മലയാള സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. സര്‍ഗവൈഭവം കൊണ്ട് ഈ എഴുത്തുകാരന്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സില്‍ കൃത്യമായ ഇടം പിടിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ എതിരഭിപ്രായം ഉയരാന്‍ ഇടയില്ല.
എംടിയുടെ രചനകളില്‍ വളരെ സ്വീകാര്യത നേടിയ കൃതിയാണ് രണ്ടാമൂഴം. മഹാഭാരത കഥയിലെ പാണ്ഡവ വീരനായ ഭീമനെ മുഖ്യകഥാപാത്രമാക്കി അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. വ്യാസന്റെ മൗനങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്ന കൃതിയെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനോട് യോജിപ്പുള്ളവരെപ്പോലെ വിയോജിപ്പുള്ളവരും ഉണ്ടായിരുന്നിരിക്കണം. പക്ഷേ, എതിരഭിപ്രായക്കാര്‍ പലരും അത് പരസ്യമായി പ്രകടിപ്പിച്ചതായി കാണുന്നില്ല.
രണ്ടാമൂഴത്തിന്റെ കൃത്യമായ വായനയുടേയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ മലയാള സാഹിത്യത്തിനും ഭാരതീയ സംസ്‌കാരത്തിനും ഇതിനോടകം ധാരാളം സംഭാവന നല്‍കിയിട്ടുള്ള ഡോ.വി. സുജാത ‘രണ്ടാമൂഴം-എംടിയുടെ ധര്‍മ്മവിലോപങ്ങള്‍’ എന്ന കൃതിയുടെ രചനയില്‍ എംടിക്കുണ്ടായ ധര്‍മ്മ വിലോപങ്ങള്‍ മലയാള വായനക്കാരുടെ മുന്‍പില്‍ വളരെ ഗൗരവത്തോടെ അവതരിപ്പിച്ചിരിക്കുന്നു. മറ്റാരും ഇതേവരെ നടത്താതിരുന്ന വിലയിരുത്തലിലൂടെ ഇതിഹാസത്തിന്റെ സാഹിത്യ മൂല്യത്തെയും ദാര്‍ശനിക മഹത്വത്തെയും വിലമതിക്കുന്നവരുടെ ഹൃദയത്തില്‍ മുറിവേല്‍പിച്ച രണ്ടാമൂഴത്തിലെ അപഭ്രംശങ്ങള്‍ എണ്ണിയെണ്ണി പറയാനുള്ള ആര്‍ജവം ഡോ. സുജാത കാണിച്ചിരിക്കുന്നു.
ഒന്നാമതായി നോവലിലെ ഭീമനെ വ്യാസന്റെ ഭീമനില്‍ നിന്ന് വ്യത്യസ്തനാക്കിയിട്ടുള്ളത് ശരിക്കും ഉദ്ദേശശുദ്ധിയോടെയല്ലെന്ന് വായനക്കാരെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥകാരിക്ക് സാധിച്ചു. ഭീമനെ തനതായ വ്യക്തിത്വമുള്ളയാളായി രണ്ടാമൂഴക്കാരന്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് വ്യാസന്റെ ഭീമനുമായി വലിയ അന്തരമുണ്ടെന്ന സത്യം ഈ പഠനം എടുത്തുകാട്ടുന്നു. ചങ്ങല പൊട്ടിച്ചുവന്ന ഭ്രാന്തനായ കാട്ടാളനാണ് ഭീമന് ജന്മം നല്‍കിയതെന്ന് പറയുന്ന എം.ടി. ഭാരതീയ സങ്കല്പത്തിലെ പഞ്ചകന്യമാരിലൊരാളായി ആരാധിക്കപ്പെടുന്ന കുന്തീ മാതാവിനെ ചാരിത്രശുദ്ധിയില്ലാത്ത ഒരു സാധാരണ സ്ത്രീയായി അവതരിപ്പിക്കുക എന്ന നിന്ദ്യമായ രീതിയാണ് സ്വീകരിച്ചതെന്ന് പറയേണ്ടിവരുന്നു. ഇതില്‍ നിന്ന് മനസിലാവുന്നത് ഒന്നുകില്‍ മഹാഭാരതത്തിന്റെ ഉള്ളിലേക്ക് നോവലിസ്റ്റിന് കടന്നുചെല്ലാനായിട്ടില്ലെന്നാണ്. അല്ലെങ്കില്‍ കച്ചവടതാല്പര്യം മൂലം ഇങ്ങനെ ചെയ്യേണ്ടിവന്നു എന്നതാണ്.
ഇങ്ങനെയൊരു സമീപനം സ്വീകരിക്കാന്‍ രണ്ടാമൂഴക്കാരനെ പ്രേരിപ്പിച്ചതെന്താവും എന്ന ചിന്ത ഇപ്പോള്‍ ചെന്നെത്തിയത് അതേപ്പറ്റി നടന്ന ഈ പഠനത്തിലൂടെയാണ്. ഈ നോവല്‍ മഹാഭാരതമെന്ന മഹത്തായ രചനയെയല്ല, പകരം വ്യാസന്റെ കഥാപാത്രങ്ങളെ നരവംശ ശാസ്ത്രപരമായി സമീപിച്ച് മഹാഭാരത പഠനങ്ങള്‍ തയ്യാറാക്കിയ നരവംശ ശാസ്ത്രജ്ഞയും ഫെമിനിസ്റ്റും മറാത്ത എഴുത്തുകാരിയുമായിരുന്ന ഇരാവതി കാര്‍വെയുടെ ‘യുഗാന്ത: ദി എന്‍ഡ് ഓഫ് ആന്‍ ഇപോക്’ എന്ന നോവലിനെ ആധാരമാക്കിയാണ് രചിച്ചിട്ടുള്ളതെന്നാണ് ഡോ. സുജാത ആധികാരികമായി കണ്ടെത്തിയിരിക്കുന്നത്. ഈ വസ്തുത അനിഷേധ്യമായിരിക്കെ താന്‍ അങ്ങനെ ഒരു കൃതിയെ അടിസ്ഥാനമാക്കിയാണ് നോവല്‍ രചിച്ചതെന്ന് പറയാനുള്ള ആര്‍ജ്ജവം എംടിക്ക് ഉണ്ടായില്ലെന്നും, അത് അക്ഷന്തവ്യമായ അപരാധം തന്നെയാണെന്നും ഡോ. സുജാത അഭിപ്രായപ്പെടുന്നു. മറ്റൊരു കൃതിയിലെ ആശയത്തെ അവലംബിച്ച് ഒരു രചന നടത്തിയിട്ട് അത് തന്റെ മഹത്വമായി ഉയര്‍ത്തിക്കാട്ടുന്ന മനോഭാവം അംഗീകരിക്കാനാവില്ലല്ലോ.
കാട്ടാളന്റെ കഥ, അപനിര്‍മാണത്തിലെ ഉള്ളുകളി, പൊളിച്ചെഴുത്തിലെ പ്ലേജെറിസം, രണ്ടാമൂഴത്തിലെ പാത്രദൂഷണം, മിത്തുകളും ചില യാഥാര്‍ത്ഥ്യങ്ങളും, പാണ്ഡവര്‍ക്കിടയില്‍ കുത്തിത്തിരിപ്പ്, ഗോത്രങ്ങള്‍ എന്ത് പിഴച്ചു? എന്നീ ഏഴ് അദ്ധ്യായങ്ങളിലും വ്യാസന്റെ കൃഷ്ണന്‍, വ്യാസഭാരതത്തിലെ മഹാമാതൃത്വം എന്ന രണ്ട് അനുബന്ധങ്ങളിലുമായിട്ടാണ് ഡോ. സുജാത കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ധര്‍മപുത്രനായ യുധിഷ്ഠിരനോടും, വില്ലാളിവീരനായ അര്‍ജുനനോടും അവതാരപുരുഷനായി ആദരിക്കപ്പെടുന്ന കൃഷ്ണനോടുമുള്ള ഈര്‍ഷ്യയും അവജ്ഞയും മൂലം അപകര്‍ഷതാബോധത്തിന്റെ അടിമയാക്കപ്പെട്ട ഒരു ഭീമനെയാണ് രണ്ടാമൂഴത്തിലൂടെ എംടി അവതരിപ്പിച്ചിരിക്കുന്നതെന്ന് തെളിവുകള്‍ നിരത്തി ഡോ. സുജാത സ്ഥാപിച്ചിരിക്കുന്നു. നിഷ്പക്ഷമായി ആ നോവലിനെ സമീപിക്കുന്നവര്‍ക്ക് ഈ വസ്തുത ബോധ്യപ്പെടുക തന്നെ ചെയ്യും.
ജീവിത തത്വങ്ങളുടെയും സാമൂഹിക നീതിയുടേയും സാര്‍വ്വലൗകികതയെ ഭാവസുന്ദരവും രസോന്മേഷിയുമായി അവതരിപ്പിച്ചതിലൂടെ ഒരു ജനതയ്‌ക്ക് സാംസ്‌കാരിക ഉല്‍കൃഷ്ടത പകര്‍ന്നു നല്‍കുന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങളെ പാശ്ചാത്യലോകത്ത് ജന്മംകൊണ്ട ഉത്തരാധുനികതയുടെ വികലമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാന്‍ തുനിഞ്ഞത് അങ്ങേയറ്റം നിന്ദ്യമാണെന്ന് ഈ പഠനം നമ്മെ ബോധ്യപ്പെടുത്തുന്നു.
പൗരാണിക മൂല്യങ്ങളെയും ആധുനിക ചിന്താപദ്ധതികളെയും വിമര്‍ശിക്കുന്ന ഉത്തരാധുനിക അപനിര്‍മാണ രീതിയില്‍ തന്നെയാണ് രണ്ടാമൂഴത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഉത്തരാധുനിക ചിന്തയുടെ പ്രധാനവക്താവും ഇടതുപക്ഷ ചിന്തകനും ഭൗതികവാദിയും നിരീശ്വരവാദിയുമായ അള്‍ജീരിയന്‍ സാഹിത്യകാരന്‍ ജാക് ദറിദയുടെ പാതയിലൂടെ സഞ്ചരിച്ചാണ് എംടിയും മഹാഭാരതത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന ഗ്രന്ഥകാരിയുടെ നിരീക്ഷണം വളരെ പ്രസക്തമാണ്. ഇത്തരം സമീപനത്തിന്റെ നിരര്‍ത്ഥകതയെപ്പറ്റിയും ഈ പഠനം വായനക്കാരെ ധരിപ്പിക്കുന്നു.
ഒരേ മനസോടെ ജീവിച്ചിരുന്നവരായി വ്യാസന്‍ പറഞ്ഞിട്ടുള്ള പാണ്ഡവ സഹോദരന്മാരെ സ്വകീയമായ രീതിയില്‍ ചിത്രീകരിക്കാനുള്ള ശ്രമം നടത്തുന്ന എംടി, മഹാഭാരത കഥയെ ശരിയായ വിധം മനസിലാക്കിയിട്ടുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുന്നു. ഇതിഹാസത്തോടും ഭാരതത്തിന്റെ സംസ്‌കാരത്തോടുമുള്ള സ്‌നേഹമാണ് ഇങ്ങനെയൊരു കൃതി രചിക്കാന്‍ ഡോ. സുജാതയെ പ്രേരിപ്പിച്ചത് എന്നുവേണം കരുതാന്‍. ഈ ശ്രമം വിജയിച്ചിരിക്കുന്നു.
















