നും അവർ കൂട്ടിച്ചേർത്തു. സ്വയംസിദ്ധ ആരംഭിച്ച വർഷത്തിൽ 200 വിദ്യാർത്ഥിനികളായിരുന്നു പരിപാടിയിൽ പങ്കെടുത്തതെങ്കിൽ ഇന്ന് 500 ന് വിദ്യാർത്ഥിനികളെ ആദരിച്ചു എന്നും ചടങ്ങിൽ 2500 ന് അടുത്ത് വിദ്യാർത്ഥിനികൾ സന്നിഹിതരായി എന്നും ഈ കണക്കുകൾ എബിവിപി വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റത്തെ വ്യക്തമായി തുറന്നു കാട്ടുന്നു എന്നും ദൽഹി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ പറഞ്ഞു.
















