കൊച്ചി: ഓണക്കാലത്തിനു ശേഷം അരി വില കുതിച്ചുയര്‍ന്നേക്കും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നടപടിയാണ് ഇതിനു കാരണം. കഴിഞ്ഞ ദിവസം ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍ പുറത്തിറക്കിയ ശബരി ബ്രാന്‍ഡ് പാലക്കാടന്‍ മട്ട അരിക്ക് പൊതുവിപണിയിലേതിനേക്കാള്‍ കിലോയ്‌ക്ക് പത്ത് രൂപകൂടുതലാണ്.
സംസ്ഥാനത്തെ അരി വിപണിയായ കാലടിയില്‍ വിവിധ കമ്പനികളുടെ ബ്രാന്‍ഡഡ് മട്ട അരി കിലോയ്‌ക്ക് 50 രൂപക്ക് കിട്ടുമ്പോഴാണ് ശബരി അരി 62 രൂപ വിലയില്‍ വില്ക്കുന്നത്. ശബരി ബ്രാന്‍ഡ് അഞ്ച് കിലോ കിറ്റിന് 310 രൂപയും പത്ത് കിലോ കിറ്റിന് 599 രൂപയുമാണ് ഈടാക്കുന്നത്.
അതേസമയം പൊതു വിപണിയില്‍ പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് സോ
ര്‍ട്ടക്സ് വടി അരി പത്ത് കിലോ കിറ്റിന് 500 രൂപയേയുള്ളു. തവിട് കൂടുതലുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയിരിക്കുന്ന ചില ബ്രാന്‍ഡുകള്‍ക്ക് മാത്രമാണ് പത്ത് കിലോ കിറ്റിന് 540 രൂപയും 560 രൂപയും ഈടാക്കുന്നത്. എന്നാല്‍ ഇതൊന്നുമില്ലാതെ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ശബരി അരിക്ക് പൊതുവിപണിയില്‍ നിന്നും വലിയ രീതിയില്‍ ഉയര്‍ന്ന വില വരുന്നത് ഓണക്കാലത്തിനുശേഷം അരിക്ക് വന്‍ വിലവര്‍ധനവിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണക്കാലത്ത് സബ്സിഡി അരി സപ്ലൈകോ വിതരണം ചെയ്യുന്നതിനാല്‍ വിലവര്‍ദ്ധനവ് ബാധിക്കില്ല. എന്നാല്‍ ഓണത്തിനുശേഷം പൊതു വിപണിയില്‍ വന്‍ വിലവര്‍ധനവിന് ഇത് ഇടയാക്കും.
നേരത്തെ കേരഫെഡ് വന്‍ തുകയ്‌ക്ക് കൊപ്ര ശേഖരിച്ചതും വെളിച്ചെണ്ണക്ക് പൊതുവിപണിയേക്കാള്‍ കൂടുതല്‍ വില ഈടാക്കിയതുമാണ് വെളിച്ചെണ്ണ വില വലിയ തോതില്‍ ഉയരാന്‍ ഇടയാക്കിയതെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വില നിലവാരം പിടിച്ചുനിര്‍ത്തേണ്ട സ്ഥാപനമായ കേരഫെഡ് നടത്തിയ ക്രമക്കേടുകളാണ് വെളിച്ചെണ്ണ വിപണിയെ ബാധിച്ചത്.
ഇതേ അവസ്ഥ തന്നെയാണ് അരിയുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്. ശബരി അരി വിപണിയിലിറക്കിയ അവസരത്തില്‍ വിലവര്‍ദ്ധനവ് ചൂണ്ടിക്കാണിച്ചെങ്കിലും മാര്‍ക്കറ്റ് സര്‍വെ നടത്തിയാണ് വില നിശ്ചയിച്ചതെന്നായിരുന്നു മന്ത്രിയും ഉദ്യോഗസ്ഥരും പറഞ്ഞത്. ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. അതേസമയം ശബരി അരി വില ഉയരാന്‍ കാരണം ചില ഉദ്യോഗസ്ഥരുടെ കള്ളക്കളികളാണെന്നാണ് പുറത്തുവരുന്ന സൂചന.















