ഏഴുവര്‍ഷത്തെ ഇടവേളക്കു ശേഷം ചൈന സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഊഷ്മള സ്വീകരണം ചരിത്രപരമായ പുതിയൊരു തുടക്കത്തെ സൂചിപ്പിക്കുന്നതാണ്. ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സ്വീകരണം ഇരു രാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്‌കാരിക ബന്ധത്തിന് അടിവരയിടുന്നതാണ്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചും, വന്ദേമാതര ഗാനം ആലപിച്ചുമാണ് മോദിക്ക് ചൈനയില്‍ ചുവപ്പുപരവതാനി വിരിച്ചത്. ഏഷ്യയിലെയും മധ്യേഷ്യന്‍ രാജ്യങ്ങളിലെയും ഭരണത്തലവന്മാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഉള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി മോദിയുടെ ചര്‍ച്ചകള്‍ നിര്‍ണായകമായിരിക്കും.
ഭാരത ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടി തുടരുന്നതിനിടയാണ് പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദര്‍ശനം എന്നത് പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദങ്ങളും ഭീഷണികളും വകവയ്‌ക്കില്ലെന്ന വ്യക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി മോദി, ഇതിനുശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും സന്ദര്‍ശിച്ച മോദിക്ക് ആവേശകരമായ സ്വീകരണവും ലഭിച്ചു. അമേരിക്കന്‍ ഭീഷണി വകവയ്‌ക്കാതെ ഭാരതവുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഈ രാജ്യങ്ങള്‍ അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് ഷി ജിന്‍ പിങ്ങും മോദിയും തമ്മിലെ നിര്‍ണായക ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുമെന്ന് ഉറപ്പാണ്. അയല്‍ രാജ്യമായ ചൈന എക്കാലവും ഭാരതത്തിന്റെ ശത്രുപക്ഷത്ത് ആയിരിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് അധിക തീരുവ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍ കാറ്റ് മാറിവീശുന്നത് എങ്ങോട്ടാണെന്ന് മുന്‍കൂട്ടി കണ്ടാണ് ഭാരതം നീക്കങ്ങള്‍ നടത്തുന്നത്. ഈ നീക്കത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്നതാണ് മോദിയുടെ ചൈനാ സന്ദര്‍ശനം.
അമേരിക്കന്‍ ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ് ചൈനയും റഷ്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഭാരതത്തിന്റെ തീരുമാനം. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ഭാരതം അസംസ്‌കൃത എണ്ണ വാങ്ങുന്നതാണല്ലോ അമേരിക്കയെ പ്രകോപിപ്പിച്ചത്. ഈ എതിര്‍പ്പിനെ ഭാരതം മാത്രമല്ല റഷ്യയും തള്ളിക്കളയുകയുണ്ടായി. രാജ്യങ്ങള്‍ തമ്മിലെ സ്വതന്ത്ര വ്യാപാരത്തിന് അമേരിക്ക തടസം സൃഷ്ടിച്ചാല്‍ ബ്രിക്‌സ് രാജ്യങ്ങളുമായി ചേര്‍ന്ന് നേരിടുമെന്ന് പുടിന്‍ പ്രഖ്യാപിച്ചത് ട്രംപിന് വലിയ തിരിച്ചടിയാണ്. ഭാരത ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസമാണ് യുഎസ് അപ്പീല്‍ കോടതി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി നിരാകരിച്ചത്. ഇതിലൊക്കെ പ്രസിഡന്റ് ട്രംപ് അമര്‍ഷം കൊള്ളുകയാണ്. പാകിസ്ഥാനെപ്പോലെ ഭാരതത്തെയും കൈകാര്യം ചെയ്തുകളയാമെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ അഹങ്കാരമാണ് തകര്‍ന്നു വീണിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ ചൈനാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആഹ്ലാദകരമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. പ്രധാനമായും ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍. അവിശ്വാസത്തിന്റെയും ശത്രുതയുടെയും പാത വെടിഞ്ഞ് ഭാരതവും ചൈനയും സഹകരിക്കാന്‍ തുടങ്ങിയാല്‍ അത് ലോകക്രമത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തും. ആധിപത്യവും യുദ്ധവും അല്ല, സമാധാനവും സഹകരണവും പുരോഗതിയുമാണ് മാനവരാശിയെ മുന്നോട്ടു നയിക്കുക. ഇതിനെതിരായ ആശയങ്ങളെയും ശക്തികളെയും പ്രതിരോധിക്കേണ്ടതുണ്ട്. ഇതിന് നേതൃത്വം നല്‍കാന്‍ സാംസ്‌കാരികമായി പണ്ടേ സമ്പന്നമായ ഭാരതത്തിന് ഇപ്പോള്‍ രാഷ്‌ട്രീയമായും കഴിയുമെന്ന് ലോകം മനസ്സിലാക്കുന്നു. അധികം വൈകാതെ അമേരിക്കന്‍ ഭരണകൂടത്തിനും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിവരും. അതിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നത്.
















