മോസ്കോ: റഷ്യൻ നാവിക സേനയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രൈൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ സിംഫെറോപോൾ തകർന്നു. പത്ത് വർഷത്തിനിടെ യുക്രെയിനിൽ കമ്മീഷൻ ചെയ്ത കപ്പൽ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കപ്പൽ തകർത്ത വിവരം റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.
ഉക്രൈനിലെ ഒഡെസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാന്യൂബ് നദിയുടെ തീരത്തിനടുത്താണ് കപ്പൽ തകർന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. റേഡിയോ, ഇലക്ട്രോണിക്, റഡാർ, ഒപ്റ്റിക്കൽ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത ലഗുണ ക്ലാസിൽപ്പെടുന്ന കപ്പലാണിത്. ഡ്രോൺ ആക്രമണം ഉക്രൈൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് നാവികസേന വക്താവിനെ ഉദ്ധരിച്ച് കീവ് ഇൻഡിപെൻഡന്റ് വ്യാഴാഴ്ച അറിയിച്ചു.
ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. കാണാതായ നിരവധി നാവികർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഡ്രോൺ സംവിധാനം ഉപയോഗിച്ച് യുക്രെയിൻ നാവിക കപ്പലിനെ ആക്രമിക്കാനുള്ള ആദ്യ സംഭവമാണിതെന്നാണ് വിദഗ്‌ദ്ധരെ ഉദ്ധരിച്ച് കൊണ്ട് റഷ്യൻ മാദ്ധ്യമമായ ടാസ് റിപ്പോർട്ട് ചെയ്തത്.
2014ൽ യുക്രെയിൻ നിർമ്മിച്ച ഏറ്റവും വലിയ കപ്പലായിരുന്നു ഇത്.











