തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയുടെ കുപ്രചാരണത്തിന് കുറിക്കുകൊള്ളുന്ന മറുപടിയും വിശദീകരണവുമായി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ. കേരളത്തിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഒരുമണി അരിപോലും പിണറായി വിജയന്റേതല്ലെന്നും കേരളത്തിലെ ജനങ്ങൾക്ക് ഓണക്കാലത്ത് ആവശ്യമായ സൗജന്യ അരി ലഭിക്കുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രസ്താവിച്ചു. ‘ഒരുമണി അരി പോലും കേന്ദ്രം അധികമായി നൽകുന്നില്ലെ’ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയായി കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കുകയായിരുന്നു മന്ത്രി ജോർജ്ജ് കുര്യൻ.
കേരളത്തിലെ 42 ലക്ഷത്തോളം ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതുകൂടാതെ, 53 ലക്ഷം കുടുംബങ്ങൾക്ക് കിലോയ്‌ക്ക് 8.30 രൂപ നിരക്കിൽ അരി വിതരണം ചെയ്യാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അടിയന്തരമായി അരി ആവശ്യമെങ്കിൽ, ആറുമാസത്തേക്കുള്ള അഡ്വാൻസ് വിഹിതം നൽകാമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. അല്ലാത്ത പക്ഷം സംസ്ഥാനങ്ങൾക്ക് കിലോയ്‌ക്ക് 22.50 രൂപ നിരക്കിൽ അരി വാങ്ങാവുന്നതാണ്, കേന്ദ്രമന്ത്രി പറഞ്ഞു.
റേഷൻ സംവിധാനം ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ലെന്നും മന്ത്രി വിശദീകരിച്ചു. കേന്ദ്രത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികളിലൂടെ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഗുണമുണ്ടാകുന്നുണ്ട്.
കേരളം സ്വന്തമായി ബദൽ നയം നടപ്പാക്കാത്തതുകൊണ്ടാണ് ഈ വിഷയത്തിൽ വേറിട്ട് നിൽക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശവും വസ്തുതാവിരുദ്ധമാണെന്ന് ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിച്ചാണ് ഭക്ഷ്യധാന്യ വിതരണം നടത്തുന്നത്, മന്ത്രി പറഞ്ഞു.
















