തിരുവനന്തപുരം: സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ ഡിവൈഎഫ് ഐ കേന്ദ്രകമ്മിറ്റി അംഗമായ ഷിജു ഖാൻ അധ്യക്ഷനാവാനിരുന്ന ചർച്ച ഒഴിവാക്കിയതിന്റെ പേരില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. അധികാരക്കേസരകള്‍ തട്ടിപ്പറിച്ചെടുക്കുന്ന യോഗ്യതയില്ലാത്ത ഷിജുഖാന്‍മാരെ താങ്ങേണ്ടിവരുന്ന സിപിഎം എന്ന പാര്‍ട്ടിയുടെ ദുരന്തത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നാണ് വിമര്‍ശനം.
തന്റെ കുഞ്ഞിനെ താനറിയാതെ വിറ്റവനെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചാല്‍ പ്രതികരിക്കാനെത്തുമെന്ന് അനുപമ എന്ന സിപിഎം അനുഭാവിയായ പെണ്‍കുട്ടി ഭീഷണി മുഴക്കിയതോടെയാണ് സാഹിത്യ അക്കാദമി നടത്താന്‍ പോകുന്ന അന്താരാഷ്‌ട്ര സാഹിത്യോത്സവത്തിലെ ഒരു ചര്‍ച്ചാപരിപാടിയില്‍ നിന്നും ഷിജുഖാനെ ഒഴിവാക്കിയത്. ഷിജുഖാന്‍ ശിശുക്ഷേമസമിതിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ അനുപമ എന്ന പെണ്‍കുട്ടിയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ എത്തിച്ച് ആന്ധ്രയിലെ വിജയവാഡയിലുള്ള ദമ്പതികള്‍ക്ക് ഷിജുഖാന്‍ കൈമാറിയത്. ഷിജുഖാന്‍ ചെയ്തത് ദത്ത് കൊടുക്കലല്ല, കുട്ടിക്കടത്താണ് എന്നായിരുന്നു അനുപമ അന്ന് ആരോപിച്ചത്. കാരണം കുഞ്ഞുങ്ങളെ ദത്ത് കൊടുക്കാന്‍ ശിശുക്ഷേമസമിതിക്ക് അധികാരമില്ല. വിജയവാഡയിലെ ഒരു കുടുംബത്തിന് അനുപമ പോലും അറിയാതെ വില്‍ക്കുകയായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ കുഞ്ഞിനെ കൊണ്ടുപോയ വിജയവാഡയിലെ ദമ്പതികളില്‍ നിന്നും തിരികെ വാങ്ങി അനുപമയ്‌ക്ക് അവളുടെ കുഞ്ഞിനെ കൈമാറുകയായിരുന്നു. .
കുട്ടികളും പൗരരാണ് എന്ന വിഷയത്തിലാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. ശിശുക്ഷേമസമിതിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ആള്‍ എന്ന നിലയിലാണ് ഷിജുഖാനെ ചര്‍ച്ചയില്‍ പ്രഭാഷകനാക്കിയത്. എന്നാല്‍ അനുപമയുടെ ഭാഗത്ത് നിന്നും ഇതിനെതിരെ എതിര്‍പ്പുയര്‍ന്നു. കുട്ടിക്കടത്ത് നടത്തിയ ഒരാളെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചാല്‍ പ്രതികരിക്കുമെന്ന് അനുപമ ഭീഷണി മുഴക്കിയിരുന്നു. ഈ ചര്‍ച്ചയിലെ പാനല്‍ അംഗമായ അഭിഭാഷക കുക്കു ദേവകിയും ഷിജുഖാന്‍ ചര്‍ച്ചയില്‍ ഉള്ളതിനാല്‍ പ്രതിഷേധിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. മറ്റ് ചില സാഹിത്യകാരന്മാരും ഷിജുഖാന്‍ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴങ്ങി. ഇതോടെയാണ് ഷിജുഖാനെയല്ല, ഈ ചര്‍ച്ച തന്നെ വേണ്ടെന്ന് വെച്ചതായി സാഹിത്യ അക്കാദമി പ്രസിഡന്‍റ് കവി കെ. സച്ചിദാനന്ദന്‍ പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ഡിവൈഎഫ് ഐ കേന്ദ്രകമ്മിറ്റി അംഗമാണ് ഷിജുഖാന്‍. എങ്ങിനെയാണ് ഷിജുഖാനെപ്പോലുള്ളവര്‍ പാര്‍ട്ടിയുടെ അധികാരക്കസേരകള്‍ സ്വന്തമാക്കുന്നത് എന്ന ചോദ്യം സിപിഎം പ്രവര്‍ത്തകര്‍ ചോദിക്കുന്നു. പാര്‍ട്ടി ഭരിയ്‌ക്കുന്ന കാലത്ത്, സാഹിത്യ അക്കാദമിയുടെ ഒരു ചര്‍ച്ചയില്‍ പോലും പങ്കെടുക്കാന്‍ യോഗ്യതയില്ലാത്ത ഇത്തരം ആളുകളെ പുറത്താക്കാന്‍ പോലും ആകാത്ത, ധാര്‍മ്മികതയില്ലാത്ത പാര്‍ട്ടിയായി സിപിഎം അധപതിച്ചതിന്റെ തെളിവാണ് ഷിജുഖാന്‍ സംഭവമെന്നും ആരോപണം ഉയരുന്നു.
















