Varadyam

വാദ്യകലയിലെ ദേവചൈതന്യം; ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിന് ജന്മശതാബ്ദി

Published by
കൊടകര ഉണ്ണി

ലിലകളെപ്പോലും താളം പിടിപ്പിച്ചിരുന്ന വാദ്യവിദ്വാന്‍ ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ ചിങ്ങത്തിലെ അത്തംനാളില്‍ നൂറ് വയസ് തികയുമായിരുന്നു. ക്ഷേത്രവാദ്യകലാരംഗത്ത് പകരംവയ്‌ക്കാനില്ലാത്ത പ്രതിഭയായിരുന്നു ആലിപ്പറമ്പ്. മേളം, പഞ്ചവാദ്യം, തായമ്പക, കേളി, വിളക്കാചാരം, സോപാനസംഗീതം എന്നിങ്ങനെ ക്ഷേത്രവാദ്യകലകളിലെ ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുക്കാവുന്നതായിരുന്നില്ല ആലിപ്പറമ്പിന്റെ സര്‍ഗ്ഗപ്രതിഭ. പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന വെള്ളിനേഴി കാവില്‍ പൊതുവാട്ടില്‍ കുട്ടന്‍പൊതുവാളിന്റേയും ആലിപ്പറമ്പില്‍ കുന്നത്ത് പൊതുവാട്ടില്‍ പാറുക്കുട്ടി പൊതുവാളസ്യാരുടേയും മകനായി 1925 ലാണ് ശിവരാമപ്പൊതുവാളിന്റെ ജനനം. വാദ്യകലകളിലെ ബഹുമുഖ പ്രതിഭയായിരുന്ന കെ.പി. കുട്ടന്‍പൊതുവാളിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. എട്ടു വയസുള്ളപ്പോള്‍ ചെണ്ടയില്‍ പരിശീലനം തുടങ്ങി. ആലിപ്പറമ്പ് തളിക്ഷേത്രത്തില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു. കാട്ടകാമ്പാല്‍ കൃഷ്ണന്‍കുട്ടിമാരാരുടെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ചു. തിരുവേഗപ്പുറ രാമപ്പൊതുവാളിന്റെ കീഴില്‍ തായമ്പകയില്‍ ഉപരിപഠനം.

തായമ്പകയില്‍ മലമല്‍ക്കാവ് ശൈലിയുടെ മുഖമുദ്രയായിരുന്നു ശിവരാമപ്പൊതുവാള്‍. മനോധര്‍മ്മപ്രധാനമായ തായമ്പകയില്‍ ശബ്ദസുഖവും വാദനശുദ്ധിയും പുലര്‍ത്തിപ്പോന്ന സാത്വികനുമായിരുന്നു. തന്റേതായ വ്യക്തിത്വവും ശ്രവണസുഭഗതയും കാത്തുസൂക്ഷിച്ചു. ഇടംതലയില്‍ കയ്യിന്റേയും കോലിന്റേയും സ്ഥാനം സഹൃദയര്‍ക്ക് മുമ്പില്‍ വ്യക്തമാക്കി. ചെണ്ടയില്‍ വക്കും നടുവും തിരിച്ചു കൊട്ടി പതിനെട്ടുവാദ്യങ്ങള്‍ക്കും മീതെയുള്ള യഥാര്‍ത്ഥ ശബ്ദ സൗന്ദര്യത്തെ ആസ്വാദക വൃന്ദത്തിനുമുമ്പില്‍ അവതരിപ്പിച്ചു. കുട്ടിക്കാലം മുതല്‍ക്കുള്ള മികവാര്‍ന്ന സാധകബലമാണ് ചെണ്ടയിലെ സംശുദ്ധ ശബ്ദസൗന്ദര്യത്തെ കൃത്യമായി ആവാഹിക്കാന്‍ ആലിപ്പറമ്പിന് ആത്മബലമൊരുക്കിയത്. സുതാര്യവും സൂക്ഷ്മവുമായ വാദനചാതുരിയാണ് അദ്ദേഹത്തിന്റേത്. കയ്യും കോലും സംഗമിക്കുന്ന തായമ്പകകളില്‍ കണക്കും കാലപ്രമാണവും കണിശമായിരുന്നു. ഇടതുകയ്യിന്റെ രണ്ടോ മൂന്നോ വിരലുകളില്‍ നിന്നാണോ ആ ശബ്ദവിസ്മയം പുറപ്പെടുന്നതെന്നു തോന്നുംവിധമായിരുന്നു കൈപ്രയോഗം. തായമ്പകയിലെ അടന്തക്കൂറിനെ ആവാഹിച്ചില്ല. തായമ്പകയ്‌ക്ക് കാലമിട്ടാല്‍ വല്ലാതെ പിടിച്ചുവലിക്കലില്ല. അരോചകമായ മുറുക്കവുമില്ല. നെല്ലിട നെല്ലിടയായിട്ടായിരുന്നു പതികാലത്തിന്റെ യാത്ര. എണ്ണങ്ങളും മനോധര്‍മ്മങ്ങളും അവകള്‍ക്കനുസൃതമായ കാലവേഗത്തില്‍ മാത്രമായിരിക്കും കൊട്ടി കൂര്‍പ്പിക്കുക. ചെമ്പടയുടെ കാലഗതിക്ക് തികച്ചും യോജിച്ച വേഗതയിലാണ് കൂറ് തുടങ്ങുക. പതികാലം കലാശിച്ചാല്‍ മലമല്‍ക്കാവിന്റെ അടയാളമായിരുന്ന പഞ്ചാരിക്കൂറിലായിരുന്നു എന്നും പ്രതിപത്തി. അതിനെ എത്രത്തോളം വൃത്തിയുടേയും ശുദ്ധിയുടേയും മൂശയിലിട്ട് ഉരുക്കിയെടുക്കാം അതായിരുന്നു പൊതുവാളിന്റെ പഞ്ചാരിക്കൂറ്. ഇളംകാറ്റുപോലെ ഇമ്പവും ഈണവും പകരുന്നതായിരുന്നു തായമ്പക കമ്പക്കാര്‍ക്ക് ആ പഞ്ചാരി വിസ്മയം. പഞ്ചാരിക്കൂറ് കലാശിച്ചാല്‍ ചെമ്പക്കൂറായിരുന്നു എന്നും പ്രിയം. ചെമ്പക്കൂറിലും ഇടകാലത്തിലും കോലിന്റെ നിഷ്‌കര്‍ഷ ശ്രദ്ധേയമായിരുന്നു. ലക്ഷണയുക്തമായ ഒറ്റത്തായമ്പക പതികാലവും കൂറും ഇടകാലവും പിന്നിട്ട് ഒരു മണിക്കൂറും പത്തു മിനിറ്റും കൊണ്ട് കലാശിപ്പിക്കുമായിരുന്നു.

ഒറ്റത്തായമ്പകയിലായിരുന്നു ആലിപ്പറമ്പിന്റെ രാജകീയത. ഇരട്ടത്തായമ്പകകളും ഒട്ടേറെ കൊട്ടിയിട്ടുണ്ട്. കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാളും ആലിപ്പറമ്പ് ശിവരാമപ്പൊതുവാളും ചേര്‍ന്നൊരുക്കിയ ഇരട്ടത്തായമ്പകകള്‍ വള്ളുവനാട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തൃത്താല കുഞ്ഞികൃഷ്ണപ്പൊതുവാളിനൊപ്പം അവതരിപ്പിച്ച ഇരട്ടത്തായമ്പകകളും സഹൃദയര്‍ക്ക് താളസദ്യയായിരുന്നു. പല്ലാവൂര്‍ അപ്പുമാരാര്‍ക്ക് തായമ്പകയില്‍ ഏറെ ഇഷ്ടപ്പെട്ട പങ്കാളി ശിവരാമപ്പൊതുവാളായിരുന്നു. ആലിപ്പറമ്പിനൊപ്പം അനവധി വേദികളില്‍ ഇരട്ടത്തായമ്പക കൊട്ടിയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ വാദനജൈത്രയാത്ര.

ആലിപ്പറമ്പിനെ അടയാളപ്പെടുത്താതെ കേരളത്തിലെ സോപാനസംഗീതചരിത്രവും പൂര്‍ത്തിയാകില്ല. സോപാനങ്ങളിലെ കൊട്ടിപ്പാടിസേവയില്‍ മധുരമനോഹര രാഗങ്ങളെ ആലാപന മികവുകൊണ്ട് ആസ്വാദകര്‍ക്ക് സമ്മാനിച്ച സംഗീതപ്രതിഭയും കൂടിയാണ് ശിവരാമപ്പൊതുവാള്‍. സോപാനസംഗീതം കര്‍ണ്ണാടക സംഗീതവുമായി സല്ലപിച്ച് മാറ്റങ്ങള്‍ക്ക് വിധേയമായപ്പോഴും ഒട്ടും കൂസാതെ ഭക്തിരസപ്രധാനമായ ആ പഴയശൈലിയെ പൊതുവാള്‍ നെഞ്ചോടു ചേര്‍ത്തു. സോപാന സംഗീത രംഗത്ത് ഏറെ ശ്രദ്ധേയനായ അമ്പലപ്പുഴ വിജയകുമാര്‍ ഉള്‍പ്പെടെ ഒട്ടനവധി ശിഷ്യരെ സമ്പാദിച്ചാണ് ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ എന്ന പ്രതിഭ അരങ്ങൊഴിഞ്ഞത്.

Recent Posts