പട്ന: അല്‍പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര് യാത്രയുടെ സ്റ്റേജില്‍ കയറി നിന്ന് പ്രധാനമന്ത്രി മോദിയുടെ മരിച്ചുപോയ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചതിന് രാഹുല്‍ ഗാനധി മാപ്പ് പറയണമെന്ന് അമിത് ഷാ. അസമിലെ ഗുവാഹതിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ.
രാഹുല്‍ ഗാന്ധി തന്നെയും മോശമായ ഭാഷയിലാണ് ഈ വോട്ട് അധികാര്‍ യാത്രയില്‍ മോദിയെ അധിക്ഷേപിച്ചിട്ടുണ്ട്. ഞാന്‍ ഇതിനെ അപലപിക്കുന്നു. ഈ യാത്രയില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും മോദിയെ അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മൊഹമ്മദ് റിസ് വി എന്ന 20 കാരന്‍ പയ്യനാണ് മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും മോദിയുടെ മരിച്ചുപോയ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തത്. വോട്ട് അധികാര് യാത്രയുടെ ഭാഗമായി ബീഹാറിലെ 20 ജില്ലകളിലുടെ പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിയും നിലവാരം കുറഞ്ഞ രീതിയില്‍ മോദിയെ അധിക്ഷേപിക്കുകയാണ്. അതാണ് പ്രായം കുറഞ്ഞ പ്രവര്‍ത്തകര്‍ക്കും ഇതുപോലെ അധിക്ഷേപിക്കാന്‍ അവസരമുണ്ടാക്കുന്നത്. ഈ സംഭവം നടന്നിട്ട് ഇത്ര നേരം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ രാഹുല്‍ ഗാന്ധിയോ ഈ പ്രവര്‍ത്തകനെ ശാസിച്ചിട്ടില്ലെന്നത് കോണ്‍ഗ്രസ് മറ്റെന്തിനോ വേണ്ടി ഒരുങ്ങുകയാണെന്ന സംശയം ബലപ്പെടുത്തുകയാണ്.
ബംഗ്ലാദേശ് മോഡലില്‍ കലാപം നടത്തി പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുക എന്ന ഗൂഢപദ്ധതി അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് ഉണ്ടെന്നറിയുന്നു. ഇന്ത്യയില്‍ അവര്‍ നേതാവായി കാണുന്നത് രാഹുല്‍ ഗാന്ധിയെയാണ്. ഡീപ് സ്റ്റേറ്റ് ശക്തികളുടെ ടൂള്‍ കിറ്റ് നടപ്പാക്കുന്നതിന്റെ തുടക്കമാണോ കോണ്‍ഗ്രസ് നേതാക്കളുടെ ധിക്കാരപരമായ ഈ പെരുമാറ്റ രീതിയെന്ന് സംശയിക്കപ്പെടുന്നു.
വോട്ട് അധികാര്‍ യാത്രയില്‍ ഒരു ഗുണ്ടാസംഘം പോകുന്നതുപോലെയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബുള്ളറ്റില്‍ കയറിപ്പോകുന്നത്. നൂറോ നൂറ്റമ്പതോ അനുയായികള്‍ മാത്രമാണ്കൂടെയുള്ളത്. പ്രസംഗത്തിനായി കേള്‍വിക്കാരായും അധികം പേര്‍ എത്തുന്നില്ലെന്നതാണ് വാസ്തവം. പൊതുവേ ഈ യാത്ര ചീറ്റിപ്പോയി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പകരം ഈ യാത്രയിലൂടെ മറ്റ് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കി തെറ്റായ സന്ദേശം ചെറുപ്പക്കാര്‍ക്ക് കൊടുക്കലാണോ ലക്ഷ്യമെന്നും സംശയിക്കപ്പെടുന്നത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായി പ്രചരിക്കപ്പെടുന്നുണ്ട്. വോട്ട് അധികാര് യാത്രയുടെ സ്റ്റേജുകളില്‍ മിക്കവാറും ഇടങ്ങളില്‍ ഇതുപോലെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നതെന്ന് പറയപ്പെടുന്നു.
















